പിണറായിക്ക് ശനി അപഹാരം, സ്വപ്നക്ക് പിന്നാലെ അനിതയേയും വിളിച്ചുവരുത്തിയത്? അനിത പുല്ലയില്‍ ലോക കേരളസഭയില്‍ എത്തിയത് സിപിഎം ഉന്നതന്റെ ക്ഷണം സ്വീകരിച്ച്.. പ്രതിനിധി ലിസ്റ്റ് പൂഴ്ത്തി; സഖാക്കളുടെ തോന്നിവാസം കാരണം മുഖ്യന് ഉറക്കമില്ല..
തട്ടിപ്പ് കേസിലെ പ്രതി മോണ്‍സണ്‍ മാവുങ്കലിന്റെ വിവാദ ഇടനിലക്കാരി അനിത പുല്ലയില്‍ ലോകകേരളസഭ നടക്കുന്ന നിയമസഭാ സമുച്ചയത്തില്‍ എത്തിയത് സി പി എം ഉന്നതന്റെ ക്ഷണം സ്വീകരിച്ചെന്ന് സൂചന.
സഭാ ടിവിയുമായി സഹകരിക്കുന്ന വ്യക്തിയിലൂടെയെന്ന് വരുത്തി തീര്‍ത്ത് വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സി പി എം ശ്രമം തുടങ്ങി. നെത്തോലി പോലൊരു ചെറുമത്സ്യത്തിന്റെ വാലിലാണ് അനിത പുല്ലയിലിനെ സര്‍ക്കാര്‍ കെട്ടിയത്. ലോക കേരളസഭയുടെ അതീവ സുരക്ഷാ പ്രാധാന്യമുള്ള സമ്മേളന വേദിയില്‍ ഒരു സ്വകാര്യ ഏജന്‍സി നല്‍കിയ പാസില്‍ അനിത എത്തിയെന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയത്.
ഉന്നത സി.പി എം കോണ്‍ഗ്രസ് നേതാക്കളുമായി മാനസിക ഇഴയടുപ്പം സൂക്ഷിക്കുന്ന അനിതക്ക് ഏതായാലും ഇങ്ങനെയൊരു ഗതികേട് ഇല്ലെന്നാണ് അവരുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. സ്വപ്നയെയും സരിതയെയും പോലെ അതാത് കാലത്തെ സര്‍ക്കാരുകളെ നിയന്ത്രിച്ചിരുന്ന മത്സ്യ കന്യകമാരെ പോലെ അനിതക്കും സ്വാധീനത്തിന് ഒരു കുറവുമില്ലെന്നാണ് കേള്‍വി.
ലോക കേരളസഭയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു സര്‍ക്കാര്‍ ഏജന്‍സിയുടെ സഹായത്തോടെയാണ് അനിത ലോക കേരള സഭയില്‍ എത്തിയതെന്നാണ് ലഭിക്കുന്ന സൂചനകള്‍. സഭയില്‍ പങ്കെടുത്ത പ്രതിനിധികളുടെ കൂട്ടത്തില്‍ ഇവരുടെ പേരും ഉണ്ടായിരുന്നത്രേ. പ്രസ്തുത സ്ഥപനത്തിന്റെ ഉന്നത പദവിയിലിരിക്കുന്ന സി പി എം നേതാവായ വ്യക്തി മുമ്പും ആരോപണങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്. പ്രതിനിധികളുടെ ലിസ്റ്റ് ആവശ്യപ്പെട്ട മാധ്യമ പ്രവര്‍ത്തകരോട് അത് നല്‍കാനാവില്ലെന്നാണ് ഏജന്‍സി പറയുന്നത്.
