ആ ബോദ്ധ്യം എപ്പോഴുമുണ്ട്...! ആരൊക്കെ പിന്തുണച്ചാലും ഇല്ലെങ്കിലും താന്‍ ഒപ്പമുണ്ടാകും...! അതിജീവിതയ്ക്ക് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി...

അതിജീവിതയ്ക്ക് തന്റെ പിന്തുണ ഉണ്ടാകുമെന്ന് വ്യക്തമാക്കി എഴുത്തുകാരി ശാരദക്കുട്ടി. ആരൊക്കെ സപ്പോര്‍ട്ട് ചെയ്യുന്നു എന്ന് നോക്കിയല്ല ഒപ്പം നില്‍ക്കുന്നത്. ആരൊക്കെ പിന്തുണച്ചാലും ഇല്ലെങ്കിലും താന്‍ ഒപ്പമുണ്ടാകുമെന്ന ഉറപ്പാണ് എന്ന് ഫെയ്സ് ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് ശാരദക്കുട്ടി.തകരുമെന്നുറപ്പുള്ള ഒരേ പാലത്തിലൂടെ സഞ്ചരിക്കുന്നവര്‍, ഒരേ കലത്തില്‍ വേവുന്ന വറ്റുകള്‍, തോല്‍ക്കുമെന്നുറപ്പുള്ള യുദ്ധങ്ങളിലെ പടയാളികള്‍ എന്നിങ്ങനെ ഒറ്റക്കുടക്കീഴിലെന്ന് ബോദ്ധ്യമുള്ളത് കൊണ്ടാണ് ഒപ്പം നില്‍ക്കുന്നതെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..
'ആരൊക്കെ സപ്പോര്‍ട്ട് ചെയ്യുന്നു എന്നു നോക്കിയല്ല ഒപ്പം നില്‍ക്കുന്നത്. തകരുമെന്നുറപ്പുള്ള ഒരേ പാലത്തിലൂടെ സഞ്ചരിക്കുന്നവര്‍, ഒരേ കലത്തില്‍ വേവുന്ന വറ്റുകള്‍, തോല്‍ക്കുമെന്നുറപ്പുള്ള യുദ്ധങ്ങളിലെ പടയാളികള്‍ എന്നിങ്ങനെ ഒറ്റക്കുടക്കീഴിലെന്ന് ബോദ്ധ്യമുള്ളതു കൊണ്ടാണ് ഒപ്പം നില്‍ക്കുന്നത്. ഇപ്പോഴും പറയുന്നു ആരു കൂടെയില്ലെങ്കിലും ഒപ്പമുണ്ടാകുമെന്ന്.' ഇങ്ങനെയായിരുന്നു ശാരദക്കുട്ടി എഴുതിയത്.
കേസുമായി ബന്ധപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടരന്വേഷണം വേഗത്തില്‍ അവസാനിപ്പിക്കരുത് എന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. ദിലീപ് തെളിവ് നശിപ്പിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും ,പ്രതിഭാഗം അഭിഭാഷകരും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും ഹര്‍ജിയില്‍ അതിജീവിത പറഞ്ഞു.
ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിന് തടയിട്ടത് അഭിഭാഷകന്റെ രാഷ്ട്രീയ ബന്ധമാണ്. നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ തനിക്ക് മറ്റ് മാർഗങ്ങൾ ഇല്ലെന്നും നടി കോടതിയെ അറിയിച്ചു. കേസിൽ ഈ മാസം തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് മറയാക്കി, കൂടുതൽ സമയം ആവശ്യപ്പെടാതെ തിരക്കിട്ട് അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ സംഘം നീക്കം നടത്തുന്നത്.
അതേസമയം. അതിജീവിത എപ്പോൾ പരാതി നൽകണം എന്നു തീരുമാനിക്കുന്നത് യുഡിഎഫ് അല്ല എന്ന് കോണ്‍ഗ്രസ് നേതാവ് രമേസ് ചെന്നിത്തല പറഞ്ഞു. നീതി കിട്ടില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് നടി ഹൈക്കോടതിയെ സമീപിച്ചത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നടിക്ക് നീതി കിട്ടില്ല എന്നു പി ടി തോമസ് തന്നെ പറഞ്ഞിരുന്നു. അത് കൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. സര്‍ക്കാരാണ് ബോധപൂര്‍വ്വം കേസ് അട്ടിമറിച്ചത്. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് പുറത്ത് അലഞ്ഞ് തിരിഞ്ഞ് നടന്നത് ലാവലിൻ കേസിലെ പ്രതി മാത്രമാണ്. അത് സംസ്ഥാന സർക്കാരിന്‍റെ പരിധിയിൽ ഉള്ള വിഷയമല്ലാത്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha
























