നാഥനില്ലാ കളരിയായി സംസ്ഥാനം, പിണറായിയും...കോടിയേരിയും അമേരിക്കയിലേക്ക്, ഇരുവരുടേയും യാത്ര ചികിത്സയ്ക്കായി, ചുമതലകൾ കൈമാറാതെ ഇരുവരുടേയും യാത്ര കേരളത്തെ പ്രതിസന്ധിയിലാക്കുമോ?

മുഖ്യമന്ത്രി പിണറായിക്ക് പിന്നാലെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. അടുത്ത ആഴ്ചയാകും അമേരിക്കയിലേക്ക് പോകുന്ന കോടിയേരി രണ്ടാഴ്ചത്തെ ചികിത്സ കഴിഞ്ഞതിന് ശേഷമായിരിക്കും മടങ്ങി വരിക. കോടിയേരി ചികിത്സക്കായി ആദ്യം യുഎസിലേക്ക് പോയപ്പോള്‍ അവധി എടുത്തിരുന്നു. അന്ന് പാര്‍ട്ടി സെന്ററായിരുന്നു സെക്രട്ടറിയുടെ ചുമതല നിര്‍വഹിച്ചത്.
പക്ഷേ പിന്നീട് തിരിച്ചെത്തിയപ്പോള്‍ ബിനീഷ് കോടിയേരിക്കെതിരെ ഇഡി കേസ് വിവാദം വന്ന സാഹചര്യത്തില്‍ അദ്ദേഹം അവധിയെടുത്ത് ചുമതല എ വിജയരാഘവന് കൈമാറുകയായിരുന്നു. എന്നാൽ ഇപ്പോൾകുറഞ്ഞ കാലയളിലേക്കാണ് ചികിത്സയ്ക്ക് പോകുന്നതെന്നതിനാല്‍ സെക്രട്ടറിയുടെ ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല. പാര്‍ട്ടി സെന്ററായിരിക്കും ചുമതല നിര്‍വ്വഹിക്കുക.
അതേസമയം ശനിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നത്. മെയ് 10 നായിരിക്കും മുഖ്യമന്ത്രി തിരിച്ചെത്തുകയെന്നാണ് വിവരം. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ തേടുന്നത്.മേയ് 20 ന് സർക്കാരിന്റെ ഒന്നാം വാർഷികത്തിനു മുമ്പ് മുഖ്യമന്ത്രി മടങ്ങിയെത്തും. ഈ വർഷമാദ്യം 15 ദിവസം ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലായിരുന്നു.
യാത്രയിൽ മുഖ്യമന്ത്രിയെ ആരൊക്കെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രിസഭാ യോഗത്തിന് ആര് അധ്യക്ഷത വഹിക്കും തുടങ്ങിയ കാര്യങ്ങളിൽ വരും ദിവസങ്ങളിൽ വ്യക്തത ലഭിച്ചേക്കും. നേരത്തേ ജനുവരി 15 മുതല്‍ 26 വരെയാണ് മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയ്ക്കായി പോയത്. യാത്രയിൽ ഭാര്യ കമലയായിരുന്നു അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്.
മന്ത്രിസഭായോഗത്തിൽ ഉൾപ്പെടെ മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. 2018ലാണ് ആദ്യമായി ചികിൽസയ്ക്കു പോയത്. പിന്നീട് ഈ വർഷം ജനുവരിയിലും ചികിത്സയ്ക്ക് പോയിരുന്നു.
അതിനിടെ മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് 29.82 ലക്ഷം അനുവദിച്ചുള്ള സർക്കാർ ഉത്തരവ് റദ്ദാക്കിയത് കഴിഞ്ഞദിവസം ചർച്ചയായിരുന്നു. തുകയനുവദിച്ച് ഈ മാസം 13ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവിൽ വസ്തുതാ പിഴവുണ്ടെന്നു കാട്ടിയായിരുന്നു റദ്ദാക്കൽ. ജനുവരിയിൽ മയോ ക്ലിനിക്കിൽ ചികിത്സയ്ക്കായി പോയതിന്‍റെ തുക മുഖ്യമന്ത്രിക്ക് അനുവദിക്കുന്നതിന്‍റെ നടപടിക്രമങ്ങളിലാണ് പാളിച്ചയുണ്ടായത്.
https://www.facebook.com/Malayalivartha
