സഭാ ടിവിക്ക് സാങ്കേതികസഹായം നല്‍കുന്ന ബിറ്റ് റേറ്റ് സൊല്യൂഷന്‍സുമായി സഹകരിക്കുന്ന പ്രവീണ്‍ എന്നയാളിനൊപ്പമാണ് അനിത പുല്ലയില്‍ എത്തിയതെന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്.. ലോകകേരളസഭയുടെ ഉദ്ഘാടനച്ചടങ്ങ് മുതല്‍ പ്രവീണിനൊപ്പം അനിതയുണ്ടായിരുന്നു.
സഭാ ടിവിക്ക് ഒടിടി പ്ലാറ്റ്ഫോം സൗകര്യം ഒരുക്കുന്ന ഏജന്‍സിയാണ് ബിറ്റ് റേറ്റ് സൊല്യൂഷന്‍സ്. ഇവര്‍ക്ക് ബില്ലുകള്‍ കൈമാറാന്‍ സഹായിക്കുന്നയാളാണ് പ്രവീണ്‍. ഇയാള്‍ക്ക് നിയമസഭാ പാസ്സും ലോകകേരളസഭ പാസ്സുമുണ്ടായിരുന്നു. സീരിയല്‍ നിര്‍മാതാവ് കൂടിയാണ് അനിതയ്ക്ക് സഹായം ചെയ്തുകൊടുത്ത പ്രവീണ്‍.
ഏതായാലും പ്രവീണിന് നല്‍കുന്ന പാസിന്റെ കെയര്‍ ഓഫില്‍ അനിതക്ക് നിയമസഭയില്‍ പ്രവേശിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കണമെങ്കില്‍ നമ്മള്‍ അരിയാഹാരം കഴിക്കുന്നവര്‍ ആയിരിക്കരുത്.
അനിത എത്തിയ ദിവസങ്ങളിലെ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സ്പീക്കര്‍ ചീഫ് മാര്‍ഷലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവീണിനൊപ്പം തന്നെയാണ് അനിത സഭയിലെത്തിയതെന്ന് ചീഫ് മാര്‍ഷലും സ്ഥിരീകരിച്ചിട്ടുണ്ട്. പാസ്സില്ലാതെ അനിത സഭാ സമുച്ചയത്തില്‍ കടന്നത് പ്രവീണിന്റെ ശുപാര്‍ശയിന്‍മേലാണ് എന്നാണ് വ്യക്തമാകുന്നത്. ഇത് എങ്ങനെയാണെന്നാണ് ആര്‍ക്കും മനസിലാവാത്തത്. നിയമസഭയിലെ ഉദ്യോഗസ്ഥര്‍ക്ക് പോലും ലോക കേരള സഭ നടക്കുന്ന സ്ഥലങ്ങളില്‍ പാസില്ലാതെ പ്രവേശിക്കാന്‍ കഴിയുമായിരുന്നില്ല.
അനിത പുല്ലയില്‍ നിയമസഭ സമുച്ചയത്തില്‍ കയറിയതില്‍ പങ്കില്ലെന്ന തരത്തില്‍ നോര്‍ക്ക നേരത്തേ തന്നെ കൈ കഴുകിയിരുന്നു. ഓപ്പണ്‍ ഫോറത്തിന്റെ പാസ് ഉപയോഗിച്ചാകാം അനിത അകത്ത് കയറിയതെന്നാണ് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ ഡെലിഗേറ്റുകളുടെ പട്ടിക നോര്‍ക്ക പുറത്തുവിടാത്തതില്‍ ദുരൂഹത തുടരുകയാണ്.
