പോക്‌സോ കേസിലെ പ്രതിയായ ഫാദര്‍ റോബിന്‍ വടക്കും ചേരിയെ സഭ രക്ഷിച്ചു... റോബിനച്ചന്‍ ഊരിയതെങ്ങനെ?

പോക്‌സോ കേസിലെ പ്രതിയായ ഫാദര്‍ റോബിന്‍ വടക്കും ചേരിയെ സഭ രക്ഷിച്ചു. ഹൈക്കോടതിയാണ് അദ്ദേഹത്തിന്റെ ശിക്ഷ പത്ത് കൊല്ലത്തേക്ക് കുറച്ചത്. സഭ അച്ചനൊപ്പം നിലകൊണ്ടതിന്റെ ഫലമാണ് അദ്ദേഹത്തിന്റെ ശിക്ഷ കുറച്ചത്. പുറത്തിറങ്ങിയാലുടന്‍ മംഗല്യമാവാം.
കൊട്ടിയൂര്‍ പീഡനക്കേസില്‍ 20 വര്‍ഷം വീതമുള്ള കഠിനതടവു ശിക്ഷയാണ് നേരത്തെ അദ്ദേഹത്തിന് വിധിച്ചത്. കുറ്റകൃത്യത്തില്‍ നിന്ന് പ്രതിയെ രക്ഷിക്കാന്‍ സഭ മുന്നിട്ടിറങ്ങി എന്നതാണ് സത്യം. ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കുന്ന സര്‍ക്കാര്‍ അഭിഭാഷകര്‍ സഭയെന്ന് കേട്ടപ്പോള്‍ വിറച്ചു.
സ്ഥാപന മേധാവി എന്ന നിലയില്‍ തന്റെ അധികാരം ഉപയോഗിച്ചാണ് പിഡനം നടത്തിയതെന്ന വാദമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇത്തരമൊരു വാദം നിലനില്‍ക്കില്ലെന്ന് നേരത്തെ മനസിലാക്കേണ്ടതായിരുന്നു. എന്നിട്ടും അങ്ങനെ ചെയ്‌തെങ്കില്‍ അതിനര്‍ത്ഥം റോബിനെ രക്ഷിക്കുക എന്നതായിരുന്നു ആവശ്യം. ഇവിടെയാണ് സഭയുടെ ഇടപെടലുണ്ടായത്.
കൊട്ടിയൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഫാ. റോബിന്‍ വടക്കുംചേരിക്ക് തലശ്ശേരി പോക്‌സോ കോടതിയാണ് 60 വര്‍ഷം കഠിന തടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. 3 വകുപ്പുകളിലായി 20 വര്‍ഷം വീതമുള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴ അടയ്ക്കാന്‍ തയാറായില്ലെങ്കില്‍ ഓരോ വര്‍ഷം വീതം അധിക തടവ് അനുഭവിക്കണം. പിഴത്തുകയില്‍ ഒന്നര ലക്ഷം രൂപ പെണ്‍കുട്ടിക്കു നല്‍കാനും കോടതി ഉത്തരവിട്ടു. ഇതാണ് 10 വര്‍ഷമെന്നും ഒരു ലക്ഷമെന്നും കുറച്ചത്.
പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്കു ജനിച്ച കുഞ്ഞിന്റെ സംരക്ഷണത്തിനു വേണ്ട നടപടികള്‍ എടുക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കു കോടതി നിര്‍ദേശം നല്‍കിരുന്നു. കോടതിയില്‍ വിചാരണയ്ക്കിടെ കൂറുമാറിയതിനു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ കോടതി തീരുമാനിച്ചിരുന്നു. ആകെ 10 പ്രതികള്‍ ഉണ്ടായിരുന്ന കേസില്‍ ഫാ.റോബിന്‍ വടക്കുംചേരി ഒഴികെയുള്ള 6 പ്രതികളെ കോടതി വിട്ടയച്ചു. 3 പേരെ നേരത്തേ സുപ്രീംകോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിവികാരിയും കൊട്ടിയൂര്‍ എംജെഎംഎച്ച്എസ്എസ് ലോക്കല്‍ മാനേജരുമായിരുന്നു വയനാട് നടവയലിലെ ഫാ.റോബിന്‍ വടക്കുംചേരി (റോബിന്‍ മാത്യു). 2016ലാണു കേസിനാസ്പദമായ പീഡനം. ചൈല്‍ഡ് ലൈനിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു പോക്‌സോ (കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ നിരോധന നിയമം) പ്രകാരം ഫാ.റോബിന്‍ വടക്കുംചേരി അറസ്റ്റിലായത്. പള്ളിയില്‍ സ്ഥിരമായി എത്തുന്ന പെണ്‍കുട്ടിയെ കംപ്യൂട്ടറില്‍ ഡാറ്റാ എന്‍ട്രി നടത്താന്‍ മുറിയിലേക്കു വിളിച്ചു വരുത്തി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണു കേസ്.
