പശ്ചിമബംഗാളിനു പുറമെ ഗോവയും മേഘാലയവും മാത്രമല്ല കേരളത്തിലും വേരുറപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി എത്തുന്നു.... കേരളത്തില്‍ കോണ്‍ഗ്രസിലെ അതൃപ്തരായ ഒരു നിര നേതാക്കള്‍ അടുത്ത മാസം മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേക്കേറുമ്പോള്‍ കെ സുധാകരന്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ നടുങ്ങും

പശ്ചിമബംഗാളിനു പുറമെ ഗോവയും മേഘാലയവും മാത്രമല്ല കേരളത്തിലും വേരുറപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി എത്തുന്നു. കേരളത്തില്‍ കോണ്‍ഗ്രസിലെ അതൃപ്തരായ ഒരു നിര നേതാക്കള്‍ അടുത്ത മാസം മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേക്കേറുമ്പോള്‍ കെ സുധാകരന്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ നടുങ്ങും.
കോഴിക്കോട്ട് അടുത്ത മാസം നടക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ആറ് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ മമതയുടെ തട്ടകത്തിലേക്ക് കടക്കുന്നതോടെ ഗോവയ്ക്കു പിന്നാലെ കേരളത്തിലും തൃണമൂല്‍ കോണ്‍ഗ്രസ് വേരുറപ്പിക്കുകയാണ്. മേഘാലയത്തിലും ഗോവയിലും പ്രതിപക്ഷസ്ഥാനത്തുണ്ടായിരുന്ന കോണ്‍ഗ്രസിനെ അപ്പാടെ വിഴുങ്ങിയ തൃണമൂല്‍ വൈകാതെ മധ്യപ്രദേശിലും പഞ്ചാബിലും ഛത്തീസ് ഗഡിലും കോണ്‍ഗ്രസിനെ വെട്ടിമുറിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്.
അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് മാസംതോറും 5000 രൂപ നല്‍കുമെന്ന പ്രസ്ഥാവനയോടെയാണ് ഗോവ പിടിക്കാന്‍ മമത ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഗൃഹലക്ഷ്മി പദ്ധതി നടപ്പാക്കി മൂന്നര ലക്ഷം കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് 5000 രൂപ നല്‍കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. എല്ലാ വീട്ടിലെയും ഗൃഹനാഥയായ സ്ത്രീയ്ക്കായിരിക്കും മാസം തോറും 5000 രൂപ അനുവദിക്കുക. പ്രതിമാസം 5000 രൂപ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കും. ബംഗാളിലും സമാനമായ പദ്ധതി തൃണമൂല്‍ കോണ്‍ഗ്രസ് നടപ്പാക്കിയിരുന്നു. ലഖിര്‍ ഭന്ദര്‍ പദ്ധതിയിലൂടെ പട്ടികജാതി, വര്‍ഗ കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് മാസം ആയിരം രൂപയും പൊതുവിഭാഗത്തിലെ സ്ത്രീകള്‍ക്ക് 500 രൂപയും നല്‍കുന്നതാണ് പദ്ധതി. ദേശീയതലത്തില്‍ കരുത്താര്‍ജിക്കുന്നതിന്റെ ഭാഗമായി ത്രിപുര, ഗോവ തിരഞ്ഞെടുപ്പുകളില്‍ ശക്തമായ പ്രചാരണമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിവരുന്നത്.
കോണ്‍ഗ്രസിനെ ഒഴിവാക്കി ദേശീയതലത്തില്‍ യുപിഎക്ക് ബദല്‍ സൃഷ്ടിക്കുക എന്നതാണ് മമതയുടെ പുതിയ ലക്ഷ്യം.
കേരളത്തില്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വിട്ടുവരുന്ന അസംതൃപ്തരായ നേതാക്കളുടെ സാന്നിദ്ധ്യം കൊണ്ട് ശക്തമായ ഒരു രാഷ്ട്രീയ പാര്‍ട്ടിയായാണ് തൃണമൂല്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
ആസാം, യുപി, ഗോവ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളെത്തന്നെ ലക്ഷ്യമിട്ടാണ് തൃണമുല്‍ കോണ്‍ഗ്രസ് പദ്ധതി വിജയിപ്പിച്ചത്. മേഘാലയില്‍ 17 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മയുള്‍പ്പെടെ 12 പേരെ തൃണമൂല്‍ പിടിച്ചെടുത്തതോടെ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമായി തൃണമൂല്‍ മാറുകയും ചെയ്തു.
കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് ജനുവരിയില്‍ വലിയ പൊതുയോഗം സംഘടിപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തി അറിയിക്കുവാനാണ് തീരുമാനമെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളിലുള്ള അസംതൃപ്തരേയും പാര്‍ട്ടി വിട്ടവരേയും തൃണമൂലിലേക്ക് ആകര്‍ഷിക്കുവാനുള്ള ചര്‍ച്ചകളും ആരംഭിച്ചു കഴിഞ്ഞു. വിവിധ പാര്‍ട്ടികളില്‍നിന്ന് തൃണമൂലിലേക്കെത്തുന്നവരുടെ ലയനസമ്മേളനമായിട്ടാകും ജനുവരിയില്‍ സമ്മേളനം നടത്തുക.
കോഴിക്കോട് സമ്മേളനം കഴിഞ്ഞ് മൂന്നു മാസത്തിനുള്ളില്‍ കേരളത്തില്‍ പതിനാലും ജില്ലകളിലും പാര്‍ട്ടിയുടെ അടിത്തറ ഉറപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. തുടര്‍ന്ന് തിരുവനന്തപുരത്ത് മഹാസമ്മേളനം നടത്താനും അതില്‍ മമതാ ബാനര്‍ജിയെ പങ്കെടുപ്പിക്കാനുമാണ് തീരുമാനം.
പാലക്കാട്ടെ എ വി ഗോപിനാഥ്, പാലായില്‍ എന്‍സിപി വിട്ട മാണി.സി.കാപ്പന്‍ എന്നിവരുമായി തൃണമൂല്‍ ദേശീയ നേതൃത്വം ചര്‍ച്ചകള്‍ നടത്തിയതായാണ് സൂചന.
കണ്ണൂരില്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെട്ട മമ്പറം ദിവാകരനും പാര്‍ട്ടിയിലേക്കു വരാന്‍ സാധ്യതയുണ്ട്.
2024ല്‍ ബിജെപിയ്ക്കെതിരെ അട്ടിമറി വിജയം നേടാന്‍ മോദിയ്ക്കെതിരെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മമത കടന്നുവരുമെന്നാണ് സൂചനകള്‍.
നാലു വര്‍ഷങ്ങള്‍ക്കപ്പുറം പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയുടെ കരുനീക്കങ്ങള്‍.
കഴിഞ്ഞ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊടുങ്കാറ്റുപോലെ പ്രചാരണം നടത്തിയ ബിജെപിയെ ഒറ്റയ്ക്കു നിന്നു പൊരുതി തോല്‍പ്പിച്ചത് തൃണമൂലിന്റെ രാഷ്ട്രീയശക്തി വര്‍ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോണ്‍ഗ്രസ്, സിപിഎം കക്ഷികളെയും തൃണമൂല്‍ തൂത്തെറിഞ്ഞു. ഇതിനു പിന്നാലെ ബിജെപിയില്‍ നിന്ന് നിരവധി നേതാക്കളെയാണ് മമത തൃണമൂലിലെത്തിച്ചത്.
ഈ നിലയിലാണ് വളര്‍ച്ചയെങ്കില്‍ ലോക്സഭയില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെക്കാള്‍ അധികം തൃണമൂല്‍ കോണ്‍ഗ്രസിന് അംഗങ്ങള്‍ ഉണ്ടാകുമെന്നു തീര്‍ച്ചയാണ്. 2014ല്‍ പശ്ചിമ ബംഗാളില്‍ നിന്ന് 34 ലോക്സഭാംഗങ്ങളെ നിയമസഭയിലെത്തിച്ച തൃണമൂല്‍ കോണ്‍ഗ്രസിനു 2019ലെ തെരഞ്ഞെടുപ്പിനു ശേഷവും 32 അംഗങ്ങളുണ്ട്.
അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏറ്റവുമധികം സീറ്റുകള്‍ നേടാന്‍ കഴിഞ്ഞത് കേരളം, തമിഴ്നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു. ആകെ ജയിച്ച 52 സീറ്റുകളില്‍ 31 സീറ്റുകളും മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നാണ്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങുമായി ഇടഞ്ഞ കോണ്‍ഗ്രസ് പഞ്ചാബില്‍ നിലവില്‍ അങ്ങേയറ്റം പരുങ്ങലിലാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ കോണ്‍ഗ്രസിന് വലിയ നേട്ടമുണ്ടാകാന്‍ സാധ്യതയില്ല.
തമിഴ്നാട്ടിലാകട്ടെ കോണ്‍ഗ്രസിന് അധികം സീറ്റുകള്‍ മത്സരിക്കാന്‍ നല്‍കുന്നതില്‍ ഡിഎംകെയ്ക്ക് താത്പര്യമില്ല. കേരളത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പരിഗണിച്ചാല്‍ കോണ്‍ഗ്രസിന് അനുകൂലസാഹചര്യമുണ്ടെന്ന് ഉറപ്പില്ല.
"
https://www.facebook.com/Malayalivartha























