മന്ത്രി ആൻറണി രാജുവിന് ജട്ടി കേസിൽ ക്വട്ടേഷൻ കൊടുത്തത് സി.പി.എമ്മോ? രണ്ടാം ഇന്നിംഗ്സ് വീണില്ലെങ്കിൽ ഹൈക്കോടതിയിൽ പോകുമെന്ന് പിണറായി വിരുദ്ധർ

മന്ത്രി ആൻറണി രാജുവിന് ജട്ടി കേസിൽ ക്വട്ടേഷൻ കൊടുത്തത് സി.പി.എമ്മോ ? കെ.എസ്.ആർ.റ്റി.സിയിലെ സി.ഐ.ടി.യു ഉൾപ്പെടെയുള്ള ജീവനക്കാരെ തീർത്താൽ തീരാത്ത ദുരിതത്തിൽ തള്ളിയിട്ട ആൻറണി രാജു സി.പി.എമ്മിൻ്റെ കണ്ണിലെ കരടായി മാറിയിട്ട് കുറച്ചു നാളായി. മുഖ്യമന്ത്രിയുടെ മാനസിക പിന്തുണ തനിക്കുണ്ടെന്ന ഹുങ്കാണ് ആൻറണി രാജുവിനെ സി.ഐ.ടി.യു കാർക്കെതിരെ നടപടിയെടുക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് സി.പി.എമ്മിൻ്റെ ഉന്നത നേതാക്കളുടെ പരാതി. ഇതിനുള്ള മറുപടിയാണ് ആൻറണി രാജുവിനുള്ള ജട്ടി കേസ്.
ആൻറണി രാജു ഉൾപ്പെട്ട ലഹരി കേസിലെ തെളിവ് നശിപ്പിക്കാൻ വിദേശ പൗരൻ കൈക്കൂലി നൽകിയെന്ന ഇൻറർപോൾ റിപ്പോർട്ട് ഇതിനിടെ പുറത്തായി. ഇത് മാധ്യമങ്ങൾക്ക നൽകിയതും പാർട്ടിക്കാരാണത്രേ. കേരള പൊലീസിന് ഇൻറർപോൾ നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലായിരുന്നു ആൻറണി രാജുവിനെതിരായ കേസന്വേഷണം വീണ്ടും തുടങ്ങിയത്. ആൻറണി രാജു തെളിവ് നശിപ്പിച്ചത് വഴി രക്ഷപ്പെട്ട വിദേശ പൗരൻ പിന്നീട് ഓസ്‌ട്രേലിയയിൽ കൊലക്കേസിലും പ്രതിയായിരുന്നു. ജന്മനാ ക്രിമിനലാണ് വിദേശ പൗരൻ.
അടിവസ്ത്രത്തിൽ മയക്കുമരുന്ന് കടത്തി പിടിയിലായ ഓസ്‌ട്രേലിയൻ പൗരനെ ആൻറണി രാജുവും കോടതി ക്ലർക്കും ചേർന്ന് രക്ഷിച്ച കേസിലെ അട്ടിമറി കേരളത്തിൽ ചർച്ചയാകുന്നത്. ആൻറണി രാജുവിനെ പ്രതിയാക്കിയുള്ള കേസ് ആദ്യം കേരള പൊലീസ് അട്ടിമറിച്ചെങ്കിലും കേസിന് വീണ്ടും ജീവൻ വെക്കാൻ കാരണം ഇൻറർപോൾ റിപ്പോർട്ടാണ്. ലഹരിക്കേസ് പ്രതി ആൻഡ്രൂ സാൽവദോർ സാർവലി ഓസ്‌ട്രേലിയയിൽ കൊലക്കേസിൽ പെട്ടതോടെയാണ് തട്ടിപ്പിന്റെ കഥ പുറത്തായത്. ഓസ്‌ട്രേലിയൻ പൊലീസ് ഇന്റർപോൾ മുഖേന 1996 ജനുവരിയിൽ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്ക് കത്തയച്ചു.
ഇടത് സർക്കാർ ഭരണകാലത്ത് ഈ റിപ്പോർട്ട് ഏറെക്കാലം പൊലീസ് ആസ്ഥാനത്ത് പൂഴ്ത്തിവെച്ചു. പിന്നീട് സർക്കാർ മാറിയതോടെ ദക്ഷിണമേഖല ഐജി ടിപി സെൻകുമാറാണ് ഇൻറർപോൾ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ തൊണ്ടി മുതൽ നശിപ്പിച്ച കേസ് വീണ്ടും അന്വേഷിക്കാൻ നിർദ്ദേശിച്ചത്. അന്വേഷണത്തിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ തൊണ്ടി മുതലായ അടിവസ്ത്രം വെട്ടിച്ചെറുതാക്കി മറ്റൊരു നൂലുകൊണ്ട് തുന്നിയതായി കണ്ടെത്തി.
ഇൻറർപോൾ വരെ റിപ്പോർട്ട് ചെയ്ത അപൂർവ്വമായ കേസാണിപ്പോൾ വിചാരണ പോലും പൂർത്തിയാകാതെ ഇഴഞ്ഞുനീങ്ങുന്നത്. ആൻ്റണി.രാജുവിൻ്റെ വിചാരണ തുടങ്ങിയില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സി പി എമ്മിലെ ഒരു വിഭാഗം.2014 ഏപ്രിൽ 30നാണ് കേസ് വിചാരണക്കായി പരിഗണിക്കാൻ തുടങ്ങിയത്. ലഹരി മരുന്നുമായി എത്തിയ ആളെ രക്ഷപ്പെടുത്താൻ തൊണ്ടിമുതൽ മാറ്റി കോടതിയെ കബളിപ്പിച്ചുവെന്നതാണ് ആന്റണി രാജുവിനെതിരായ കേസ്.
