ആക്രമണത്തിന് ഇരയായ പ്രമുഖ നടി ദിലീപിനെതിരെ പോരിന്, ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ ദിലീപ് കുടുങ്ങുമോ?..നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ ആയിട്ടില്ല, ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടെന്നുള്ള വെളിപ്പെടുത്തല്‍ വിചാരണ കോടതിയെ അറിയിച്ച് അന്വേഷണ സംഘം, വിചാരണ നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹര്‍ജി പ്രത്യേക കോടതി പരിഗണിക്കും

2017 ഫെബ്രുവരി 17നാണ് പ്രമുഖ നടി ആക്രമണത്തിന് ഇരയായത്. കേസില്‍ തുടര്‍ അന്വേഷണം ആരംഭിക്കുന്നതിനാല്‍ വിചാരണ നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹര്‍ജി സമർപ്പിച്ചിരുന്നു. ഈ ഹർജി ഇന്ന് പ്രത്യേക കോടതി പരിഗണിക്കും. ഹർജി പരിഗണിക്കുന്ന കോടതി ഇതിന് സമ്മതം മൂളിയാൽ വിചാരണ നിര്‍ത്തി വെച്ച് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തലിൽ ദിലീപ് അന്വേഷണം നേരിടേണ്ടി വരും.
കേസിലെ മുഖ്യ പ്രതി സുനില്‍ കുമാറുമായി ദിലീപിന് ബന്ധമുണ്ടെന്നും, നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടെന്നും സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ഒരു പ്രമുഖ ചാനലിന്റെ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ദിലീപിനെതിരെ നടത്തിയ വെളിപ്പെടുത്തലിൽ സംവിധായകന്‍ ബാലചന്ദ്ര കുമാറിന് ഉടന്‍ നോട്ടീസ് നല്‍കും.
ബാലചന്ദ്രന്‍റെ വെളിപ്പെടുത്തല്‍ ഗൂഡാലോചനയിലെ മുഖ്യ തെളിവാകുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് തുടര്‍ അന്വേഷണത്തിന് പ്രത്യേക സംഘം തീരുമാനിച്ചത്. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടെന്നുമുള്ള വെളിപ്പെടുത്തല്‍ അന്വേഷണ സംഘം വിചാരണ കോടതിയെ അറിയിച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ ആയിട്ടില്ലെന്നും അതില്‍ അന്വേഷണം തുടരുകയാണെന്നും രണ്ടാം ഘട്ട കുറ്റപത്രത്തില്‍തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു.ഈ സഹാചര്യത്തില്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിക്കുകയാണെന്നാണ് പുതുതായി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയത്.
അതേസമയം നടന്‍ ദിലീപിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയതിന് പിന്നാലെ ദിലീപ് കത്തുമായി മുഖ്യമന്ത്രിയെ സമീപിച്ചിരിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരേയാണ് നടൻ ദിലീപ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതിനൽകിയത്.
ദിലീപ് പരാതിയിൽ ആരോപിക്കുന്നത് സംവിധായകൻ ബാലചന്ദ്രകുമാറും ബൈജു പൗലോസും മറ്റും ചേർന്ന് ഗൂഢാലോചന നടത്തിയതിന്റെ ഫലമാണ് പുതിയ വെളിപ്പെടുത്തലെന്നാണ് . കേസിന്റെ വിചാരണ നടപടികളെക്കുറിച്ച് വ്യക്തമായ അറിവുള്ള ബൈജു പൗലോസ് പറഞ്ഞ് പഠിപ്പിച്ച കഥയാണ് ബാലചന്ദ്രകുമാർ പറയുന്നതെന്നും ദിലീപ് ആരോപിക്കുന്നുണ്ട് . വിചാരണ അട്ടിമറിക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ ഉള്ളത് .
പ്രോസിക്യൂഷൻ സാക്ഷിയായി ബൈജു പൗലോസിന്റെ ക്രോസ് വിസ്താരം ആരംഭിക്കാനിരുന്ന ദിവസമായിരുന്നു തുടരന്വേഷണം ആവശ്യപ്പെട്ട് വിചാരണക്കോടതിയിൽ അപേക്ഷ നൽകിയതെന്നും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട് .സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ രാജിയും വിചാരണനടപടികൾ തടസ്സപ്പെടുത്താൻ വേണ്ടിയാണ് എന്നും അദ്ദേഹം ആരോപിക്കുന്നു.
ബൈജുവിന്റെയും ബാലചന്ദ്രകുമാറിന്റെയും ഫോൺ രേഖകളടക്കം പരിശോധിക്കണമെന്നും പരാതിയിൽ ഉന്നയിക്കുന്നു . തുടരന്വേഷണത്തിനായുള്ള അപേക്ഷ പിൻവലിക്കാൻ നിർദേശിക്കണമെന്നും പറയുന്നുണ്ട്.ഇതുവരെ 202 സാക്ഷികളുടെ ക്രോസ് വിസ്താരം പൂർത്തിയായി . ഇതിലൂടെ വെളിവായ പ്രോസിക്യൂഷൻ വീഴ്ചകൾ മറയ്ക്കുന്നതിനാണ് പുതിയ കഥ കെട്ടിച്ചമയ്ക്കുന്നതെന്നും ദിലീപ് ആരോപിക്കുന്നുണ്ട്.
വിചാരണക്കോടതി ഇതിനോടകം പ്രോസിക്യൂഷൻ ഹാജരാക്കിയ 500 രേഖകൾ പരിശോധിച്ചു. ഇനി അന്വേഷണ ഉദ്യോഗസ്ഥനെയും മൂന്നോ നാലോ സാക്ഷികളെയോ മാത്രമേ വിസ്തരിക്കാനുള്ളൂവെന്നതും നിർണായകമായ കാര്യങ്ങളാണ്.സത്യം കണ്ടെത്താനല്ല പ്രോസിക്യൂഷൻ ശ്രമിക്കുന്നതെന്നും പരാതിയിൽ പറയുന്നു .
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ തന്റെ പുതിയ സിനിമയായ 'കേശു ഈ വീടിന്റെ നാഥൻ' റിലീസായതിനോടൊപ്പമായിരുന്നുവെന്നും പരാതിയിലുണ്ട്. ഡേറ്റ് നൽകാത്തതിന് ബാലചന്ദ്രകുമാറിന് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha