കുരുക്കായി വാട്‌സ്ആപ്പ് ചാറ്റ്...! വിമാനത്തിലെ പ്രതിഷേധത്തിന് നിർദ്ദേശം നൽകിയത് ശബരിനാഥനെന്ന് വിവരം ലഭിച്ചതായി പൊലീസ്, മുഖ്യമന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനുള്ളില്‍ കരിങ്കൊടി കാണിച്ച സംഭവത്തില്‍ കെ.എസ്. ശബരിനാഥനെ ഇന്ന് ചോദ്യം ചെയ്യും

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധശ്രമക്കേസ് വീണ്ടും സജീവ ചർച്ചയിൽ എത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനുള്ളില്‍ കരിങ്കൊടി കാണിച്ച സംഭവത്തില്‍ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.എസ്. ശബരിനാഥന്‍ കുരുക്കിലായിരിക്കുന്ന വിഷയത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിനിടെ ശബരീനാഥന്റേതെന്ന് സംശയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റിന്റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെയിതാ വിമാനത്തിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കെ.എസ് ശബരീനാഥനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തിന് ശംഖുംമുഖം അസി. കമീഷണർ ഓഫീസിലാണ് ചോദ്യം ചെയ്യൽ. വിമാനത്തിൽ പ്രതിഷേധിക്കാനുള്ള ആഹ്വാനം യൂത്ത് കോൺഗ്രസ് വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചത് ശബരീനാഥനാണ് എന്നാണ് ആരോപണം. വിമാനത്തിലെ പ്രതിഷേധത്തിന് നിർദ്ദേശം നൽകിയത് ശബരിനാഥനെന്ന് വിവരം ലഭിച്ചതായി പൊലീസ് പറയുന്നു.
ഇതു സംബന്ധിച്ച വാട്‌സ്ആപ്പ് സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് ചോദ്യം ചെയ്യാൻ നോട്ടീസ് അയച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സംഘടിപ്പിച്ച യുവ ചിന്തന്‍ ശിബിരത്തില്‍ വനിത നേതാവിന്‍റെ പരാതി പുറത്തായതിന് പിന്നാലെയാണ് ശബരീനാഥിന്‍റെ പേരിലുള്ള വാട്‌സ്‌ആപ്പ് ചാറ്റിന്‍റെ സ്‌ക്രീന്‍ ഷോട്ടും പ്രചരിക്കുന്നത്.
അന്വേഷണവുമായി സഹകരിക്കുമെന്നാണ് ശബരിനാഥൻ പറഞ്ഞിരിക്കുന്നത്. പ്രചരിക്കുന്ന വാട്സ് ആപ്പ് സംഘടനയുടേതാണോയെന്ന് ഇപ്പോൾ പറയുന്നില്ല. യൂത്ത് കോൺഗ്രസിനെ തറപറ്റിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. സംഘടനാ തലത്തിൽ അവർക്കെതിരെ നടപടിയുണ്ടാകും. സമാധാനപരമായ ഒരു പ്രതിഷേധമാണ് നടന്നത്. പൊലീസ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നും കെ.എസ്.ശബരിനാഥൻ പറഞ്ഞു.
എന്നാൽ സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ച് ശബരിനാഥനെതിരെ കേസെടുത്താല്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നാണ് കോൺഗ്രസ് നേതാവ് ഹൈബി ഈഡന്‍ പ്രതികരിച്ചത്. വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരേ നടന്ന പ്രതിഷേധത്തില്‍ ഇ.പി ജയരാജനെതിരേ വധശ്രമത്തിന് കേസെടുക്കണമെന്നും ഹൈബി ഈഡന്‍ എം.പി ആവശ്യപ്പെട്ടു. ഇന്‍ഡിഗോ ആഭ്യന്തര അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യാത്രാവിലക്ക് വന്നതോടെ ഇപി കുറ്റക്കാരനാണെന്ന് തെളിഞ്ഞെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറാകണമെന്നും ഹൈബി പറഞ്ഞു.
അതേസമയം വിമാനത്തിൽ മുഖ്യമന്ത്രിക്ക് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കൾക്ക് ടിക്കറ്റ് എടുത്ത് നൽകിയ നേതാക്കളെ കേന്ദ്രീകരിച്ച് കണ്ണൂരിലും അന്വേഷണം നടക്കുന്നുണ്ട്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.
സംഭവം വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ യൂത്ത് കോൺഗ്രസ്സുകാരെ തള്ളിവീഴ്ത്തുന്ന ദൃശ്യങ്ങൾ പുറത്തപവന്നിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദിനും നവീൻകുമാറിനും സുനിത് നാരായണനുമെതിരെ കേസ് എടുത്തിരുന്നു.
https://www.facebook.com/Malayalivartha


























