നിയമ വിദ്യാത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവ സി ഐ ക്കെതിരെ കോണ്‍ഗ്രസ് വ്യാഴാഴ്ച നടത്തിയ ബഹുജന പ്രക്ഷോഭം തടഞ്ഞതിന് പിന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍

നിയമ വിദ്യാത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവ സി ഐ ക്കെതിരെ കോണ്‍ഗ്രസ് വ്യാഴാഴ്ച നടത്തിയ ബഹുജന പ്രക്ഷോഭം തടഞ്ഞതിന് പിന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.
ചലച്ചിത്ര താരം ജോജു ജോര്‍ജ് കോണ്‍ഗ്രസിന്റെ ഉപരോധസമരം തടഞ്ഞതാണ് വഴി തടഞ്ഞുള്ള സമരത്തില്‍ നിന്നും കോണ്‍ഗ്രസിനെ പിന്തിരിപ്പിച്ചത്. എസ് പി ഓഫീസിന് മുന്നില്‍ നടന്ന സമരം ന്യായമാണെങ്കിലും ജോജു ജോര്‍ജ് പഠിപ്പിച്ച പാഠം സതീശനും സുധാകരനും മറന്നിട്ടില്ല.
മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷാവസ്ഥയ്ക്ക് വിരാമമിട്ട് ആലുവ എസ്പി ഓഫിസിലേയ്ക്കുള്ള ബഹുജന പ്രക്ഷോഭം കോണ്‍ഗ്രസ് അവസാനിപ്പിച്ചു. സിഐ സി.എല്‍. സുധീറിന്റെ സസ്‌പെന്‍ഷന്‍ ആവശ്യപ്പെട്ടുള്ള ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിലെ കോണ്‍ഗ്രസ് നേതാക്കളുടെ സമരം ഇപ്പോഴും തുടരുന്നുണ്ട്. സംഘര്‍ഷം ജനങ്ങള്‍ അംഗീകരിക്കില്ലെന്ന ചിന്തയാണ് സതീശനെയും സുധാകരനെയും കൊണ്ട് പ്രത്യക്ഷ സമരം പിന്‍വലിപ്പിച്ചത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കല്ലേറും മുട്ടയേറും വ്യാഴാഴ്ച രൂക്ഷമായിരുന്നു.പോലീസിന്റെ ജലപീരങ്കിയും കണ്ണീര്‍ വാതകവും നഗരത്തെ സംഘര്‍ഷ ഭൂമിയാക്കി. ടയര്‍ കത്തിച്ചും പൊലീസിനെതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം ആളിക്കത്തിക്കാനായിരുന്നു പ്രവര്‍ത്തകരുടെ ശ്രമം. നീണ്ട ഇടവേളയ്ക്കു ശേഷമാണ് കേരളത്തില്‍ ഇത്തരത്തില്‍ ഒരു പ്രതിഷേധ സമരം നടന്നത്. നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണയുടെ മരണത്തിന് ഉത്തരവാദിയായ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യും വരെ സമരം തുടരുമെന്ന കടുത്ത നിലപാടിലാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇനി വഴി തടയില്ല.
തുടര്‍ന്നുള്ള ജനകീയ സമരം എങ്ങനെ മുന്നോട്ടു കൊണ്ടു പോകണം എന്ന കാര്യത്തില്‍ നേതാക്കളുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നാണ് ബഹുജന പ്രക്ഷോഭം അവസാനിപ്പിച്ചു കൊണ്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞത്.
ആലുവ ഗാന്ധി സ്‌ക്വയറിനു സമീപത്തു നിന്ന് രാവിലെ 11നു ശേഷം ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് ഒന്നര കിലോമീറ്റര്‍ പിന്നിട്ടാണ് ആലുവ എസ്പി ഓഫിസിനു മുന്നിലേക്ക് എത്തിയത്. ആദ്യ ഘട്ടത്തില്‍ സമാധാന പരമായിരുന്നു മാര്‍ച്ച്. എന്നാല്‍ പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ചു തടഞ്ഞതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. അധികം വൈകാതെ പ്രവര്‍ത്തകര്‍ അക്രമാസക്തരായി.
