കാവ്യ സാക്ഷിയായി തുടരുമോ...അതോ പ്രതിയാകുമോ? തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യൽ ഉടൻ, അഭിഭാഷകരുമായുള്ള ശബ്‍ദരേഖകളടക്കം ചോർന്നതിൽ അങ്കലാപ്പിലായി ദിലീപും സംഘവും, ഡിലീറ്റ് ചെയ്ത ഫയലുകൾ കുത്തിപ്പൊക്കാൻ സായ് ശങ്കറെ വീണ്ടും വിളിപ്പിക്കും...

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതി വിധി അനുകൂലമായതോടെ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന ഊർജം ചെറുതല്ല.കൂടുതൽ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യ മാധവനെ ഉടൻ ചോദ്യം ചെയ്യും. കാവ്യയ്ക്ക് വീണ്ടും നോട്ടിസ് നൽകാനാണ് തീരുമാനം. വീടിനു പുറത്ത് മറ്റെവിടെയെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാനായിരിക്കും ആവശ്യപ്പെടുക.
കാവ്യ സാക്ഷിയായി തുടരുമോ അതോ പ്രതിയാകുമോ എന്നതിലും വ്യക്തത വന്നിട്ടില്ല. സൈബർ വിദഗ്ദർ സായ് ശങ്കറിൽ നിന്ന് കേസിലെ നിർണായകമായ തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.അതിനാൽ സായിയെ ക്രൈം ബ്രാഞ്ച് വീണ്ടും വിളിപ്പിക്കും. ഡിലീറ്റ് ചെയ്ത ഫയലുകൾ വീണ്ടെടുക്കാനാണ് സായ് ശങ്കറെ വിളിപ്പിക്കുന്നത്. കേസിൽ അഭിഭാഷകർക്ക് നോട്ടീസ് നൽകുന്ന കാര്യത്തിൽ കൂടിയാലോചനകൾക്ക് ശേഷമാകും തീരുമാനം.
ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണിൽനിന്നു തിരിച്ചെടുത്ത ശബ്ദസംഭാഷണങ്ങളും മെസേജുകളുമാണ് അന്വേഷണ സംഘത്തിന്റെ ഏറ്റവും വലിയ പിടിവള്ളി. മണിക്കൂറുകൾ ദൈർഘ്യമുള്ള ഓഡിയോ ക്ലിപ്പുകൾ പരിശോധിക്കാൻ മാത്രം 5 അംഗ ക്രൈംബ്രാഞ്ച് സംഘത്തെയാണ് ചുമതലപ്പെടുത്തിയത്.
6000ൽ അധികം വരുന്ന ശബ്ദസന്ദേശങ്ങളാണ് പരിശോധിക്കേണ്ടത്. ഇതു പൂർത്തിയാകുന്നതോടെ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അഭിഭാഷകരുമായുള്ള ശബ്‍ദരേഖകളടക്കം ചോർന്നതിൽ ദിലീപും സംഘവും വേവലാതിയിലാണ്.
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒന്നരമാസംകൂടിയാണ് കോടതി അനുവദിച്ചിരിക്കുന്നത്. ആന്വേഷണം ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാന്‍ വ്യക്തമാക്കുകയായിരുന്നു.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് രജിസ്റ്റര്‍ചെയ്ത കേസാണിത്. ദിലീപും മറ്റു പ്രതികളായ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവര്‍ ചേര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
https://www.facebook.com/Malayalivartha

























