സ്ത്രീകൾ തലയിൽ തുണിയിടരുതെന്ന് ഉത്തരവിട്ടു; സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന! പെൺകുട്ടികൾ പഠിക്കാൻ പാടില്ലെന്ന് നിയമമുള്ള നാട്ടിൽ ആദ്യമായി പെൺകുട്ടികൾ പഠിക്കാൻ സ്കൂൾ പണിഞ്ഞു; യൂറോപ്പിൽ നിന്നും അധ്യാപകന്മാരെ കൊണ്ടുവന്ന് വിദ്യാർഥിനികളെ പഠിപ്പിച്ചു; സ്റ്റേജ് ബാൻ നേരിടുന്ന "മലാലമാരെ കുറിച്ച് കുറിപ്പുമായി ഡോ സുൽഫി നൂഹു

സ്റ്റേജ് ബാൻ നേരിടുന്ന "മലാലമാരെ കുറിച്ച് കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് ഡോ സുൽഫി നൂഹു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; സ്റ്റേജ് ബാൻ നേരിടുന്ന "മലാലമാർ"! "ഈ ട്രെയിൻ തിരുവനന്തപുരം സെൻട്രലിൽ നിർത്തില്ലാത്രെ"! വാപ്പിച്ചിയുടെ പരിഭ്രാന്തി നിറഞ്ഞ പിറുപിറുക്കൽ കേട്ടാണ് സുറുമി മയക്കത്തിൽ നിന്നും ഉണർന്നത്.
ട്രെയിൻ തെക്കോട്ടുള്ള കുതിപ്പ് തുടർന്നു. ഇന്നലെ വൈകുന്നേരം തുടങ്ങിയ യാത്രയാ, സുറുമി ഓർത്തു. " റബ്ബുൽ ആലമീനേ.. കാത്തോണേ"! വാപ്പിയുടെ ആത്മഗതം പത്താംതരം പരീക്ഷ ഇങ്ങടുത്തു. സുറുമിക്ക് കഴിഞ്ഞ ആറുമാസമായി ഒടുക്കലത്തെ വയറുവേദന. ഗ്യാസ്ട്രോനെ കാട്ടണമെന്ന് സുഷീല ഡോക്ടർ പറഞ്ഞു. വാപ്പിച്ചി അന്നുമുതൽ പരതാൻ തുടങ്ങിയതാ. പെൺ ഗ്യാസ്ട്രോ ഡോക്ടറെ!.
നാട്ടിലെങ്ങും ഒറ്റ പെൺ ഗ്യാസ്ട്രോ ഡോക്ടറും ഇല്ലത്ര! പെൺ ഡോക്ടർ തന്നെ വേണമെന്ന് എന്താ വാപ്പിച്ചി നിർബന്ധമെന്ന് ചോദിക്കാൻ തുടങ്ങിയതാ. ഉമ്മി തറപ്പിച്ച് നോക്കി. "നിനക്ക് വാപ്പിച്ചീടെന്ന് ഇനീം കിഴുക്ക് കിട്ടിയേ മതിയാവൂല്ലേ" ഇടയ്ക്കൊക്കെ പൊന്നീച്ച പറപ്പിക്കാറുണ്ട് വാപ്പിച്ചി. സുറുമി വാ പൂട്ടി. രണ്ടു മൂന്നു ജില്ലകൾ വാപ്പച്ചി തപ്പിയത്രെ ,പെൺ ഗ്യാസ്ട്രോ ഡോക്ടറിനുവേണ്ടി. ക്ലാസിലെ ഫാത്തിമ, റസാക്ക് ഡോക്ടറെ കാട്ടിയപ്പോൾ വയറുവേദന മാറിയത് പറയുന്നുണ്ടായിരുന്നു.
പുള്ളി മെഡിക്കൽ കോളേജിലെ വലിയ സർജനാത്രെ. ഉമ്മീടടുത്ത് പറഞ്ഞു നോക്കി. "റസാക്ക് ഡോക്ടറെ കണ്ടാലോ" ? "വാപ്പിച്ചി"! _അത്രമേ സുറുമിയുടെ ഉമ്മി പറഞ്ഞുള്ളൂ_ . വാപ്പച്ചി അന്വേഷണത്തോടന്വേഷണം തുടർന്നുകൊണ്ടേയിരുന്നു. "തിരുവനന്തപുരത്ത് മെഡിക്കൽ കോളേജിൽ ഒരു വനിത ഗ്യാസ്ട്രോ ഉണ്ടത്രേ" വാപ്പി ഇടയ്ക്കെപ്പോഴോ പറഞ്ഞു. വാപ്പിയോടൊപ്പം തബ്ലീകിന് പോയ തിരുവനന്തപുരത്തെത്തെ ഉസ്താദ് പറഞ്ഞുത്രെ
"തിരുവനന്തപുരത്തെ പെൺ ഗാസ്ട്രോ മിടുക്കിയാ" പെൺ ഡോക്ടറെ തപ്പി ഒന്നര ദിവസത്തെ ട്രെയിൻ യാത്ര!ഇടയ്ക്കെപ്പോഴോ മയങ്ങി ,കണ്ണു തുറന്നപ്പോഴാണ് ട്രെയിൻ തിരുവനന്തപുരത്ത് നിർത്തില്ലാന്ന് വാപ്പിച്ചി പറഞ്ഞത്. എന്തോ കുഴപ്പം സംഭവിച്ചത്രേ. ഇനി വാപ്പിച്ചി തന്നെ തീരുമാനിക്കട്ടെ. സുറുമി മനസ്സിലോർത്തു. അല്ലേലും എപ്പോഴും അങ്ങനെ തന്നെയാണല്ലോ.
