ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...

280 ദിവസത്തെ കാത്തിരിപ്പായിരുന്നു അവൾ... ഈ ഭൂമിയിലേക്ക് അവളൊന്നു വരാൻ, അവളുടെ കരച്ചിൽ കേൾക്കാൻ, ആ കുഞ്ഞു കൈകാലുകൾ ഒന്ന് തൊടാൻ ആ മാതാപിതാക്കൾ അത്രയും നാൾ കാത്തിരുന്നു. പക്ഷേ വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. ജനിച്ച അന്ന് മുതൽ കൃത്യം 280-ാം ദിവസം അവൾ ഈ ലോകത്തോട് വിടപറഞ്ഞു. ഇന്നലെ അവളെ അവസാനമായി യാത്രയാക്കുമ്പോൾ ആ മാതാപിതാക്കളെ കണ്ട് ഒരേസമയം സങ്കടവും അഭിമാനവും തോന്നി. സ്വന്തം കുഞ്ഞ് മരവിച്ചു കിടക്കുമ്പോൾ അലറിക്കരയുന്ന അല്ലെങ്കിൽ തളർന്ന് വീഴുന്ന മാതാപിതാക്കളെയാണ് നമ്മൾ കണ്ടു ശീലിച്ചിട്ടുള്ളത്. എന്നാൽ ഇവിടെ ആ അച്ഛനും അമ്മയും കരഞ്ഞില്ല.
അവർ പരസ്പരം കൈകൾ കോർത്തുപിടിച്ചു. "തളരരുത്, ഞാനുണ്ട് കൂടെ" എന്ന് വാക്കുകൾ കൊണ്ടല്ലാതെ അവർ പരസ്പരം പറഞ്ഞു കൊണ്ടിരുന്നു. സ്വന്തം മനസ്സിനെ അവർ അത്രമേൽ നിയന്ത്രിച്ചു. തങ്ങളുടെ മകളുടെ മനോഹരമായ ആ ചിരിക്കുന്ന ഫോട്ടോ നെഞ്ചോട് ചേർത്തുപിടിച്ചാണ് അവർ അവൾക്ക് വിട നൽകിയത്. നിങ്ങൾ ഈ ലോകത്തിന് നൽകുന്നത് വലിയൊരു പാഠമാണ്. സങ്കടക്കടലിലും മറ്റൊരാളുടെ കണ്ണീരൊപ്പാൻ കാണിച്ച ആ വലിയ മനസ്സ്.. നിങ്ങളാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ഇൻഫ്ലുവൻസർമാർ. ഈ ലോകം മുഴുവൻ ആ മോളെ നെഞ്ചിലേറ്റി കഴിഞ്ഞു.
അതേ സമയം ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്ന് ആലിന്‍ ഷെറിന്റെ മുത്തച്ഛന്‍ റെജി സാമുവല്‍. എല്ലാവരും ഒന്നിച്ച് നിന്നപ്പോള്‍ ചില ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി പണം ആവശ്യപ്പെട്ടെന്ന് റെജി സാമുവല്‍ പറഞ്ഞു. സര്‍ക്കാരോ അവയവം സ്വീകരിച്ച കുട്ടികളുടെ കുടുംബമോ തങ്ങളോ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും റെജി സാമുവല്‍ പറഞ്ഞു.
ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണമില്ലെന്നും പൊതുജനങ്ങള്‍ സഹായിക്കണമെന്നും പറഞ്ഞ് ചിലര്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു. ശസ്ത്രക്രിയകളും ഇതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും നടത്തുന്നത് സൗജന്യമായാണ്. അതിന് പണം ആവശ്യമില്ല. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെ പിന്തുണ അറിയിച്ചിരുന്നു. ഗവണ്‍മെന്റ് പണം ആവശ്യപ്പെടുകയല്ല. പണം മുടക്കാന്‍ തയ്യാറാണെന്നാണ് പറയുന്നത്. എന്നാല്‍ ചിലര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. അതിനാല്‍ ആരും ഒരു രൂപ പോലും കൊടുക്കരുതെന്നാണ് പറയാനുള്ളതെന്നും റെജി സാമുവല്‍ വ്യാക്തമാക്കി.
https://www.facebook.com/Malayalivartha





















