ആത്മഹത്യ ചെയ്ത നിയമവിദ്യാർത്ഥിനി മോഫിയ പർവീണിന്റെ കുടുംബത്തോട് അപമര്യാദയായി പെരുമാറി; സസ്പെൻഷനിലായിരുന്ന സി.ഐ സി.എൽ.സുധീറിനെ ആറുമാസം തികയും മുൻപേ സർവീസിൽ തിരിച്ചെടുത്ത് അധികൃതർ, സ്ഥലംമാറ്റത്തിൽ കൂടുതൽ ശിക്ഷ നൽകാനുള്ള തെറ്റ് സി ഐ ചെയ്തിട്ടില്ലെന്ന് റേഞ്ച് ഡി.ഐ.ജി റിപ്പോർട്ട്! പിന്നാലെ സുധീറിനെ സസ്പെൻഡ് ചെയ്തത് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം

ആലുവയിൽ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത നിയമവിദ്യാർത്ഥിനി മോഫിയ പർവീണിന്റെ കുടുംബത്തോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സസ്പെൻഷനിലായിരുന്ന സി.ഐ സി.എൽ. സുധീറിനെ ആറുമാസം തികയും മുൻപേ തന്നെ സർവീസിൽ തിരിച്ചെടുത്തതായി റിപ്പോർട്ട്. ഒരു പ്രമുഖ മാധ്യമമാണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. ആലപ്പുഴ അർത്തുങ്കൽ കോസ്റ്റൽ പൊലീസ് സ്‌റ്റേഷനിലാണ് നിയമനം നൽകിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് കഴിഞ്ഞ നവംബറിലാണ് സുധീറിനെ സസ്പെൻഡ് ചെയ്തത്.
എന്നാൽ സ്ഥലംമാറ്റത്തിൽ കൂടുതൽ ശിക്ഷ നൽകാനുള്ള തെറ്റ് സി ഐ ചെയ്തിട്ടില്ലെന്ന് റേഞ്ച് ഡി.ഐ.ജി റിപ്പോർട്ട് നൽകിയിരുന്നു. എങ്കിലും മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് സുധീറിനെ സസ്പെൻഡ് ചെയ്തത്. ഭർത്തൃപീഡനത്തിന് പരാതി നൽകിയ മോഫിയയെ സി. ഐ സുധീർ സ്റ്റേഷനിൽ വച്ച് അധിക്ഷേപിച്ചതായായിരുന്നു പരാതി. പിന്നാലെ സ്റ്റേഷനിൽ നിന്നു പോയ മോഫിയ വീട്ടിലെത്തി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. സി.ഐ സുധീർ നേരത്തെയും ഇത്തരത്തിൽ നടപടിയും അന്വേഷണവും നേരിട്ടിട്ടുണ്ട്.
അഞ്ചൽ സി.ഐയായിരിക്കെ തന്നെ ഔദ്യോഗിക നടപടികളിൽ വീഴ്ച വരുത്തിയതിന്, സുധീറിന് ഇനി ക്രമസമാധാന ചുമതല നൽകരുതെന്ന് റൂറൽ എസ്.പിയായിരുന്ന എസ്.ഹരിശങ്കർ ശുപാർശ ചെയ്തതായി റിപ്പോർട്ടുണ്ട്. ഇത് അവഗണിച്ചാണ് കൊച്ചിയിൽ ക്രമസമാധാന ചുമതല നൽകിയിരുന്നത്. കടയ്ക്കൽ, അഞ്ചൽ സ്റ്റേഷനുകളിൽ ജനങ്ങളോട് മോശമായി പെരുമാറിയതായും പരാതികൾ ഉണ്ടായിരുന്നു.
അതോടപ്പം തന്നെ ആറുമാസം സസ്പെൻഷൻ പൂർത്തിയായ ശേഷം പുനരവലോകനം ചെയ്താൽ മതിയെന്നിരിക്കെയാണ് ആറുമാസം തികയും മുൻപ് തന്നെ സുധീറിനെ തിരിച്ചെടുത്ത് ഡി.ജി.പി അനിൽകാന്ത് ഉത്തരവിറക്കിയിരിക്കുന്നത്.
അതേസമയം, കേസിൽ ഭർത്താവ് സുഹൈലാണ് ഒന്നാം പ്രതി, സുഹൈലിന്റെ അമ്മ റുഖിയ കേസിൽ രണ്ടാംപ്രതിയാണ് പിതാവ് യൂസഫ് മൂന്നാം പ്രതിയും. മോഫിയയെ സുഹൈൽ നിരന്തരം മർദ്ദിച്ചിരുന്നുവെന്നും ഈ മർദ്ദനമാണ് മോഫിയയുടെ ആത്മഹത്യ വരെ എത്തിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തിയിരുന്നത്.
സുഹൈലിന്റെ അമ്മയും മൊഫിയയെ നിരന്തരം മർദ്ദിച്ചുവെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. കൂടാതെ പിതാവ് യൂസഫ് മർദ്ദനത്തിന് കൂട്ടുനിന്നു. ആലുവ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജീവ് ആണ് കുറ്റപത്രം സമർപ്പിച്ചത്.
https://www.facebook.com/Malayalivartha

