പ്രത്യേക പാസുള്ളവര്‍ക്ക് മാത്രം നിയമസഭ സമുച്ചയത്തിനകത്ത് കയറാന്‍ അനുമതിയുള്ള ലോക കേരള സഭയില്‍ തട്ടിപ്പുകേസിലെ ആരോപണ വിധേയ എങ്ങനെ എത്തിയെന്നതില്‍ തികഞ്ഞ അവ്യക്തതയാണുണ്ടായിരുന്നത്. സഭാ സമുച്ചയത്തിന് പുറത്ത് കാര്‍ പോര്‍ച്ചിന് സമീപം സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാന്‍ പൊതുജനങ്ങള്‍ക്ക് പാസ് വാങ്ങി പങ്കെടുക്കാം. എന്നാല്‍ ഇത് ഉപയോഗിച്ച് ശങ്കരനാരായണന്‍ തമ്പി ഹാളിന് പുറത്തുള്ള വരാന്തയില്‍ കയറാനാകില്ല. അതിനാല്‍ത്തന്നെ ഓപ്പണ്‍ ഫോറത്തിന്റെ പാസ് ഉപയോഗിച്ച് അനിത അകത്തു കടന്നതാകാം എന്ന നോര്‍ക്കയുടെ വിശദീകരണം വിശ്വസനീയമല്ല.. ഇതിലാണ് ദുരൂഹത ഉയരുന്നത്.
പാസ്സ് ധരിക്കാതെയാണ് അനിത പുല്ലയില്‍ രണ്ട് ദിവസവും ഈ വരാന്തയില്‍ ചുറ്റിക്കറങ്ങുകയും പ്രവാസി വ്യവസായികള്‍ക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തതെന്നാണ് വിശദീകരണം. എന്നാല്‍ പാസ് ധരിക്കാതെ ആര്‍ക്കും ഇവിടെ നടക്കാന്‍ കഴിയുമായിരുന്നില്ല.
351 അംഗലോകകേരളസഭയില്‍ 296 പേരാണ് പങ്കെടുത്തത്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മാധ്യമങ്ങളില്‍ നിന്ന് അനിതയെ സംരക്ഷിക്കാന്‍ സഭാ ടിവി ഓഫീസിനകത്ത് രണ്ടരമണിക്കൂര്‍ ചെലവഴിക്കാന്‍ അനുവദിച്ചതിനെക്കുറിച്ചും അന്വേഷണമുണ്ടാകും. ഏതായാലും സഭാ ടി.വി. സഹകരിക്കുന്ന ഒരു ഏജന്‍സിക്ക് അനിത എന്ന വിവാദ നായികയെ സഭാ ടി വി യുടെ ഓഫീസില്‍ ഒളിച്ചിരുത്താന്‍ കഴിയുമെന്ന് വിശ്വസിക്കാനാവില്ല. കാരണം നിയമസഭ മന്ദിരം അതീവ സുരക്ഷാ മേഖലയാണ്.
എംപിമാര്‍ക്ക് പോലും സഭാ സമുച്ചയത്തിനകത്ത് കടക്കാന്‍ സ്പീക്കറുടെ അനുമതി വേണ്ടപ്പോള്‍ കുറ്റാരോപിത കടന്നു കൂടിയതിനെ രൂക്ഷഭാഷയിലാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നത്. മുഖ്യമന്ത്രി അധികാരത്തിലേറിയപ്പോള്‍ പറഞ്ഞത് ഇനിയുള്ള ഭരണത്തില്‍ അവതാരങ്ങളുണ്ടാകില്ല എന്നാണ്. ഇപ്പോള്‍ ഷാജ് കിരണിനെയും കൂട്ടിയാല്‍ ദശാവതാരമായി, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പരിഹസിച്ചു.എന്നാല്‍ കെ.പി.സി സി പ്രസിഡന്റ് കെ.സുധാകരനെതിരെ മാവുങ്കല്‍ വിഷയത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു.
വിശദമായ അന്വേഷണം നടത്തി സ്പീക്കര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനാനാണ് ചീഫ് മാര്‍ഷലിന്റെ തീരുമാനം. സ്വന്തം വാഹനത്തിലാണ് അനിത സഭയില്‍ നിന്ന് മടങ്ങിയതെന്നാണ് കണ്ടെത്തല്‍. എന്നാല്‍ അനിത ലോകകേരളസഭാ വേദിയിലേക്ക് ഒരു ചാനല്‍ വാഹനത്തിലാണ് എത്തിയതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
ഇതിനിടെ ഇത്തരം അവതാരങ്ങള്‍ സര്‍ക്കാരില്‍ പിടിമുറുക്കുന്നതിനെതിരെ സിപിഐ രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. അനിതയുടെ സന്ദര്‍ശനം ഗുണകരമായ കാര്യമല്ലെന്ന് വിശദീകരിച്ച റവന്യു മന്ത്രി ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കുമെന്നും അറിയിച്ചു. അനിതയുടെ സന്ദര്‍ശനത്തെ കുറിച്ച് സ്പീക്കറുമായി സംസാരിച്ചിരുന്നതായും മന്ത്രി അറിയിച്ചു.
മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയില്‍ ലോക കേരള സഭ സമ്മേളനം നടന്ന നിയമസഭാ സമുച്ഛയത്തില്‍ ശനിയാഴ്ചയാണ് എത്തിയത്.. സഭാ സമ്മേളനം സമാപിച്ച് മാധ്യമങ്ങള്‍ ചുറ്റും കൂടിയപ്പോള്‍ നിയമസഭയുടെ വാച്ച് ആന്റ് വാര്‍ഡ് അനിതാ പുല്ലയിലിനെ പുറത്തിറക്കി കാറിനടുത്തെത്തിച്ചു
പ്രവാസി സംഘടനാ പ്രതിനിധി എന്ന നിലയില്‍ കഴിഞ്ഞ രണ്ട് ലോക കേരള സഭയിലും അംഗമായിരുന്നു അനിതാ പുല്ലയില്‍. തന്റെ ഉന്നത സ്വാധീനവും ബന്ധങ്ങളും മോന്‍സണ്‍ മവുങ്കലിന്റെ പുരാവസ്തു തട്ടിപ്പില്‍ ഉപയോഗപ്പെടുത്തിയെന്നായിരുന്നു അനിതക്കെതിരായ പരാതി. മോന്‍സന്റെ തട്ടിപ്പുമായി ബന്ധമില്ലെന്നും കള്ളത്തരം മനസിലായപ്പോള്‍ സൗഹൃദത്തില്‍ നിന്ന് പിന്മാറിയെന്നുമാണ് ഇതു സംബന്ധിച്ച് അനിതയുടെ വിശദീകരണം. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ടെങ്കിലും ഇവരെ പ്രതിചേര്‍ത്തിട്ടില്ല.
കള്ളപ്പണ ഇടപാടില്‍ ഇഡിയുടെ അന്വേഷണ പരിധിയിലും അനിത പുല്ലയിലുണ്ട്. സാഹചര്യം ഇതായിരിക്കെയാണ് ലോക കേരള സഭയില്‍ അതിഥി പോലും അല്ലാതിരുന്നിട്ടും സമ്മേളനം നടന്ന മുഴുവന്‍ സമയവും അനിത പുല്ലയില്‍ നിയമസഭ സമുച്ചയത്തിന് അകത്ത് ചെലവഴിച്ചത്. വ്യവസായികള്‍ക്ക് ഒപ്പം നിന്ന് സംസാരിച്ചും ഫോട്ടോ എടുത്തും അനിത സജീവമായിരുന്നു.