സുറുമീന്റെ വാപ്പി കറകൾ പുരണ്ട ട്രെയിൻ സീറ്റിലേക്ക് ചാരിയിരുന്നു. ട്രെയിൻ തെക്കോട്ട് ചീറിപ്പാഞ്ഞു കൊണ്ടേയിരുന്നു. സുറുമി സ്വപ്നാടനം തുടർന്നു. പാൻറും ഷർട്ടുമൊക്കെയിട്ട് ഹസീനയും ഫാത്തിമയും നിമ്മിയുമൊക്കെ ഇന്ന് സ്കൂളിൽ പോയിട്ടുണ്ടാകും. പാൻറും ഷർട്ടുംമിടാൻ കൊതിയാവുന്നു. ഫാത്തിമെന്റെ പാൻറും ഷർട്ടുമിട്ട ഫോട്ടോ കഴിഞ്ഞദിവസം വാട്സാപ്പിൽ ഒരു നോക്ക് കണ്ടു. നല്ല മൊഞ്ചുണ്ട് ഉമ്മാനെ കാട്ടി കൊതി പറഞ്ഞത് വെറുതെയായി. അപ്പോഴേക്കും വാപ്പിച്ചി വെടിപൊട്ടിച്ചു കഴിഞ്ഞിരുന്നു.
സ്കൂൾ മാറ്റാൻ പോവാത്രേ പെൺ പിള്ളേരെ പോലെ വേഷമിട്ടു പഠിപ്പിക്കുന്ന സ്കൂളിൽ പോയാ മതിയത്രേ. വാപ്പിച്ചി തന്നെ തീരുമാനിക്കട്ടെ. വാപ്പച്ചിയും കുറെ കൂട്ടരും! അവൾ ഓർത്തു. എം ആർ വാക്സിൻ കുത്താൻ വന്നപ്പോഴും സമ്മതിച്ചില്ല. "പിള്ളേർക്ക് കുട്ടിയളുണ്ടാവാതിരിക്കാനുള്ള കുത്തിവെപ്പാ". "നിന്നെ കെട്ടിച്ചു വിട്ടിട്ട് പുയ്യാപ്ലയോട് പറഞ്ഞിട്ട് കുത്തിയാൽ മതി". അങ്ങനെയാ വാപ്പീൻറെ നിലപാട്. സൈനബ ടീച്ചർ അങ്ങനെയൊന്നുമല്ല ക്ലാസ്സിൽ പറഞ്ഞത്. മീസിൽസും പിന്നെന്തൊ കുന്ത്രാണ്ടമൊക്കെ വരാതിരിക്കാനുള്ള കുത്തിയവെയ്പാത്രേ.
ലോകത്തെല്ലായിടത്തും കൊടുക്കുന്നുമുണ്ട്. പോളിയോയും വസൂരിയുമൊക്കെ ഇല്ലാതാക്കിയ പ്രതിരോധ മരുന്നുകളെക്കുറിച്ച് സൈനബ ടീച്ചർ ഏറെനേരം പറഞ്ഞു. ഫാത്തിമയും കൂട്ടരുമൊക്കെ കുത്തിവയ്ക്കുന്നത് സുറുമി നെടുവീർപ്പിട്ട് കണ്ടുനിന്നു. അന്ന് വൈകുന്നേരം ഉമ്മിയോടും വാപ്പച്ചിയൊടും അനുവാദം ഒന്നൂടെ ചോദിച്ചു നോക്കി. ചെവിയിൽ പൊന്നീച്ച പറന്നതൊർമ്മയുണ്ട്. ഈ അടിപിടിയൊക്കൊ കൊണ്ട് വാക്സിൻ എടുത്തിട്ടെന്തിനാ.
മയ്യത്ത് ആവണെൽ ആവട്ടെ !സുറുമി സ്വയം സമാധാനിച്ചു ഈ കഴിഞ്ഞ ദിവസമാണ് ഇങ്ങനെ കണ്ണുമാത്രം വെളിയിൽ കാട്ടി തട്ടമിട്ട് മൂടാൻ കിതാബുകളിൽ ഒന്നും തന്നെ പറഞ്ഞിട്ടില്ലാന്ന് സൈനബ ടീച്ചർ പറഞ്ഞത്. വല്യ ഉസ്താദിനോട് പറഞ്ഞപ്പോൾ അങ്ങൊർ ഊറിച്ചിരിച്ചു. ബാപ്പയോട് പറയാനുള്ള ധൈര്യം കിട്ടിയില്ല. വാപ്പിച്ചി കാണാതെ, വേണമെങ്കിൽ തലയിൽ തുണി ഇടാതെ പൊയ്ക്കോ എന്ന് ഉമ്മച്ചി ഇടയ്ക്ക് പറയാറുണ്ട്.
