"ഇനി കണ്ണൂരിന്റെ ചുവന്ന മണ്ണിനു മുകളിലൂടെ ഇൻഡിഗോ വിമാനം പറക്കണോ വേണ്ടയോ എന്ന് സഖാക്കൾ തീരുമാനിക്കും.....ഉയർന്നു പറക്കാൻ ആണ് തീരുമാനം എങ്കിൽ, എറിഞ്ഞിടാൻ ഇവിടെ പാർട്ടിക്ക് ചുണക്കുട്ടികൾ ഉണ്ട്...നിനക്കൊക്കെ പറക്കാൻ അല്ലെ അറിയൂ... സഖാവിന് പറപ്പിക്കാൻ അറിയാമെടാ ഇൻഡികോയെ" ഇൻഡിഗോയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ പൊങ്കാല ഇട്ട് മലയാളികൾ

വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലെ ഓരോ പോസ്റ്റിനും താഴെയും മലയാളികളുടെ കമന്റുകൾ നിറയുന്നു. എൽഡിഎഫ് കണ്‍വീനർ ഇ.പി.ജയരാജന് ഇൻഡിഗോ യാത്രാവിലക്ക് ഏർപ്പെടുത്തിയതിനു പിന്നാലെയാണ് പേജിൽ മലയാളത്തിലുള്ള കമന്റുകൾ നിറഞ്ഞത്. ഇൻഡിഗോയ്ക്കും ഇ.പി.ജയരാജനുമെതിരായുള്ള ട്രോളുകളും കമന്റായി കാണാം.
'ഇന്‍ഡിഗോ വൃത്തികെട്ട കമ്പനി, ഇനി കയറില്ല; ഞാന്‍ ആരാണെന്ന് അറിയില്ലെന്ന് തോന്നുന്നു'
യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഇനി താനോ കുടുംബമോ യാത്ര ചെയ്യില്ലെന്ന ഇ.പി.ജയരാജന്റെ പ്രഖ്യാപനം ട്രോൾ പേജുകളിലും വൈറലാണ്. കണ്ണൂരിൽനിന്നും തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്നത് ഇൻഡിഗോ മാത്രമാണെന്ന് ഇതു പറയുമ്പോൾ അദ്ദേഹത്തിന് അറിയാമായിരുന്നോ എന്നാണ് ചിലർ കമന്റിൽ ചോദിക്കുന്നത്.
ഇതിെനാപ്പം, കണ്ണൂരിലേക്ക് ഇനി മുതൽ നടന്നുപോകുന്ന ഇപി, ആകാശത്ത് കൂടി പറക്കുന്ന ഇൻഡിഗോ വിമാനത്തിന് കല്ലെറിയാൻ നോക്കുന്ന അണികൾ, ഇൻഡിഗോ പെയിന്റ് കടയ്ക്ക് മുന്നിലെ പ്രതിഷേധം, വിമാനത്തിന്റെ വില ചോദിക്കുന്ന യുവ നേതാവ്, അങ്ങനെ തലങ്ങുംവിലങ്ങും ഇപി ട്രോളുകളിൽ നിറയുകയാണ്. നടന്നുപോയാലും ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ ഇനി കയറില്ലെന്നാണ് ഇ.പി.ജയരാജന്റെ പറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തിലാണ് ഇ.പി.ജയരാജനു മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഇൻഡിഗോ ഏർപ്പെടുത്തിയത്. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ യാത്രാവിലക്കും ഇന്‍ഡിഗോ ഏര്‍പ്പെടുത്തി.
ജൂണ്‍ 12നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇന്‍ഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോൾ ഉണ്ടായ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വലിയതുറ പൊലീസ് വധശ്രമം ഉള്‍പ്പെടെ വകുപ്പുകളിലാണു കേസ് എടുത്തത്. തലശ്ശേരി സ്വദേശി ഫര്‍സീന്‍ മജീദ്, പട്ടന്നൂര്‍ സ്വദേശി ആര്‍.കെ.നവീന്‍ കുമാർ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍.
https://www.facebook.com/Malayalivartha























