ഓരോ പൊതുമേഖല വിൽപ്പനയും ഓരോ കൊള്ളയായി മാറുകയാണ്; എയർ ഇന്ത്യയുടെ വിൽപ്പനയ്ക്കുശേഷം ഇപ്പോൾ ഊഴം സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡ്ന്റേതാണ്; വിമർശനവുമായി ഡോ. തോമസ് ഐസക്ക്

ഓരോ പൊതുമേഖല വിൽപ്പനയും ഓരോ കൊള്ളയായി മാറുകയാണെന്ന് ഡോ . തോമസ് ഐസക്ക്. എയർ ഇന്ത്യയുടെ വിൽപ്പനയ്ക്കുശേഷം ഇപ്പോൾ ഊഴം സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡ്ന്റേതാണെന്നും അദ്ദേഹം വിമർശിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഓരോ പൊതുമേഖല വിൽപ്പനയും ഓരോ കൊള്ളയായി മാറുകയാണ്.
എയർ ഇന്ത്യയുടെ വിൽപ്പനയ്ക്കുശേഷം ഇപ്പോൾ ഊഴം സെൻട്രൽ ഇലക്ട്രോണിക്സ് ലിമിറ്റഡ് (CEL) ന്റേതാണ്. വിശാലതലസ്ഥാന മേഖലയിൽ വരുന്ന 50 ഏക്കർ ഭൂമിക്ക് 500 കോടിയിലേറെ രൂപ വില വരും. CEL-ന്റെ ഷെയറുകളുടെ മാർക്കറ്റ് വില 950 കോടി രൂപ വരും. 1592 കോടി രൂപയുടെ ഓർഡറുകൾ ഇപ്പോൾ കൈയ്യിലുണ്ട്. 2020-21 ലാഭം 126 കോടി രൂപയാണ്. ഈ കമ്പനിക്ക് കേന്ദ്രസർക്കാർ വിലയിട്ടത് 190 കോടി രൂപ. വിറ്റത് 210 കോടി രൂപയ്ക്ക്.
വാങ്ങുന്നവന്റെ കേമത്തം എന്ത്? നന്ദലാൽ ഫിനാൻസ് ആൻഡ് ലീഡിംഗ് കമ്പനി അടച്ചുപൂട്ടാനുള്ള കേസ് കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിൽ നടക്കുകയാണ്. 5 വർഷത്തിലേറെ തുടർച്ചയായി ജോലി ചെയ്യുന്ന 10 ജീവനക്കാരാണ് ഇപ്പോൾ ഈ കമ്പനിയിലുള്ളത്. ഷെയറിന്റെ 99.96 ശതമാനവും ഈ ഫർണീച്ചർ കമ്പനിയുടേതാണ്.
അങ്ങനെ ഒരു ഫർണീച്ചർ കമ്പനി രാജ്യത്തെ ഏറ്റവും പ്രസിദ്ധമായ ഇലക്ട്രോണിക്സ് കമ്പനിയുടെ ഉടമസ്ഥനാവുകയാണ്. ഇന്ത്യയിലെ വിവിധ ഗവേഷണ ലബോറട്ടറികളിൽ കണ്ടുപിടിക്കുന്ന നൂതനവിദ്യകൾ ഊർജ്ജവകുപ്പ്, പ്രതിരോധവകുപ്പ് തുടങ്ങിയവയ്ക്ക് വാണിജ്യാടിസ്ഥാനത്തിലുള്ള സാങ്കേതികവിദ്യകളാക്കി മാറ്റുന്നതിനു വേണ്ടി ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി രൂപീകരിച്ചതാണ് CEL.
ഇതു തന്ത്രപ്രധാനമായ കമ്പനിയാണെന്നാണ് വിവിക്ഷ. ഇത്രമാത്രം തന്ത്രപ്രധാനമായ ലാഭകരമായ പൊതുമേഖലാ സ്ഥാപന ഭൂസ്വത്തിന്റെ 40 ശതമാനം വില മാത്രം ഈടാക്കി വിൽക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര ഇക്കണോമിക്സ് അഫയേഴ്സ് കമ്മിറ്റി നന്ദലാലിന്റെ ടെണ്ടറിന് അംഗീകാരം നൽകിക്കഴിഞ്ഞു.
നാഷണൽ കോൺഫെഡറേഷൻ ഓഫ് ഓഫീസേഴ്സ് അസോസിയേഷൻ ശാസ്ത്രജ്ഞന്മാരുടെ സംഘടനയും പ്രതിഷേധ കത്ത് പ്രധാനമന്ത്രിക്കു സമർപ്പിച്ചു. ശാസ്ത്ര ഗവേഷണ മാനേജ്മെന്റിൽ യാതൊരു പരിചയവുമില്ലാത്ത ഒരു ലീഡിംഗ് കമ്പനിക്ക് CEL–നെ വിൽക്കുന്നത് ആ സ്ഥാപനത്തെ തകർക്കുന്നതിനു തുല്യമായിരിക്കും. മൂന്നുവർഷം ജീവനക്കാർക്ക് ജോലിസ്ഥിരത ഉറപ്പുനൽകിയിരുന്നത് ഒരു വർഷമായി ചുരുങ്ങിയതു കമ്പനിയുടെ ആസ്തികൾ വിറ്റ് കാശാക്കാനുള്ള ദുഷ്ടലാക്കിന്റെ ലക്ഷണമാണെന്ന് അവർ ആരോപിക്കുന്നു.
ടെണ്ടർ നടപടികൾ തന്നെ സംശയാസ്പദമാണ്. രണ്ടുപേരെ ടെണ്ടറിൽ പങ്കെടുത്തുള്ളൂ. ടെണ്ടറിൽ വിജയിച്ച നന്ദലാലിന്റെയും മറ്റേ കമ്പനിയുടെയും ഡയറക്ടർമാർ പൊതു കമ്പനിയിൽ ഡയറക്ടർമാരാണ്. എന്നുവെച്ചാൽ കൂട്ടുകച്ചവടമായിരുന്നു ടെണ്ടർ. ട്രേഡ് യൂണിയനുകൾ അഴിമതി ആരോപണം ഉന്നയിക്കുക മാത്രമല്ല, ഡൽഹി ഹൈക്കോടതിയിൽ കേസും ഫയൽ ചെയ്തു.
യുപി തെരഞ്ഞെടുപ്പിൽ ഇതു വിഷയമാക്കുന്നതിനു സമാജ് വാദി പാർട്ടിയും കോൺഗ്രസും തയ്യാറെടുക്കുകയാണ്. നന്ദലാൽ കമ്പനിയുടെ ഉടമസ്ഥൻ ബിജെപി ബന്ധുവാണെന്നത് ആരോപണങ്ങൾക്കു മൂർച്ച കൂട്ടുന്നു. ഇപ്പോൾ തന്നെ കർഷകസമരംകൊണ്ടും കൂറുമാറ്റംകൊണ്ടും വലഞ്ഞിരിക്കുന്ന ബിജെപിക്ക് പുതിയൊരു അഴിമതി കോലാഹലം താങ്ങാനായി എന്നുവരില്ല. അതുകൊണ്ട് തൽക്കാലത്തേയ്ക്ക് വിൽപ്പന രേഖകൾ കൈമാറുന്നതു മരവിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha























