വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്... അന്വേഷണ ഉദ്യോഗസ്ഥരടക്കം 6 ഔദ്യോഗിക സാക്ഷികള്‍ ഹാജരാകാന്‍ ഉത്തരവ്, വിചാണ അന്തിമഘട്ടത്തില്‍

കോവളം ചെന്തിലാക്കരി കണ്ടല്‍ക്കാട്ടില്‍ ലാത്വിയന്‍ യുവതിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തിയെന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരടക്കം 6 ഔദ്യോഗിക സാക്ഷികള്‍ ജൂലൈ 21 ന് ഹാജരാകാന്‍ തലസ്ഥാന വിചാരണ കോടതി ഉത്തരവിട്ടു.
വിചാരണക്കോടതിയായ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണന്‍ മുമ്പാകെയാണ് വിചാരണ അന്തിമഘട്ടത്തിലെത്തിയത്. 21 ന് 61-ാം സാക്ഷി തിരുവല്ലം വില്ലേജ് ഓഫീസര്‍ തനൂജ , 78-ാം സാക്ഷി ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഫോട്ടോഗ്രാഫറും സീനിയര്‍ സി പി ഒ യുമായ ബിനുകുമാര്‍ , 94-ാം സാക്ഷി പോത്തന്‍കോട് സബ് ഇന്‍സ്‌പെക്ടര്‍ ബി.എസ്.സാജന്‍ എന്നിവരെ വിസ്തരിക്കാന്‍ കോടതി ഉത്തരവിട്ടു.
22 ന് 96-ാം സാക്ഷി വഞ്ചിയൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ്. വി. നായര്‍ , 103-ാം സാക്ഷി തിരുവല്ലം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആര്‍. ശിവകുമാര്‍ , 104 -ാം സാക്ഷി ഫോര്‍ട്ട് സബ് ഡിവിഷന്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ജെ. കെ. ദിനില്‍ എന്നിവരെ വിസ്തരിക്കാനും കോടതി ഉത്തരവിട്ടു.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന്റെ സീന്‍ പ്ലാന്‍ , ട്രോപ്പോ ഗ്രാഫിക്കല്‍ സീന്‍ പ്ലാന്‍ എന്നിവ തയ്യാറാക്കി ഹാജരാക്കിയ ഭാഗം , മൃതദേഹം കിടന്ന് കാണപ്പെട്ട സ്ഥലത്തിന്റെ ഉടമസ്ഥ അവകാശം സംബന്ധിച്ച റിപ്പോര്‍ട്ട് ഹാജരാക്കിയ ഭാഗവും മറ്റും തെളിയിക്കുന്നതിനാണ് വില്ലേജ് ഓഫീസറെ കോടതി വിസ്തരിക്കുന്നത്.
ഇന്‍ക്വസ്റ്റ് (പോസ്റ്റ്‌മോര്‍ട്ടം ചെയ്യും മുമ്പ് പോലീസ് രേഖപ്പെടുത്തുന്ന പ്രേത വിചാരണ റിപ്പോര്‍ട്ട്) , സീന്‍ മഹസര്‍ എന്നിവയുടെ ഫോട്ടോഗ്രാഫുകള്‍ എടുത്ത് ഹാജരാക്കിയ ഭാഗം തെളിയിക്കുന്നതിനാലാണ് ഫോട്ടോഗ്രാഫറെ വിസ്തരിക്കുന്നത്.
യുവതിയെ പോത്തന്‍കോട് ആയുര്‍വേദ ചികിത്സാ റിസോര്‍ട്ടില്‍ നിന്ന് കാണാതായതിന് വുമന്‍ മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത ഭാഗവും തുടര്‍ന്ന് 15 - 3 -2018 മുതല്‍ 23 - 3 - 2018 വരെ കേസന്വേഷണം നടത്തിയ ഭാഗം തെളിയിക്കുന്നതിനാണ് പോത്തന്‍കോട് എസ് ഐയെ വിസ്തരിക്കുന്നത്.
പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമായിരുന്നെന്നും അന്വേഷണ ഭാഗവും തെളിയിക്കുന്നതിനാണ് വഞ്ചിയൂര്‍ സി ഐ യെ വിസ്തരിക്കുന്നത്.
ചെന്തിലാക്കരി കുറ്റിക്കാട്ടില്‍ ശവശരീരം കണ്ട ശേഷം അസ്വാഭാവിക മരണത്തിന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് ആര്‍ ഡി ഒ കോടതിയില്‍ ഹാജരാക്കിയ ഭാഗവും അന്വേഷണ ഭാഗവും തെളിയിക്കാനാണ് തിരുവല്ലം എസ് ഐ യെ വിസ്തരിക്കുന്നത്.
അന്വേഷണം , കുറ്റപത്രം ഹാജരാക്കിയ ഭാഗം എന്നിവ തെളിയിക്കാനായാണ് അസി.കമ്മീഷണറെ വിസ്തരിക്കുന്നത്. ഇതോടെ പ്രോസിക്യൂഷന്‍ ഭാഗം സാക്ഷി വിസ്താരം പൂര്‍ത്തിയാകുന്നതാണ്.
കൃത്യ സ്ഥലത്ത് നിന്ന് ശേഖരിച്ച 81 തൊണ്ടി മുതലുകളാണ് കേസില്‍ ഹാജരാക്കിയിട്ടുള്ളത്. 4 മീ.38 സെ.മി. നീളത്തിലുള്ള കാട്ടുവള്ളി അടങ്ങിയ സീല്‍ഡ് പാക്കറ്റ് , ഫില്‍റ്റര്‍ അടങ്ങിയ 2 സിഗരറ്റ് കുറ്റികള്‍ , 100 രൂപയുടെ ഒരു ഇന്ത്യന്‍ കറന്‍സി നോട്ട് , പൊട്ടിക്കാത്തതും സിസേഴ്‌സ് എന്ന ലേബല്‍ പ്രിന്റ് ചെയ്തതുമായ ഒരു പായ്ക്കറ്റ് സിഗരറ്റ് , പൊട്ടിച്ചതും ഒഴിഞ്ഞതുമായ ഒരു സിസ്സര്‍ പായ്ക്കറ്റ് , വിന്‍ എന്ന ലേബല്‍ പ്രിന്റ് ചെയ്ത ഒഴിഞ്ഞ ഒരു സിഗരറ്റ് പാക്കറ്റ് , മാക്ക്ഡവല്‍സ് ലേബല്‍ പതിച്ച പകുതി വെള്ളം അടങ്ങിയതുമായ ഒരു പ്ലാസ്റ്റിക് ബോട്ടില്‍ , ഒഴിഞ്ഞ 3 പ്ലാസ്റ്റിക് ബോട്ടിലുകള്‍ , ഒഴിഞ്ഞ 2 ബിയര്‍ കുപ്പികള്‍ , കറുപ്പില്‍ നീല സ്ട്രാപ്പോടു കൂടിയ ഒരു ചപ്പല്‍ , ഒരു സിഗരറ്റ് ലാമ്പ് , ഒരു കുപ്പി ഗ്ലാസ് , യുവതിയുടെ കൈകളില്‍ നിന്നും മരത്തില്‍ നിന്നും വളളിയില്‍ നിന്നും ഡോക്ടര്‍ ശേഖരിച്ച സെല്ലോഫയ്ന്‍ ഇംപ്രഷനുകള്‍ , ചാരനിറത്തിലുള്ള അഴുക്കു പുരണ്ട ഒരു ഫുള്‍ കൈ ജാക്കറ്റ് , വസ്ത്രങ്ങളില്‍ നിന്ന് ശേഖരിച്ച മുടി , രോമങ്ങള്‍ അടങ്ങിയ സീല്‍ഡ് പായ്ക്കറ്റ് , തലയോട്ടി മുടി , പോസ്റ്റ്‌മോര്‍ട്ടം റെക്കോര്‍ഡ് ചെയ്ത വീഡിയോ കാസറ്റ് , ഹെയര്‍ ബാന്റ്, പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്ക് ശേഷം ഡോക്ടര്‍ എടുത്ത് ഹാജരാക്കിയ മോളാര്‍ പല്ല് , തുടയെല്ല് , കൃത്യ സ്ഥലത്തെ ഒതളങ്ങ , മരക്കൊമ്പ് , പ്ലാസ്റ്റിക് പായ , ഫൈബര്‍ ബോട്ടില്‍ നിന്ന് ശേഖരിച്ച മുടി പോലുള്ള പദാര്‍ത്ഥങ്ങള്‍ , 2 മൊബൈല്‍ ഫോണുകള്‍ , മുളം ചീളികളും കാട്ട് കമ്പും വച്ചുകെട്ടി പുറം ഭാഗം ഫൈബര്‍ വലകൊണ്ട് വരിഞ്ഞു കെട്ടിയ മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന ഒരു കൂട് , 2 ഗ്രാം കഞ്ചാവ് തുടങ്ങിയവയാണ് തൊണ്ടിമുതലുകള്‍.
മാര്‍ച്ച് 14 ന് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം കണ്ടെത്തിയത് 37ദിവസം പിന്നിട്ട് ഏപ്രില്‍ 20 ന് അഴുകി ജീര്‍ണിച്ച് ശരീരഭാഗങ്ങള്‍ വേര്‍പെട്ട് താഴെ വീണ് തെളിവുകള്‍ നശിപ്പിക്കപ്പെട്ട നിലയിലായിരുന്നു.
വിദേശ വനിതയെ മയക്കു മരുന്ന് ചേര്‍ത്ത സിഗരറ്റ് നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടു വള്ളിയില്‍ കെട്ടി തൂക്കിയ കേസാണ് തലസ്ഥാനത്തെ വിചാരണ കോടതിയില്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്നത്.
2018 മാര്‍ച്ച് 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോലീസ് കുറ്റപത്ര പ്രകാരം പ്രോസിക്യൂഷന്‍ കേസ് ഇപ്രകാരമാണ്. ലാത്വിയന്‍ പൗരയായ യുവതി വിഷാദ രോഗത്തിന് ആയുര്‍വ്വേദ ചികിത്സക്കായി സഹോദരിയായ രണ്ടാം സാക്ഷിയോടൊപ്പം അയര്‍ലന്റില്‍ നിന്നും 2018 ഫെബ്രുവരി 3 ന് കേരളത്തിലെത്തി. ഫെബ്രുവരി 21 മുതല്‍ പോത്തന്‍കോട് അരുവിക്കരക്കോണം ധര്‍മ്മ ആയുര്‍വേദിക് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ഹീലിംഗ് - ല്‍ ചികിത്സയിലിരിക്കെ മാര്‍ച്ച് 14 രാവിലെ 7.15 മണിയോടെ ഓട്ടോറിക്ഷയില്‍ കയറി 8.15 ന് കോവളം ഗ്രോവ് ബീച്ചില്‍ ഒറ്റക്ക് വന്നിറങ്ങി. വഴിയേ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് ഒറ്റക്ക് നടന്ന് പകല്‍ 9 മണിയോടെ കോവളം പനത്തുറ പണിതീരാത്ത ആഡിറ്റോറിയത്തിന് തെക്കുവശം എത്തിച്ചേര്‍ന്ന യുവതിയെ കണ്ട് രണ്ടാം പ്രതി പിന്തുടര്‍ന്ന് സ്ഥലവാസിയും സുഹൃത്തുമായ ഒന്നാം പ്രതി ബോട്ടുപയോഗിക്കുന്നതും ബോട്ട് സൂക്ഷിച്ചിരുന്ന സ്ഥലത്ത് എത്തിയ സമയം പ്രതികള്‍ പരസ്പരം ആശയ വിനിമയം നടത്തി യുവതിയെ ലൈംഗികമായി ഉപയോഗിക്കണമെന്ന ഉദ്ദേശ്യത്തോടെ ഗഞ്ചാവ് ഉപയോഗിക്കുന്ന ശീലമുള്ള പ്രതികള്‍ യുവതിയുടെ സിഗരറ്റ് ഉപയോറിക്കുന്ന സ്വഭാവം മനസിലാക്കി ഗഞ്ചാവ് ബീഡിയില്‍ ഗഞ്ചാവ് നിറച്ചതാണെന്ന് അറിയിക്കാതെ നല്ലതെന്ന് വിശ്വസിപ്പിച്ച് യുവതിക്ക് നല്‍കി ലഹരിക്ക് വിധേയയാക്കി.