എൽ എം എം കഴിഞ്ഞ് വക്കീൽ പണിക്ക് പോകാത്തന്തെന്ന് ചോദിക്കുമ്പോഴൊക്കെ ഉമ്മീടെ കണ്ണു നിറയുന്നത് കണ്ടിട്ടുണ്ട്. അതുകൊണ്ട് ഇപ്പോ അത്തരം ചോദ്യങ്ങൾ സുറുമി നിർത്തി. പിന്നെയും സൈനബ ടീച്ചറിൻറെ വാക്കുകൾ കാതിൽ മുഴങ്ങി. ടീച്ചറിനെ കാണാൻ നല്ല മൊഞ്ചാ ,ചേലുള്ള ശബ്ദൊം ! പ്രത്യേകിച്ച് ചില കാര്യങ്ങൾ പറയുമ്പോഴുള്ള സൈനബ ടീച്ചറിന്റെ ശബ്ദത്തിലെ ഗാംഭീര്യം പെരുത്തിഷ്ടം "1920 " "അഫ്ഗാനിസ്ഥാൻ" "കിംഗ് അമാനുള്ള".
"സ്ത്രീകൾ തലയിൽ തുണിയിടരുതെന്ന് ഉത്തരവിട്ടു". "സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന"! "പെൺകുട്ടികൾ പഠിക്കാൻ പാടില്ലെന്ന് നിയമമുള്ള നാട്ടിൽ ആദ്യമായി പെൺകുട്ടികൾ പഠിക്കാൻ സ്കൂൾ പണിഞ്ഞു".
"യൂറോപ്പിൽ നിന്നും അധ്യാപകന്മാരെ കൊണ്ടുവന്ന് വിദ്യാർഥിനികളെ പഠിപ്പിച്ചു". "ശൈശവ വിവാഹം നിർത്തിച്ചു". "സ്ത്രീധനം നിരോധിച്ചു". കിംഗ് അമാനുള്ളയെ തീവ്രവാദികൾ പിന്നീട് നാടുകടത്തിയത്രെ.
കേരളത്തിലും ചില കിംഗ് അമാനുള്ളമാർ വരണമെന്ന് സൈനബ ടീച്ചർ ഇടയ്ക്ക് പറയാറുണ്ട്. ഈ കിംഗ് അമാനുള്ള കഥ കേട്ട ദിവസം, ചക്രവർത്തിയുടെ വേഷത്തിൽ കുതിരപ്പുറത്ത് പായുന്ന ഏതോ ഒരാൾ സുറുമിയുടെ സ്വപ്നങ്ങളിൽ നിറഞ്ഞു നിന്നു. വക്കീലാകാൻ ആഗ്രഹം ഒരിക്കൽ വാപ്പിയോട് ധൈര്യം സംഭരിച്ച് പറഞ്ഞു. "പുയ്യാപ്ല വരും അവനോട് പറഞ്ഞാൽ മതി" വാപ്പിയുടെ കാർക്കശ്യമുള്ള ശബ്ദം സുറുമിയുടെ കാതുകളിൽ മുഴങ്ങി കൊണ്ടേയിരുന്നു ട്രെയിൻ പിന്നെയും തെക്കോട്ട് ചീറിപ്പാഞ്ഞു. .
നിർത്തുന്ന സ്റ്റേഷനിൽ ഇറങ്ങി തിരികെ പോകാമെന്ന് വാപ്പി പറയുന്നു. സുറുമി ദുഃഖം അഭിനയിച്ചു. ട്രെയിൻ എങ്ങും നിർത്താതെ ഇങ്ങനെ പോണേയെന്ന് മനസ്സിൽ ആഗ്രഹിച്ചു കൊണ്ട് തന്നെ. വായിക്കാൻ തുടങ്ങി വച്ച പുസ്തകം തീർക്കണം. അതുവരെ ട്രെയിൻ നിൽക്കുകയേ വേണ്ട.
വാപ്പി കാണാതെ ബാഗിൽ പൂഴ്ത്തിവെച്ച "ഐ ആം മലാല "സുറുമി വീണ്ടും തപ്പിയെടുത്തു . ഇഷ്ട പുസ്തകത്തിൻറെ കവർപേജ് വാപ്പി കാണാതിരിക്കാൻ പുള്ളി തന്നെ പണ്ട് നൽകിയ ഒരു മതഗ്രന്ഥം മറയാക്കി! ഈ പുസ്തകം ആദ്യം കണ്ടപ്പോൾ ഫാത്തിമ പറഞ്ഞതോർത്തു. "കവർ പേജിലെ മലാല സുറുമിയെ പോലെ" ട്രെയിൻ എങ്ങും നിർത്താതെ തെക്കോട്ട് പാഞ്ഞുകൊണ്ടിരുന്നു.
https://www.facebook.com/Malayalivartha