ബാരിക്കേഡുകള്‍ മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. സമരക്കാരില്‍ നിന്നു കല്ലേറു തുടങ്ങിയിട്ടും പൊലീസ് ആദ്യം സംയമനം പാലിച്ചു. ആദ്യ ഘട്ടത്തില്‍ സമരക്കാരെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തു നിന്നു ശ്രമമുണ്ടായെങ്കിലും കാര്യമായ ഫലമുണ്ടായില്ല. പൊലീസിനു നേരെ കല്ലേറും മുട്ടയേറും തുടങ്ങിയതോടെ പൊലീസ് തിരിച്ചടിച്ചു. ജല പീരങ്കിയില്‍നിന്നു ചെളിയും മണ്ണും നിറഞ്ഞ വെള്ളം സമരക്കാര്‍ക്കു നേരെ ചീറ്റിച്ചായിരുന്നു പ്രതിരോധം.
നേതാക്കളുടെ ഉള്‍പ്പടെ തൂവെള്ള ഖദറിനു നിറം മാറി ചെളിവെള്ളത്തിന്റെ കളറു പിടിച്ചു. എംപിമാരായ ബെന്നി ബഹന്നാന്‍, ഹൈബി ഈഡന്‍ എന്നിവരും, എംഎല്‍എമാരായ റോജി ജോണും അന്‍വര്‍ സാദത്തും മറ്റു നേതാക്കളും പ്രവര്‍ത്തകരും നനഞ്ഞു കുതിര്‍ന്നു.
അടുത്തുള്ള വീടുകളില്‍ പോയി തുണി അഴിച്ചു പിഴിഞ്ഞ് പലരും വീണ്ടും സമര വേദിയിലേക്കെത്തി. ഇതിനിടെ സമരം വീണ്ടും അക്രമാസക്തമായതോടെ പൊലീസ് കണ്ണീര്‍ വാതക പ്രയോഗം നടത്തി. :ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസുകാര്‍ക്കൊപ്പം യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരും സമരത്തില്‍ സജീവ സാന്നിധ്യമായി. സമരം പൂര്‍വാധികം ശക്തിയോടെ നടത്തുമെന്ന മുഹമ്മദ് ഷിയാസിന്റെ പ്രഖ്യാപനത്തോടെ തല്‍ക്കാലത്തേയ്ക്ക് സമരം അവസാനിപ്പിച്ച് എല്ലാവരും പിരിഞ്ഞു പോയി.
പ്രദേശത്ത് വന്‍ പൊലീസ് സേനയാണ് ക്യാംപു ചെയ്തിരിക്കുന്നത്. വീണ്ടുമൊരു പൊലീസ് സ്റ്റേഷന്‍, എസ്പി ഓഫിസ് മാര്‍ച്ച് പൊലീസ് പ്രതീക്ഷിക്കുന്നു എന്നതിനാല്‍ പൊലീസുകാരോട് ഇവിടെ തുടരാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. യുവജന സംഘടനകളുടെ നേതൃത്വത്തില്‍ വീണ്ടുമൊരു സമരമുണ്ടാകാനുള്ള സാധ്യതയാണ് പൊലീസ് കാണുന്നത്. ഇതിനിടെ കുറ്റാരോപിതനായ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് കേസ് റജിസ്റ്റര്‍ ചെയ്യുന്നതില്‍ ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ട് എന്നു കാണിച്ചുള്ള റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ പുറത്തു വന്നു.
ഏതായാലും ജോജു ജോര്‍ജിന്റെ വിരട്ട് ഫലിച്ചെന്നു തന്നെ പറയാം. വിവാദംകൊണ്ട് ഇങ്ങനെയും പ്രയോജനമുണ്ട്.
https://www.facebook.com/Malayalivartha



























