മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ മുദ്രാവാക്യം വിളിച്ച വധശ്രമക്കേസ്... പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന പോലീസ് അപേക്ഷ ഇന്ന് പരിഗണിക്കും, പ്രതികള്‍ക്ക് പ്രൊഡക്ഷന്‍ വാറണ്ട്
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച വധശ്രമക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന പോലീസ് അപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി. വി.ബാലകൃഷ്ണന്‍ ഇന്ന് (തിങ്കളാഴ്ച) പരിഗണിക്കും.
പ്രതികള്‍ക്ക് കോടതി പ്രൊഡക്ഷന്‍ വാറണ്ട് അയച്ചു. ജൂണ്‍ 13ന് അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിട്ടുള്ള ഒന്നും രണ്ടും പ്രതികളായ തലശ്ശേരി മട്ടന്നൂര്‍ സ്വദേശി ഫര്‍സീന്‍ മജീദ് (27) , തലശ്ശേരി പട്ടാന്നൂര്‍ സ്വദേശി ആര്‍.കെ. നവീന്‍കുമാര്‍ (37) എന്നിവരെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യണമെന്നാണ് പോലീസിന്റെ ആവശ്യം.
അതേ സമയം ജാമ്യം നിരസിച്ച മജിസ്‌ട്രേട്ട് കോടതി ഉത്തരവിനെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരിക്കേയാണ് പോലീസ് കസ്റ്റഡി ആവശ്യവുമായി വിചാരണക്കോടതിയായ ജില്ലാക്കോടതിയെ സമീപിച്ചിരിക്കുന്നത്. സിവില്‍ ഏവിയേഷന്‍ നിയമപ്രകാരം വിചാരണക്കായി സ്‌പെഷ്യല്‍ കോടതി രൂപീകരിക്കേണ്ടതുണ്ട്. അത് നാളിതുവരെ രൂപീകരിക്കാത്ത സാഹചര്യത്തിലാണ് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി കേസ് പരിഗണിക്കുന്നത്.
ജൂണ്‍ 13ന് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്ത് പറന്നിറങ്ങിയ ഇന്‍ഡിഗോ എയര്‍ വിമാനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഖ്യമന്ത്രിയും കുടുംബവും കറന്‍സി കടത്തിയെന്നും നയതന്ത്ര ഓഫീസില്‍ നിന്നും ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പില്‍ ലോഹക്കട്ടികള്‍ കടത്തിയെന്നും മകള്‍ക്ക് വേണ്ടി സുല്‍ത്താനുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചുവെന്നും ജയിലില്‍ ഭീഷണിപ്പെടുത്തിയെന്നും മറ്റുമുള്ള വെളിപ്പെടുത്തല്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് നടത്തിയിരുന്നു.
സ്വപ്നയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് മുദ്രാവാക്യം വിളിച്ചത്. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് വലിയതുറ പോലീസ് കേസെടുത്തത്. തിരുവനന്തപുരത്ത് എത്തിയപ്പോള്‍ വിമാനത്തില്‍ നിന്നിറങ്ങാന്‍ കാത്തു നില്‍ക്കുന്നതിനിടെ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുക മാത്രമാണുണ്ടായതെന്നും ആരോപിക്കുന്ന വധശ്രമക്കുറ്റത്തിന് തങ്ങളുടെ പക്കല്‍ യാതൊരു ആയുധങ്ങളുമില്ലായിരുന്നുവെന്നും മറ്റുമാണ് പ്രതികള്‍ ജാമ്യഹര്‍ജിയില്‍ ബോധിപ്പിച്ചിട്ടുള്ളത്.
വിമാനത്തില്‍ മുന്‍ഭാഗത്താണ് പ്രതികള്‍ക്ക് സീറ്റ് ലഭിച്ചത്. മുഖ്യമന്ത്രി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനൊപ്പം പിറകു ഭാഗത്താണുണ്ടായിരുന്നത്. തിരുവനന്തപുരത്ത് ലാന്റ് ചെയ്തപ്പോള്‍ ആദ്യം തന്നെ മുഖ്യമന്ത്രി വിമാനത്തില്‍ നിന്ന് പുറത്തേക്കിറങ്ങി. തുടര്‍ന്ന് ഇവര്‍ വിമാനത്തില്‍ വെച്ച് മുദ്രാവാക്യം വിളിച്ചു. മുദ്രാവാക്യം വിളി ആരംഭിച്ചപ്പോള്‍ സെക്യൂരിറ്റി ഓഫീസറും ഒരു ജീവനക്കാരനും ഇ.പി.ജയരാജനും എഴുന്നേറ്റു. തുടര്‍ന്ന് ജയരാജന്‍ ഇവരെ പിടിച്ചു തള്ളി താഴെയിടുകയായിരുന്നു.
സിവില്‍ ഏവിയേഷന്‍ നിയമ കേസ് സ്‌പെഷ്യല്‍ കോടതി വിചാരണ ചെയ്യേണ്ടതിനാല്‍ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി കേസ് റെക്കോര്‍ഡുകള്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിക്ക് സമര്‍പ്പിക്കുകയായിരുന്നു.
കേസില്‍ ഒളിവില്‍ പോയ മൂന്നാം പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. പട്ടാന്നൂര്‍ കുന്നോത്തെ ചന്ദ്രാലയത്തില്‍ സുനിത് നാരായണനാണ് ഹൈക്കോടതിയെ സമീപിച്ചത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയാണിയാള്‍.
https://www.facebook.com/Malayalivartha