പത്താമത്തെ ദശാവതാരമായി അനിത പുല്ലയിലും എത്തി, ഇത്തരം അവതാരങ്ങളെ മുട്ടിയിട്ട് നടക്കാന്‍ വയ്യ, സുരക്ഷാ കടമ്പകള്‍ മറികടന്ന് എങ്ങനെയാണ് അവർ ലോക കേരളസഭയില്‍ എത്തിയത്? സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വിഡി സതീശന്‍..!

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വീണ്ടും രംഗത്ത്. സുരക്ഷാ കടമ്പകള്‍ മറികടന്ന് എങ്ങനെയാണ് അനിതയ്ക്ക് ലോക കേരളസഭയില്‍ എത്താനായതെന്ന ചോദ്യം ഉന്നയിച്ചു. സര്‍ക്കാരുമായി ബന്ധമുള്ള ഇത്തരം വ്യക്തികള്‍ നിരന്തരമായി പുറത്തേക്ക് വരികയാണെന്നും ഇത്തരത്തില്‍ പത്താമത്തെ അവതാരമായാണ് അനിത പുല്ലയില്‍ എത്തിയതെന്നും വിഡി സതീശന്‍ പറഞ്ഞു.
'മുഖ്യമന്ത്രി 2016ല്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തൊട്ടു മുമ്പ് പറഞ്ഞത് ഇനിയുള്ള ഭരണത്തില്‍ അവതാരങ്ങളുണ്ടാവില്ലെന്നാണ്. ഷാജ് കിരണ്‍ കൂടി വന്നതോടെ 9 അവതാരങ്ങളായി എന്ന് ഞാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോള്‍ പത്താമത്തെ അവതാരമെത്തി. ദശാവതാരമായി. ഈ അവതാരങ്ങളെ മുട്ടിയിട്ട് നടക്കാന്‍ വയ്യ. ഇത്തരം ആളുകളുമൊക്കെയായി അവര്‍ക്ക് ബന്ധമുണ്ട്.
നിയമസഭാ മന്ദിരത്തിന്റെ സുരക്ഷാ നടപടികള്‍ നന്നായിട്ടറിയാവുന്ന ആളാണ് ഞാന്‍. പ്രത്യേകിച്ച് ഈ പരിപാടി നടക്കുമ്പോള്‍ അവിടെ അതീവ സുരക്ഷാ മേഖലയാണ്. അവിടേക്ക് ഒരാള്‍ കയറുന്നു. രണ്ട് ദിവസമായി മുഴുവന്‍ സമയവും അവിടെ ഇരിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ പരാതിപ്പെട്ടപ്പോള്‍ മാത്രമാണ് അവരെ പുറത്തേക്കിറക്കി കൊണ്ട് പോയത്.
ഇത്തരം അവതാരങ്ങള്‍ക്കാണ് പിണറായി കാലത്ത് ഏറ്റവും കൂടുതല്‍ പ്രസക്തിയുള്ളത്. എത്ര അവതാരങ്ങളാണ് ഇങ്ങനെ പ്രത്യക്ഷപ്പെടുന്നത്. സ്വപ്‌ന സുരേഷിനെ ആരാണ് കൊണ്ട് നടന്നത്. യോഗ്യതയില്ലാഞ്ഞിട്ടും അവര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ ജോലി കൊടുത്തത് മുഖ്യമന്ത്രിയുടെ വകുപ്പില്‍ നിന്നാണ്. എല്ലാക്കാലത്തും ഇത്തരം അവതാരങ്ങളെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചയാളാണ് പിണറായിയെന്നും വിഡി സതീശന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