തുടര്‍ന്ന് മനോഹരമായ സ്ഥലങ്ങള്‍ കാണിച്ചു തരാമെന്ന് പറഞ്ഞ് വശീകരിച്ച് ആള്‍ പാര്‍പ്പില്ലാത്ത കോണ്‍ക്രീറ്റ് വീടിന്റെ സമീപത്ത്' എത്തിച്ച് അവിടെ വച്ചും ഗഞ്ചാവ് ബീഡി നല്‍കി ലഹരിക്ക് വിധേയയാക്കിയും വശീകരിച്ച് അവിടെ നിന്നും ശവശരീരം കാണപ്പെട്ട ആള്‍പ്പാര്‍പ്പില്ലാത്തതും പ്രതികള്‍ മാത്രം വ്യാപരിക്കുന്നതുമായ ചാട്ടങ്ങ മരങ്ങളും വള്ളിപ്പടര്‍പ്പുകളും ചതുപ്പുകളും ഉള്ള കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ശാഖകളായി പിരിഞ്ഞ് ചരിഞ്ഞു കിടക്കുന്ന ചീലാന്തി മരത്തിന്റെ ചുവട്ടില്‍ വച്ച് വീണ്ടും ഗഞ്ചാവ് നിറച്ച ബീഡി നല്‍കി കൂടുതല്‍ ലഹരിക്ക് വിധേയയാക്കിയും തന്നത്താന്‍ കരുതാന്‍ ശക്തിയില്ലാതിരുന്ന യുവതിയെ ധരിച്ചിരുന്ന ലെഗ്ഗിങ്‌സ് ,അടിവസ്ത്രം എന്നിവ ഊരിമാറ്റി അന്നേ ദിവസം വൈകുന്നേരം 4 നും 5 നും ഇടക്കുള്ള സമയം ലഹരിക്കടിമയാക്കപ്പെട്ട നിലയിലാക്കിയ യുവതിയുടെ സമ്മതമില്ലാതെ പ്രതികള്‍ മാറി മാറി ലൈംഗിക വേഴ്ചക്ക് വിധേയയാക്കി ബലാല്‍സംഗം ചെയ്ത് കാമ സംതൃപ്തി വരുത്തി.
