മോഫിയയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐ സുധീറിന് സസ്‌പെന്‍ഷന്‍; സിഐയുടെ ഭാഗത്ത് നിന്ന് സംഭവിച്ചത് ഗുരുതര വീഴ്ച, നടപടി സ്വീകരിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍ മോഫിയയുടെ പിതാവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചതിന് പിന്നാലെ, സിഐയ്ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു!

ഗാർഹിക പീഡനത്തെ തുടർന്ന് നിയമ വിദ്യാര്‍ഥിനി മോഫിയയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐ ആയിരുന്ന സുധീറിന് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മോഫിയയുടെ പിതാവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്. സിഐയ്ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. കൊച്ചി ഈസ്റ്റ് ട്രാഫിക് കമ്മിഷ്ണറാണ് അന്വേഷണം നടത്തുക. സിഐയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച സംഭവിച്ചെന്ന കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ മൊഫിയയുടെ കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു.
നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി കുടുംബം വ്യക്തമാക്കി. സര്ക്കാരിന്റെ നിർദ്ദേശപ്രകാരമാണ് ഡിജിപി നടപടി സ്വീകരിച്ചത്. നീതി ലഭിക്കാൻ വൈകിയെങ്കിലും ഇതിൽ സന്തോഷമുണ്ടെന്ന് ബെന്നി ബെഹനാൻ. സമരത്തിനൊപ്പം നിന്ന എല്ലാവര്ക്കും നന്ദി പറഞ്ഞ് കോൺഗ്രസ്സ് നേതാക്കൾ.
അതേസമയം മുഖ്യമന്ത്രിയുടെ ഉറപ്പിൽ ആശ്വാസമുണ്ടെന്നാണ് മോഫിയയുടെ പിതാവ് ദിൽഷാദ് പറഞ്ഞത്. മോഫിയയുടെ അമ്മയും മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷയുണ്ടെന്ന് പ്രതികരിക്കുകയായിരുന്നു. കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. സർക്കാർ നീതി ഉറപ്പാക്കും, വകുപ്പ് തല അന്വേഷണം പുരോഗമിക്കുകയാണെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി തുടർനടപടി ഉണ്ടാകുമെന്നാണ് മന്ത്രിയുടെ ഉറപ്പ് നൽകിയിരുന്നു.
എന്നാൽ ഇതിനിടെ റിമാൻഡ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഭർത്താവിന്റെ വീട്ടിൽ മോഫിയ പർവ്വീൺ നേരിട്ടത് കൊടിയ പീഡനങ്ങളാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. പെൺകുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താൻ ശ്രമം നടന്നു. ഭർത്താവ് സുഹൈൽ ലൈംഗീക വൈകൃതങ്ങൾക്ക് അടിമയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഭർത്തൃവീട്ടുകാർ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. സുഹൈലിന് പുറമെ മാതാവ് റുഖിയയും ഉപദ്രവിച്ചെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്
കൂടാതെ ആലുവ പൊലീസ് സ്റ്റേഷനില്‍ കോൺഗ്രസ് ജനപ്രതിനിധികൾ നടത്തുന്ന കുത്തിയിരിപ്പ് സമരം മൂന്നാം ദിവസവും തുടരുന്ന വേളയിലാണ് ഇത്തരത്തിൽ നടപടി പുറത്ത് വന്നത്. ബെന്നി ബഹന്നാന്‍ എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ എന്നിവരാണ് സമരം നടത്തുന്നത്. മൊഫിയ പര്‍വീണിന്‍റെ ആത്മഹത്യക്ക് കാരണക്കാരനായ സിഐ സിഎല്‍ സുധീറിനെ സസ്പെൻഡ് ചെയ്യും വരെ സമരം തുടരാനാണ് തീരുമാനം എന്നറിയിച്ച നേതാക്കൾ നടപടിയിൽ സന്തോഷം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha



