കര്‍ശന നിയന്ത്രണമാണ് ലോക കേരള സഭ നടക്കുന്ന നിയമസഭാ സമുച്ഛയത്തിനകത്തേക്ക് പ്രവേശിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്നത്. മാധ്യമ സ്ഥാപനങ്ങളുടെ പാസിന് പുറമെ പേരു മുന്‍കൂട്ടി ചോദിച്ച് പ്രത്യേക പാസ് നല്‍കിയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും പ്രവേശനം. ഓപ്പണ്‍ ഫോറത്തിന് പോലും ക്യാമറ അനുവദിച്ചിരുന്നില്ല. ഈ ഘട്ടത്തില്‍ പാസ് പോലും ഇല്ലാതൊരു വ്യക്തി എങ്ങനെ അകത്ത് കയറിയെന്ന് ചോദിച്ചാല്‍ ക്ഷണിതാവല്ലെന്ന് മാത്രമാണ് നോര്‍ക്കക്ക് പറയാനുള്ളത്. സുഹൃത്തുക്കളെ കാണാന്‍ വന്നതെന്നാണ് അനിത പ്രതികരിച്ചത്. മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നത്
10 കോടിയുടെ പുരാവസ്തു തട്ടിപ്പുകേസില്‍ കൊച്ചിയില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മോന്‍സന്‍ മാവുങ്കല്‍ പറ്റിച്ചവരില്‍ പ്രമുഖ പ്രവാസി വ്യവസായികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ ചിലര്‍ കേരള സഭയില്‍ പങ്കെടുത്തിരുന്നുവെന്നാണ് മനസിലാക്കുന്നത്.
കലൂരിലെയും ചേര്‍ത്തലയിലെയും വീടുകളിലെ പുരാവസ്തു ശേഖരത്തില്‍ നല്ലൊരു പങ്കും വ്യാജനായിരുന്നുവെന്നാണു ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തല്‍.
വിദേശത്തേക്കു പുരാവസ്തുക്കള്‍ കയറ്റുമതി ചെയ്ത വകയില്‍ കിട്ടാനുള്ള പണം കേന്ദ്രസര്‍ക്കാര്‍ ഫെമ നിയമപ്രകാരം തടഞ്ഞുവച്ചതായി തെറ്റിദ്ധരിപ്പിച്ചാണു പലരെയും തന്റെ ഇടപാടില്‍ ഇയാള്‍ പങ്കാളികളാക്കിയിരുന്നത്. കേന്ദ്രം പണം പിടിച്ചുവച്ചതിനാല്‍ താല്‍കാലിക സാമ്പത്തിക ഞെരുക്കമുണ്ട്. ഈ തുക വിട്ടു കിട്ടാന്‍ ഡല്‍ഹിയില്‍ പണം മുടക്കേണ്ടിവരും. അതിനു ചെറിയ സാമ്പത്തിക സഹായം ഇപ്പോള്‍ നല്‍കിയാല്‍ പ്രത്യുപകാരമായി തന്റെ ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞു വിശ്വസിപ്പിക്കും. കോഴിക്കോട്, മലപ്പുറം ജില്ലക്കാരായ അഞ്ചു വ്യവസായികളില്‍നിന്നു 10 കോടി രൂപ തട്ടിയെടുത്തത് ഇങ്ങനെയായിരുന്നു.
സംസ്ഥാന പൊലീസിലെ ഉന്നതരുടെ പേരെടുത്തു പറഞ്ഞു തന്റെ സൗഹൃദവലയം ഇടപാടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.. വിശ്വസിപ്പിക്കാന്‍ ചിത്രങ്ങളും കാണിക്കും. കുറേ മാസങ്ങള്‍ ഈ ബന്ധമുപയോഗിച്ചാണ് കേസിലെ പരാതിക്കാരെയും പറ്റിച്ചത്. ഇതിനിടെയാണു പന്തളം ആസ്ഥാനമായ വലിയ ബിസിനസ് ഗ്രൂപ്പ് ഇയാള്‍ക്കെതിരെ പരാതി നല്‍കുന്നത്. ഈ പരാതിയെക്കുറിച്ച് അറിഞ്ഞപ്പോഴാണ്, 10 കോടി കൊടുത്തവര്‍ അബദ്ധം തിരിച്ചറിഞ്ഞത്.
