നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം മാക്രോണിന്റെ ഇന്ത്യയിലെ ഔദ്യോഗിക സന്ദർശനം ഇന്ന് മുതൽ 19 വരെ

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്നലെ രാത്രി മുംബൈയിലെത്തി. പ്രഥമ വനിത ബ്രിജിത്ത് മാക്രോണും അദ്ദേഹത്തിനോടൊപ്പമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഇന്ന് മുതൽ 19 വരെയാണ് മാക്രോണിന്റെ ഇന്ത്യയിലെ ഔദ്യോഗിക സന്ദർശനം.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഇംപാക്ട് സമ്മിറ്റിൽ പങ്കെടുക്കുന്നതിനും പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിനുമായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ഇന്ന് വൈകുന്നേരം 3.15 മുതൽ മുംബൈയിലെ ലോക് ഭവനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാക്രോണും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടക്കും.
5.15 മുതൽ ഇന്ത്യ- ഫ്രാൻസ് ഇന്നൊവേഷൻ ഇയർ 2026ന്റെ ഉദ്ഘാടനം. തുടർന്നു ഇരു രാജ്യങ്ങളിലേയും വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പ് ഉടമകൾ, ഗവേഷകർ എന്നിവരെ ഇരുവരും അഭിസംബോധന ചെയ്യും. ഇത് നാലാം തവണയാണ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിൽ സന്ദർശനത്തിനു എത്തുന്നത്.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള പങ്കാളിത്തത്തിലെ പുരോഗതി അദ്ദേഹം പ്രധാനമന്ത്രിക്കൊപ്പം വിലയിരുത്തും. തന്ത്രപരമായ ബന്ധങ്ങൾ ദൃഢമാക്കുന്നതിനും പുതിയ മേഖലകളിലേക്ക് സഹകരണം വ്യപിപ്പിക്കുന്നതിനും ചർച്ചയിൽ ഊന്നൽ നൽകും. പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ അഭിപ്രായങ്ങൾ കൈമാറുമെന്നും റിപ്പോർട്ടുകളുണ്ട്.
മാക്രോണിന്റെ ഇന്ത്യാ സന്ദർശനത്തിനു മുന്നോടിയായി വ്യോമസേനയ്ക്കായി 3.25 ലക്ഷം കോടി രൂപയുടെ 114 റാഫേൽ പോർ വിമാനങ്ങൾ വാങ്ങാൻ തീരുമാനമെടുത്തിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha
























