'മലയാളത്തിലെ എണ്ണപ്പെട്ട ചലച്ചിത്ര ഗാനങ്ങൾക്ക് വരികൾ എഴുതിയതിലൂടെ ശ്രദ്ധേയനായിരുന്നു ബിച്ചു തിരുമല. ബിച്ചുവിന്റ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു...' കവിയും പ്രശസ്ത ഗാനരചയിതാവുമായ ബിച്ചു തിരുമലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

കാവ്യ ഭംഗി വിളിച്ചോതുന്ന മധുരമൂറുന്ന വരികളിലൂടെ സംഗീത ആസ്വാദകരുടെ മനം കവര്‍ന്ന ബിച്ചു തിരുമല അന്തരിച്ചു. ബി.ശിവശങ്കരന്‍ നായര്‍(80) എന്നാണ് യഥാര്‍ത്ഥ പേര്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. നാന്നൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തോളം പാട്ടുകള്‍ അദ്ദേഹം എഴുതി.
ചുരുങ്ങിയ സമയത്തില്‍ സിനിമയുടെ കഥാസന്ദര്‍ഭത്തിനുചേരുംവിധം കാവ്യഭംഗിയുള്ള രചനകള്‍ നടത്തുന്നതില്‍ പ്രഗത്ഭനായിരുന്നു. ജല അതോറിട്ടി റിട്ട.ജീവനക്കാരി പ്രസന്നകുമാരിയാണ് ഭാര്യ. സുമന്‍ ശങ്കര്‍ ബിച്ചു ആണ് മകന്‍. അദ്ദേഹവും സംഗീത സംവിധായകനാണ്. പ്രേക്ഷകരെ ഏവരെയും സങ്കടത്തിലാഴ്ത്തി ആ വാർത്തയ്ക്ക് പിന്നാലെ നിരവധിപേരാണ് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോഴിതാമലയാളികളുടെ പ്രിയ കവിയും പ്രശസ്ത ഗാനരചയിതാവുമായ ബിച്ചു തിരുമലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
കവിയും പ്രശസ്ത ഗാനരചയിതാവുമായ ബിച്ചു തിരുമലയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. ചലച്ചിത്ര ഗാനകലയെ ആസ്വാദക പക്ഷത്തേക്ക് കൂടുതലായി അടുപ്പിക്കുകയും ജനകീയവൽക്കരിക്കുകയും ചെയ്ത ഗാന രചയിതാവാണ് ബിച്ചു തിരുമല. അസാധാരണമായ പദ സ്വാധീനം കൊണ്ടും സംഗീതാത്മകമായ ഭാഷാ പ്രയോഗം കൊണ്ടും അദ്ദേഹത്തിന്റെ ഗാനങ്ങൾ ആസ്വാദക മനസ്സിനോട് ചേർന്നു നിന്നു.
സിനിമാ ഗാനങ്ങളും ഭക്തി ഗാനങ്ങളുമടക്കം അയ്യായിരത്തിലേറെ ഗാനങ്ങൾ അദ്ദേഹത്തിന്റേതായി വന്നു. എൺപതുകളിലും തൊണ്ണൂറുകളിലും കേരളത്തിൽ മുഴങ്ങിക്കേട്ട നിരവധി ഹിറ്റ് ഗാനങ്ങൾ ബിച്ചുവിന്റെ തൂലികയിൽ പിറന്നതായിരുന്നു. മലയാളത്തിലെ എണ്ണപ്പെട്ട ചലച്ചിത്ര ഗാനങ്ങൾക്ക് വരികൾ എഴുതിയതിലൂടെ ശ്രദ്ധേയനായിരുന്നു ബിച്ചു തിരുമല. ബിച്ചുവിന്റ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
https://www.facebook.com/Malayalivartha

