തന്റെ ശേഖരത്തിലുള്ള കുറേ പുരാവസ്തുക്കള്‍ വില്‍പന നടത്തി പണം തിരികെ തരാമെന്നായിരുന്നു അപ്പോള്‍ വാഗ്ദാനം. കൊച്ചി ഇന്റര്‍നാഷനല്‍ വിമാനത്താവളത്തിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ പ്രദര്‍ശനവും വില്‍പനയും നടത്താന്‍ പ്രമുഖ പ്രവാസി വ്യവസായി സഹായം ചെയ്തു തരുമെന്നാണു വിശ്വസിപ്പിച്ചത്. ബ്രൂണോ രാജാവ് ഉള്‍പ്പെടെ പല വിദേശരാജ്യങ്ങളുടെയും ഭരണത്തലവന്‍മാരെ ഈ വ്യവസായി എത്തിച്ചുതരും. സിയാലിന് ലാഭത്തിന്റെ 20 ശതമാനം നല്‍കണം. 90 കിലോഗ്രാം സ്വര്‍ണത്തില്‍ തീര്‍ത്ത യേശുക്രിസ്തുവിന്റെ പിക്കാസോ ചിത്രം തന്റെ ശേഖരത്തിലുണ്ടെന്നും ഇതു വിറ്റാല്‍തന്നെ കോടികള്‍ കയ്യിലെത്തുമെന്നും വിശ്വസിപ്പിച്ചു.
മലയാള സിനിമയിലെ യുവ നടീ, നടന്‍മാരുള്‍പ്പെടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകരായിരുന്നു. പാര്‍ട്ടികള്‍ക്കു നൃത്തം ചെയ്യാന്‍ എത്തിയിരുന്നതും സിനിമാ നടിമാര്‍. ഇവര്‍ക്കൊപ്പംനിന്നു ചിത്രങ്ങളും വിഡിയോയും പകര്‍ത്തുന്നതും ഇയാള്‍ക്കു ഹരമായിരുന്നു.
ഇയാള്‍ക്കെതിരെ ഉയരുന്ന പരാതികള്‍ ഒതുക്കാന്‍ സഹായം നല്‍കിയത് പോലീസ് ഉന്നതരാണെന്ന വ്യക്തമായ തെളിവുകള്‍ പരാതിക്കാര്‍ ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്. ചിത്രങ്ങള്‍, ശബ്ദരേഖ, ഫോണ്‍ സംഭാഷണം, വിഡിയോ ദൃശ്യങ്ങള്‍ എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഒന്നും സംഭവിച്ചില്ല. കാ രണം പോലീസ് ഉന്നതന്‍ പിണറായിയുടെ വിശ്വസ്തനായിരുന്നു.
4 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് പ്രവാസി മലയാളി ഫെഡറേഷന്‍ രക്ഷാധികാരിയും യുട്യൂബറുമായ ചേര്‍ത്തല സ്വദേശി മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെടെ നാലു പേരാണ് പിടിയിലായത്. എറണാകുളം ക്രൈംബ്രാഞ്ച് സംഘം വൈലോപ്പിള്ളി റോഡിലുള്ള മോന്‍സന്റെ വീട്ടില്‍ റെയ്ഡ് നടത്തിയാണു പിടികൂടിയത്. ടിപ്പു സുല്‍ത്താന്റെ സിംഹാസനവും മോശയുടെ അംശവടിയുമെല്ലാം കൈവശമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കോടികള്‍ തട്ടിയെടുത്തെന്ന പരാതികളിലായിരുന്നു റെയ്ഡ്.
സ്വകാര്യബാങ്കിന്റെ പേരില്‍ വ്യാജരേഖകള്‍ നിര്‍മിച്ചായിരുന്നു തട്ടിപ്പുകള്‍. പണം നഷ്ടപ്പെട്ടവരില്‍ ചിലരുടെ പരാതിയെ തുടര്‍ന്നുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍, ഇയാള്‍ വില്‍പനയ്ക്കു വച്ച പുരാവസ്തുക്കള്‍ പലതും ചേര്‍ത്തലയിലെ ആശാരി നിര്‍മിച്ചതാണെന്ന് കണ്ടെത്തി. ഇതിന് ഇടനില നിന്നു എന്നതാണ് അനിതക്കെതിരെയുള്ള കേസ് .
https://www.facebook.com/Malayalivartha