ക്രിസ്മസ് ദിനത്തിൽ കോട്ടയം നഗരമധ്യത്തിലെ അക്രമം: ആക്രമണം നടത്തിയത് നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന സാമൂഹ്യ വിരുദ്ധൻ; പിടിച്ച് അകത്താക്കിയാലും പുറത്തിറങ്ങി വീണ്ടും പൊലീസിനു തലവേദന സൃഷ്ടിക്കുന്ന ഡ്രാക്കുള ബാബു

കോട്ടയം: നഗരമധ്യത്തിൽ ഭാര്യയെയും ഇതര സംസ്ഥാന തൊഴിലാളിയെയും തലയ്ക്കടിക്കുകയും, ഭാര്യയെ ആക്രമിക്കുകയും പൊലീസുകാരെയും നാട്ടുകാരെയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഡ്രാക്കുള ബാബു സ്ഥിരം പ്രശ്‌നക്കാരൻ. മുൻപ് പല തവണ പൊലീസ് ഇയാളെ പിടികൂടിയിട്ടുണ്ടെങ്കിലും ജാമ്യത്തിലിറങ്ങിയാൽ വീണ്ടും നഗരമധ്യത്തിൽ തന്നെ തമ്പടിക്കുകയാണ് പതിവ്. നേരത്തെ മുട്ടമ്പലത്തെ അഗതിമന്ദിരത്തിലെ കേന്ദ്രത്തിലേയ്ക്കു മാറ്റിയെങ്കിലും, ഇതിനു ശേഷം ഇവിടെ നിന്നും രക്ഷപെട്ടാണ് നഗരത്തിൽ എത്തിയിരിക്കുന്നത്. സാമൂഹ്യ വിരുദ്ധ സംഘം തമ്പടിക്കുന്ന തിരുനക്കര മൈതാനം തന്നെയാണ്, ബാബുവിന്റെയും ഭാര്യയെന്ന പേരിൽ ഒന്നിച്ച് കഴിയുന്ന യുവതിയുടെയും സ്ഥിരം കേന്ദ്രം.
ക്രിസ്മസ് ദിനത്തിൽ കോട്ടയം നഗരമധ്യത്തിലാണ് ഉച്ചയ്ക്ക് അക്രമവും അഴിഞ്ഞാട്ടവുമായി സാമൂഹ്യ വിരുദ്ധൻ അഴിഞ്ഞാടിയത്. കരിങ്കല്ലിന് ബംഗാളിയെ ആക്രമിച്ച ഡ്രാക്കുള ബാബു, ആസ്ബറ്റോസിന് ഭാര്യയെയും സഹായത്തിന് എത്തിയ ആളെയും ആക്രമിച്ചു. ക്രിസ്മസ് ദിനമായ ശനിയാഴ്ച ഉച്ചയോടെ തിരുനക്കര മൈതാനത്തായിരുന്നു അക്രമ സംഭവങ്ങൾ.തിരുനക്കര മൈതാനം കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ സംഘങ്ങൾ സ്ഥിരമായി തമ്പടിക്കുന്നുണ്ട്.
ഇത്തരത്തിൽ തമ്പടിക്കുന്ന സാമൂഹ്യ വിരുദ്ധ അക്രമി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലും പതിവാണ്. ഇതിനിടെയാണ് ഉച്ചയോടെ അക്രമി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്.ഇവിടെയുണ്ടായിരുന്ന ബംഗാൾ സ്വദേശിയെ ഡ്രാക്കുള ബാബു എന്ന നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഗുണ്ട ആക്രമിക്കുകയായിരുന്നു.
മുൻപ് നഗരത്തിൽ നിരവധി അക്രമം നടത്തിയ ബാബു, തിരുനക്കര മൈതാനത്തിരുന്ന് മദ്യപിക്കുന്നതും പതിവായിരുന്നു. ബാബുവിനൊപ്പം നിരവധി സാമൂഹ്യ വിരുദ്ധരാണ് തിരുനക്കര കേന്ദ്രീകരിച്ച് തമ്പടിച്ചിരിക്കുന്നത്. നഗരത്തിൽ ഇത്തരത്തിൽ അഴിഞ്ഞാടുന്ന അക്രമി സംഘത്തെ പലപ്പോഴും പിടികൂടുന്ന പൊലീസ് സംഘം മണ്ടന്മാരാകുകയാണ് പതിവ്. ഇവരിൽ പലർക്കും കാര്യമായ കേസുകളും ഉണ്ടാകില്ല. ഇവരെ പിടികൂടാൽ എന്ത് വകുപ്പ് ചുമത്തി ജയിലിൽ അടയ്ക്കുമെന്ന ആശങ്കയാണ് പൊലീസ് ഉദ്യോഗസ്ഥർക്കും ഉള്ളത്.
അടികൊടുക്കുക മാത്രം വഴി മുൻപ് ഇത്തരത്തിൽ നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന സാമൂഹ്യ വിരുദ്ധരെ നേരത്തെ പൊലീസ് പിടികൂടി അടികൊടുക്കുകയായിരുന്നു പതിവ്. ഇല്ലെങ്കിൽ കെ.എസ്.ആർ.ടി.സി ബസിൽ കയറ്റി ജില്ലാ അതിർത്തിയിലേയ്ക്കു കയറ്റി വിടും. എന്നാൽ, ഇപ്പോൾ ഇത്തരം നടപടികളെടുക്കാൻ വന്നാൽ ഇവർക്ക് സഹായത്തിനായി വിവിധ സംഘടനകളും ഉണ്ടാകും. ഈ സാഹചര്യത്തിലാണ് സാമൂഹ്യ വിരുദ്ധ സംഘങ്ങളെ അമർച്ച ചെയ്യാൻ പൊലീസിനു സാധിക്കാത്തത്.
ഭക്ഷണം സൗജന്യം, കിട്ടുന്ന കാശിന് കള്ളും
നഗരത്തിലും തിരുനക്കര മൈതാനത്തും അലഞ്ഞു തിരിഞ്ഞ് നടക്കുന്ന സാമൂഹ്യ വിരുദ്ധ സംഘങ്ങൾക്ക് വിവിധ സന്നദ്ധ സംഘടനകൾ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നത് പതിവാണ്. ഇത്തരത്തിൽ സൗജന്യമായി ഭക്ഷണം കഴിച്ച ശേഷമാണ് സൗമൂഹ്യ വിരുദ്ധ സംഘങ്ങൾ മൈതാനത്ത് തമ്പടിക്കുന്നത്. ഇത്തരത്തിൽ തമ്പടിച്ച ശേഷം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ജോലിയ്ക്കും പോകും. നഗരത്തിലെ ചെറുകിട ഹോട്ടലുകളിലാണ് ഇവർ ജോലിയ്ക്ക് പോകുന്നതിൽ ഏറെയും. ഇത്തരത്തിൽ ലഭിക്കുന്ന പണം ഉപയോഗിച്ച് മദ്യപിക്കുകയാണ് പതിവ്. മദ്യലഹരിയിലും, കഞ്ചാവിന്റെ ലഹരിയിലുമാണ് അക്രമം നടത്തുന്നത്.
https://www.facebook.com/Malayalivartha
























