ലക്ഷദ്വീപിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു: കൂട്ടം ചേരരുത്, ജുമഅ നിസ്കാരം അനുവദിച്ചില്ല, ടിപിആർ നിരക്ക് പൂജ്യമായിട്ടും കടുത്ത നിയന്ത്രണങ്ങൾ; ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധം തടയാനാണ് നടപടിയെന്ന് ദ്വീപ് നിവാസികൾ

കൊവിഡിനെ തുടർന്ന് ലക്ഷദ്വീപിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലോ അതിലധികമോ പേർ കൂട്ടം കൂടിയാൽ സിആർപിസി 144 വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്ന് ജില്ല കലക്ടർ അസ്കർ അലി അറിയിച്ചു. കൊവിഡിനൊപ്പം ഒമിക്രോൺ വ്യാപനം കൂടി തടയുന്നതിന് മുന്നോടിയായാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് കലക്ടറുടെ ഉത്തരവിൽ പറയുന്നു. മുൻപും കൊവിഡ് സമയത്ത് ജില്ല കലക്ടർ ലക്ഷദ്വീപിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ആരാധനാലയങ്ങളിൽ പോകുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്ന് ദ്വീപിലൊരിടത്തും ജുമഅ നിസ്കാരം അനുവദിച്ചില്ല. ടിപിആർ നിരക്ക് പൂജ്യമായിട്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഭരണകൂട നടപടികൾക്കെതിരെയുള്ള പ്രതിഷേധം തടയാനാണെന്ന് ദ്വീപ് നിവാസികൾ കുറ്റപ്പെടുത്തി.
അതേസമയം സർക്കാർ സ്ഥാപനങ്ങൾക്കും സ്‌കൂളുകൾക്കും പ്രവൃത്തിനിയന്ത്രണമില്ല. പതിവുപോലെ തന്നെ ഇവയുടെ പ്രവർത്തനം തുടരും. പൊതുസ്ഥലങ്ങളിൽ ആളുകൾ കൂടുന്നതിന് വലിയ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കവരത്തി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പള്ളികളിൽ നിയന്ത്രണവിവരമറിയാതെ ജുമുഅയ്ക്ക് നിരവധി പേർ എത്തിയിരുന്നു. ഇവിടങ്ങളിൽ പൊലീസ് എത്തി പള്ളികളടപ്പിക്കുകയായിരുന്നു. പൊലീസ് കാവലുമായി നിലയുറപ്പിച്ചതോടെ ജുമഅ നിസ്കാരം തടസപ്പെട്ടു. ഇതോടെ ജനങ്ങൾ പ്രതിഷേധിച്ച് പിരിഞ്ഞു പോവുകയായിരുന്നു.
നിലവിൽ നാല് പോസിറ്റീവ് കേസുകൾ മാത്രമാണ് ദ്വീപിലുള്ളത്. ഒമിക്രോൺ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
രാജ്യത്ത് ഒമിക്രോൺ കേസുകളും കൊവിഡും കുതിച്ചുയരുകയാണ്. ഒമിക്രോൺ പശ്ചാത്തലത്തിൽ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്നതിനുള്ള മാർഗ നിർദേശങ്ങൾ പുതുക്കുകയും ചെയ്തു. നോൺ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കും 7 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കി. നേരത്തെ ഇവർക്ക് നിരീക്ഷണം മാത്രമായിരുന്നു. ഒമിക്രോൺ രൂക്ഷമായ രാജ്യത്ത് നിന്ന് എത്തുന്നവർ ക്വാറന്റീന് ശേഷം റിസൾട്ട് നെഗറ്റീവ് ആയാൽ ഫലം സുവിധ പോർട്ടലിൽ അപ് ലോഡ് ചെയ്യണം. ഇവർ അടുത്ത 7 ദിവസം സ്വയം നിരീക്ഷമത്തിൽ കഴിയണം. 5 വയസ്സിൽ താഴെയുള്ള കുട്ടികൾ ലക്ഷണം പ്രകടിപ്പിച്ചാൽ മാത്രം പരിശോധിക്കും. ജനുവരി 11 മുതലാണ് പുതിയ മാർഗ നിർദേശങ്ങൾ നടപ്പിലാക്കുക.
https://www.facebook.com/Malayalivartha