ജാമ്യത്തിലിറിങ്ങിയ ഭര്‍ത്താവില്‍നിന്ന് ഭീഷണിയെന്ന് വീട്ടമ്മ; കാറിലെത്തിയ സംഘം ആക്രമിച്ചെന്ന് ഭര്‍ത്താവ്: മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ
പൊതുസ്ഥലത്ത് ഭർത്താവിന്റെ ക്രൂരമര്‍ദനമേറ്റ വീട്ടമ്മ പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് വീണ്ടും പരാതി നല്കി. കക്കോടി സ്വദേശി ശ്യാമിലിയാണ് കൊല്ലുമെന്ന് ഭര്‍ത്താവ് അശോകപുരം സ്വദേശി നിധീഷ് ഭീഷണിപ്പെടുത്തിയെന്ന് നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്. അതിനിടെ, ഭര്‍ത്താവ് നിധീഷിനെ കാറിലെത്തിയ സംഘം ആക്രമിച്ചതായും പരാതിയുണ്ട്.
നിധീഷും സഹോദരി നീഷ്മയും വ്യാഴാഴ്ച രാവിലെ പോസ്റ്റ് ഓഫിസിലേക്ക് പോകാന്‍ ഓട്ടോ കാത്തുനില്‍ക്കവെ കൊട്ടാരം റോഡിനരികില്‍ നിന്ന് കാറിലെത്തിയ സംഘം ആക്രമിച്ച് പരിക്കേല്പിക്കുകയായിരുന്നുവത്രെ.
വാരിയെല്ലിന് ഓടിവുസംഭവിച്ചതായും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും നിധീഷ് പറഞ്ഞു. സുബിനും മറ്റ് അഞ്ചുപേരും ചേര്‍ന്നാണ് ആയുധമുപയോഗിച്ച് ആക്രമിച്ചത്. നടക്കാവ് പൊലീസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ 27ന് അശോകപുരത്ത് മത്സ്യവില്പന നടത്തവെ ശ്യാമിലിയെ നിധീഷ് മര്‍ദിക്കുകയും മീന്‍ തട്ടും സ്കൂട്ടറുമടക്കം മറിച്ചിടുകയും ചെയ്തിരുന്നു. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ വധശ്രമത്തിനടക്കം പൊലീസ് നിധീഷിനെതിരെ കേസെടുക്കുകയും ചെയ്തു.
ഇതോടെ ഒളിവില്‍പോയ നിധീഷിനെ പിന്നീട് കല്പറ്റയില് നിന്ന് അറസ്റ്റുചെയ്ത് ജയിലിലാക്കുകയായിരുന്നു.
ബുധനാഴ്ച ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഇയാള്‍ വീണ്ടുമെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ശ്യാമിലിയുടെ പരാതി. മത്സ്യവില്പന തുടരാനായില്ലെങ്കില്‍ താനും മക്കളും പട്ടിണിയിലാകുമെന്നും ശ്യാമിലി പറയുന്നു.
https://www.facebook.com/Malayalivartha