തുടര്‍ന്ന് അന്നേ ദിവസം വൈകി 5.30 മണിയോടെ സ്വബോധം വീണ്ടെടുത്ത യുവതി തന്റെ വസ്ത്രങ്ങള്‍ ഊരിമാറ്റിയിരിക്കുന്നത് കണ്ട് ക്ഷുഭിതയായി പെട്ടന്ന് ലെഗ്ലിങ്‌സ് ഇട്ട് സ്ഥലത്തു നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവേ , യുവതി ജീവനോടെ സ്ഥലത്തു നിന്നും രക്ഷപ്പെട്ടാല്‍ സംഭവം പുറത്തറിയുമെന്ന് ഭയന്ന പ്രതികള്‍ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ സ്ഥലത്ത് നിന്നും പോകാന്‍ അനുവദിക്കാതെ അന്യായ തടസം ചെയ്തും ഒന്നാം പ്രതി യുവതിയുടെ കഴുത്തില്‍ പുറകുവശത്തു നിന്നും കൈമുട്ടുമടക്കി ശക്തിയായി ഞെരിച്ചമര്‍ത്തി. തുടര്‍ന്ന് താഴെ വീണു ചലനമറ്റു കിടന്ന യുവതിയുടെ മുഖത്തും വായിലേക്കും സമീപത്തുള്ള ആറ്റില്‍ നിന്നും രണ്ടാം പ്രതി ഒരു കുപ്പിയില്‍ വെള്ളം ഒഴിച്ച് നോക്കിയും അതേ അവസ്ഥയില്‍ തുടര്‍ന്ന യുവതിയുടെ മരണം ഉറപ്പിക്കുന്നതിനും കണ്ടാല്‍ ആത്മഹത്യയെന്ന് തോന്നല്‍ ഉണ്ടാക്കി എളുപ്പത്തിലാരും ശ്രദ്ധിക്കാത്ത വിധത്തില്‍ ചാട്ടങ്ങ മരങ്ങള്‍ക്കിടയിലേക്ക് പ്രതികള്‍ ചേര്‍ന്ന് എടുത്തു കൊണ്ടുപോയി വളളിയില്‍ തറയില്‍ നിന്നും 2 മീറ്റര്‍ 48 സെ.മീ. ഉയരത്തില്‍ പള്ളി ഭാഗത്ത് കുരുക്കുണ്ടാക്കി പ്രതികള്‍ ഒരുമിച്ച് കെട്ടി തൂക്കിയും മൃതദേഹം കണ്ടല്‍ക്കാട്ടില്‍ ഒളിപ്പിച്ച് ദിവസങ്ങളോളം പുറത്തറിയാതെ അഴുകി ജീര്‍ണ്ണിച്ച് കിടന്ന് ശരീരഭാഗങ്ങള്‍ വേര്‍പെട്ട് താഴേക്ക് വീണ് തെളിവുകള്‍ നശിപ്പിക്കുന്നതിന് ഇടവരുത്തിയും ചെരിപ്പുകള്‍ ആറ്റിലേക്ക് വലിച്ചെറിഞ്ഞും അടിവസ്ത്രം സമീപത്തുള്ള ചതുപ്പില്‍ ചവുട്ടി താഴ്ത്തിയും തെളിവുകള്‍ നശിപ്പിച്ചു. മറ്റ് സ്ഥലവാസികളും സുഹൃത്തുക്കളും ഈ സ്ഥലത്തേക്ക് ചെല്ലാതിരിക്കാന്‍ മന:പ്പൂര്‍വ്വമായി ആളുകളെ തെറ്റിദ്ധരിപ്പിച്ച് കളവായ വസ്തുതകള്‍ പറഞ്ഞു. യുവതിയെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടും സംഭവം പുറത്തറിയാതിരിക്കാന്‍ തെറ്റായ വിവരങ്ങള്‍ പ്രദേശവാസികളെ ധരിപ്പിച്ചു പ്രതികള്‍ കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് അവരുടെ പൊതു ഉദ്ദേശ്യ കാര്യസാധ്യത്തിനായി പ്രവര്‍ത്തിച്ച് കുറ്റങ്ങള്‍ ചെയ്തുവെന്നാണ് കേസ്.