പെണ്‍കുട്ടി പ്രസവിച്ച ആണ്‍കുഞ്ഞിനെ വയനാട് വൈത്തിരിയിലെ ദത്തെടുക്കല്‍ കേന്ദ്രത്തില്‍ ഏല്‍പ്പിച്ചതുമായി ബന്ധപ്പെട്ടു തെളിവു നശിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും നടപടി ക്രമങ്ങളില്‍ വീഴ്ച വരുത്തിയെന്നുമായിരുന്നു 2 മുതല്‍ 10 വരെയുള്ള പ്രതികള്‍ക്കെതിരെ ആരോപിച്ചിരുന്ന കുറ്റം. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ രണ്ടാംപ്രതി കൊട്ടിയൂര്‍ പാലുകാച്ചി നെല്ലിയാനി വീട്ടില്‍ തങ്കമ്മ എന്ന അന്നമ്മ (54), ആറാംപ്രതി മാനന്തവാടി തോണിച്ചാര്‍ ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ കൊട്ടിയൂര്‍ നെല്ലിയാനിവീട്ടില്‍ ലിസ് മരിയ (35), ഏഴാംപ്രതി ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ (48), മാനന്തവാടി വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ഹോമിലെ സിസ്റ്റര്‍ കോട്ടയം പാലാമീനച്ചില്‍ നന്തിക്കാട്ട് വീട്ടില്‍ ഒഫീലിയ (73), ഒന്‍പതാം പ്രതി കൊളവയല്‍ സെന്റ് ജോര്‍ജ് പള്ളി വികാരിയും വയനാട് ശിശുക്ഷേമ സമിതി മുന്‍ ചെയര്‍മാനുമായ കോഴിക്കോട് പെരുവണ്ണാമുഴി ചെമ്പനോട് തേരകം ഹൗസില്‍ ഫാ.തോമസ് ജോസഫ് തേരകം (68), പത്താംപ്രതി വയനാട് ശിശുക്ഷേമ സമിതി അംഗവും കല്‍പ്പറ്റ സ്വകാര്യ ആശുപത്രി ഡോക്ടറുമായ ഇടുക്കി മൂലമറ്റം കളപ്പുരയില്‍ സിസ്റ്റര്‍ ബെറ്റി ജോസ് (71) എന്നിവരെ വിട്ടയച്ചു.
പ്രസവം നടന്ന തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയുടെ അധികൃതരായ 3 പേരെ നേരത്തേ സുപ്രീംകോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
സ്വന്തം പിതാവാണു പീഡിപ്പിച്ചതെന്നു ഫാ. റോബിന്റെ ഭീഷണിപ്രകാരം പെണ്‍കുട്ടി ആദ്യം വ്യാജമൊഴി നല്‍കി. വിചാരണയ്ക്കിടെ പെണ്‍കുട്ടിയും മാതാപിതാക്കളും ഫാ.റോബിന് അനുകൂലമായി മൊഴിമാറ്റി. പ്രായപൂര്‍ത്തിയായെന്നും, ഉഭയസമ്മത പ്രകാരമാണു ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നുമായിരുന്നു പുതിയമൊഴി. പ്രധാന സാക്ഷികളെല്ലാം കൂറുമാറിയെങ്കിലും ഡിഎന്‍എ പരിശോധന അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണു തലശ്ശേരി പോക്‌സോ കോടതി ജഡ്ജി പി.എന്‍.വിനോദ് ശിക്ഷ വിധിച്ചത്.
പിന്നീട് പെണ്‍കുട്ടിയെ താന്‍ വിവാഹം കഴിക്കാമെന്ന് റോബിന്‍ കോടതിയെ അറിയിച്ചെങ്കിലും സമ്മതിച്ചില്ല.
റോബിലിന് ലഭിച്ച 60 വര്‍ഷത്തെ ശിക്ഷ സഭയെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു.അതു കൊണ്ടു തന്നെ അദ്ദേഹത്തെ രക്ഷിക്കാന്‍ സഭ അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നു. അതാണ് ഹൈകോടതിയില്‍ കണ്ടത്.
"
https://www.facebook.com/Malayalivartha

























