മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...

തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥനായ മിഥുൻ റോയിയും എസ്എഫ്ഐ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ നിർണ്ണായക വഴിത്തിരിവ്. സിവിൽ പോലീസ് ഓഫീസർ മിഥുനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്ത നടപടിയിൽ തെറ്റില്ലെന്ന് ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ട്. ഈ റിപ്പോർട്ട് ഉടൻ തന്നെ സിറ്റി പോലീസ് കമ്മിഷണർക്ക് സമർപ്പിക്കും. കഴിഞ്ഞ ദിവസമാണ് തലസ്ഥാനത്തെ ഷോപ്പിങ് മാളിൽ വെച്ച് എആർ ക്യാമ്പിലെ സിപിഒ ആയ മിഥുൻ റോയിയും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയത്. ന്യൂ ഇയർ ദിനത്തിൽ ശംഖുമുഖത്ത് വെച്ച് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ലാത്തിവീശിയതുമായി ബന്ധപ്പെട്ട തർക്കമാണ് മാളിലെ സംഘർഷത്തിന് കാരണമായത്.
സംഭവത്തിൽ മിഥുൻ റോയിക്കും ഒപ്പമുണ്ടായിരുന്ന ബന്ധുവായ സ്ത്രീക്കുമെതിരെ പോലീസ് വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയിരുന്നു. എന്നാൽ സംഘർഷത്തിന് തുടക്കമിട്ട എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നിസ്സാര വകുപ്പുകൾ മാത്രമാണ് ചുമത്തിയത് എന്ന ആക്ഷേപം ശക്തമായിരുന്നു. മിഥുൻ ഇടിവള (Knuckle Duster) ഉപയോഗിച്ച് എസ്എഫ്ഐ പ്രവർത്തകരെ നേരിട്ടത് ഗൗരവകരമാണെന്നാണ് പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
പുറത്തുവന്ന ദൃശ്യങ്ങളിൽ, എസ്എഫ്ഐ പ്രവർത്തകർ മാളിൽ വെച്ച് മിഥുനെ പിന്തുടർന്ന് പ്രകോപിപ്പിക്കുന്നത് കാണാം. ഇതിനെ പ്രതിരോധിക്കാൻ മിഥുൻ കൈവശമുണ്ടായിരുന്ന ഇടിവള ഉപയോഗിക്കുകയായിരുന്നു.
ഡ്യൂട്ടിക്കിടയിലെ നടപടിയുടെ പേരിൽ ഒരു ഉദ്യോഗസ്ഥനെ പിന്തുടർന്ന് ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സിറ്റി പോലീസ് കമ്മിഷണർ കെ. കാർത്തിക് നേരത്തെ വ്യക്തമാക്കിയിരുന്നു. എങ്കിലും, മിഥുനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് നിയമപരമായി നിലനിൽക്കുമെന്നാണ് എസിപിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha






