കോവളത്തെ ഒരു സ്ഥാപനത്തില്‍ കെയര്‍ ടെയ്ക്കര്‍ ജോലിയുള്ള തിരുവല്ലം വെള്ളാര്‍ വടക്കേ കൂനം തുരുത്തി വീട്ടില്‍ ഉമേഷ് ( 28 ) , ഇയാളുടെ ബന്ധുവും സുഹൃത്തുമായ ടൂറിസ്റ്റ് ഗൈഡ് ഉദയകുമാര്‍ ( 24 ) എന്നിവരാണ് കേസില്‍ വിചാരണ നേരിടുന്ന ഒന്നും രണ്ടും പ്രതികള്‍.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 366 (അവിഹിത സംഗത്തിന് വേണ്ടി സ്ഥലത്തു നിന്ന് പ്രചോദിപ്പിച്ച് കൊണ്ടു പോയുള്ള ആള്‍ മോഷണം) , 328 (കുറ്റം ചെയ്യുന്നത് സുകരമാക്കണമെന്ന ഉദ്ദേശ്യത്തോടു കൂടി ലഹരി പിടിപ്പിക്കുന്ന സാധനം കൊടുക്കല്‍) , 342 ( അന്യായമായി തടഞ്ഞു വയ്ക്കല്‍) , 376 എ (പീഡനത്തിനിരയായ ആള്‍ക്ക് മരണം ഉളവാക്കുകയോ ജഡാവസ്ഥയ്ക്ക് ഇടവരുത്തുകയോ ചെയ്യല്‍) , 376 ഡി (കൂട്ടബലാല്‍സംഗം) , 302 ( കൊലപാതകം) , 201( തെളിവു നശിപ്പിക്കുകയും വ്യാജമായ വിവരം നല്‍കുകയും ചെയ്യല്‍) , 34 (പൊതു ലക്ഷ്യത്തെ പുരോഗമിപ്പിക്കുന്നതില്‍ പലരും കൂടി ചെയ്യുന്ന കൃത്യങ്ങള്‍) , എന്‍ ഡി പിഎസ് സെക്ഷന്‍ 20 (ബി) എന്നീ കുറ്റങ്ങള്‍ വിചാരണക്ക് മുന്നോടിയായി പ്രതികള്‍ക്ക് മേല്‍ ചുമത്തിയാണ് കേസ് വിചാരണ ചെയ്തത്.
യുവതിയുടെ ശരീരത്തില്‍ കാണപ്പെട്ട കോട്ടിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും മറ്റു സാഹചര്യത്തെളിവുകളുമാണ് പ്രതികളിലേക്ക് അന്വേഷണം ചെന്നെത്തിയത്.
സ്ഥലത്തെ ക്രിമിനലുകളായ പ്രതികളെ ഭയന്ന് സ്ഥലവാസികള്‍ ആദ്യം മൊഴി നല്‍കാന്‍ തയ്യാറായിരുന്നില്ല. അതേ സമയം സഹോദരിയെ കാണാനില്ലെന്ന പരാതിയുമായി ചെന്ന യുവതിയുടെ സഹോദരിയെ തിരുവല്ലം പോലീസ് പരിഹസിച്ച് മടക്കി അയച്ചു. ഉടന്‍ അന്വേഷിച്ചിരുന്നെങ്കില്‍ യുവതിയെ ജീവനോടെയെങ്കിലും ലഭിക്കുമായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഹൈക്കമ്മീഷനും എംബസിയും ഉന്നത തലത്തില്‍ ഇടപെട്ടതോടെയാണ് പരാതിക്ക് മേല്‍ കിടന്നുറങ്ങിയ തിരുവല്ലം പോലീസിന് അനക്കം വച്ചത്. ഒടുവില്‍ ദിവസങ്ങള്‍ പഴകി കഴുത്തു വേര്‍പെട്ട് കാട്ടു വള്ളി പടര്‍പ്പില്‍ ഉടല്‍ വേര്‍പെട്ട് അഴുകിയ നിലയിലുള്ള ലിഗയുടെ ഭൗതിക ശരീരമാണ് പോലീസ് കണ്ടെടുത്തത്. അനാശാസ്യം , ചീട്ടുകളി തുടങ്ങിയ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്റ്റേഷനതിര്‍ത്തിക്കകമായ കുറ്റിക്കാടിനെപ്പറ്റിയും പ്രതികളുടെ നടത്തയെക്കുറിച്ചും കൃത്യമായി അറിയാവുന്ന തിരുവല്ലം പോലീസ് ഉറക്കം നടിച്ചതാണ് വിദേശ വനിതയെ കണ്ടെത്താന്‍ വൈകിയത്. സ്റ്റേഷനതിര്‍ത്തിക്കകം യുവതി ഉണ്ടായിട്ടും അന്വേഷിക്കാന്‍ മെനക്കെടാതെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനാണ് പോലീസ് ധൃതി കാട്ടിയതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha


