മുമ്പ് തിരുവനന്തപുരം വെസ്റ്റിൽ നിന്നും ജയിച്ച ആൻറണി രാജു പിന്നീട് ജയിക്കാത്തത് ജട്ടി മോഷണത്തെ തുടർന്നാണ്.1994 ൽ വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണ് ഇതിന് ആധാരം.. ലഹരിക്കടത്തിൽ കുടുങ്ങിയ വിദേശിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതൽ മാറ്റിയതിന് 1994ൽ എടുത്ത കേസിൽ, ഇതുവരെ കോടതിയിൽ ഹാജരാകാൻ ആന്റണി രാജു തയ്യാറായിട്ടില്ല. 2014 മുതൽ ഇതുവരെ 22 തവണ കേസ് പരിഗണിച്ചെങ്കിലും വിചാരണ തുടങ്ങാൻപോലുമാകാത്ത രീതിയിൽ കേസ് നീട്ടിക്കൊണ്ടുപോവുകയാണ്.
ആന്റണി രാജു തിരുവനന്തപുരം വഞ്ചിയൂർ ബാറിലെ ജൂനിയർ അഭിഭാഷകനായിരുന്ന സമയത്താണ് തൊണ്ടിമുതൽ മാറ്റിയ സംഭവമുണ്ടാകുന്നത്.അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സർവലി 1990 ഏപ്രിൽ 4 നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായത്. തിരുവനന്തപുരം സെഷൻസ് കോടതിയിൽ കേസ് വിചാരണക്കെത്തിയത്. ആന്റണി രാജു തന്റെ സീനിയർ സെലിൻ വിൽഫ്രഡുമായി ചേർന്ന് പ്രതിയുടെ വക്കാലത്തെടുത്തെങ്കിലും കേസ് തോറ്റു.
10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷൻസ് ജഡ്ജി കെ.വി. ശങ്കരനാരായണൻ ഉത്തരവിറക്കി. എന്നാൽ തൊട്ടുപിന്നാലെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽചെയ്തു. കുഞ്ഞിരാമ മേനോൻ ആയിരുന്നു പ്രതിക്ക് വേണ്ടി വക്കാലത്തെടുത്തത്.ഹൈക്കോടതി പ്രതിയെ വെറുതെവിട്ടു. പ്രതിയെ വെറുതെ വിടാൻ പ്രധാന കാരണമായി കോടതി ചൂണ്ടിക്കാട്ടിയത് കേസിലെ പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ്.
ജട്ടി പ്രതിക്ക് ഇടാൻ കഴിയില്ലെന്ന്, നേരിട്ട് അതിന് ശ്രമിച്ചുനോക്കി തന്നെ ഉറപ്പാക്കി ഹൈക്കോടതി. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി പ്രതിയെ വെറുതെ വിട്ടു. തൊട്ടുപിന്നാലെ ആൻഡ്രൂ രാജ്യം വിട്ടു.ഇതെങ്ങനെ സംഭവിച്ചുവെന്നാണ് വിചാരണ കോടതി ഞ്ഞെട്ടിയത്.കേസിൽ കൃത്രിമം നടന്നുവെന്ന് അന്വേഷണ ഉദ്യോസ്ഥൻ മനസിലാക്കി.കേസ് അന്വേഷിച്ച
സി ഐ കെകെ ജയമോഹൻ ഹൈക്കോടതി വിജിലൻസിന് പരാതി നൽകി. മൂന്ന് വർഷം നീണ്ട പരിശോധനയ്ക്കൊടുവിൽ വിഷയത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ പോലീസിന് ഹൈക്കോടതി നിർദ്ദേശം നൽകി. ഇതിനിടെ ആന്റണി രാജു ആദ്യമായി നിയമസഭാംഗമായി. 2002ൽ കേസിൽ തെളിവില്ലെന്ന് കണ്ട് കേസ് അവസാനിപ്പിക്കാൻ പോലീസ് ശ്രമിച്ചു. ഇതിനായി കോടതിയിൽ ഇതുചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകി. ഈ സമയത്താണ് എ.കെ. ആന്റണി സർക്കാർ അധികാരത്തിൽ വരുന്നത്.
കേസിൽ നിർണായകമായ വഴിത്തിരിവുണ്ടായത് 2005ലാണ്.ആൻറണി രാജുവിനെയാണ് പോലീസ് പ്രധാനമായും സംശയിച്ചത്. കേസ് പുനരന്വേഷിക്കാൻ അന്നത്തെ ഉത്തരമേഖലാ ഐ.ജി. ടി.പി. സെൻകുമാർ ഉത്തരവിട്ടു.അസിസ്റ്റന്റ് കമ്മിഷണർ വക്കം പ്രഭയാണ് കേസ് അന്വേഷിച്ചത്. വഞ്ചിയൂർ കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ.എസ്. ജോസ്, ആന്റണി രാജു എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തു.
കോടതിയെ ചതിച്ചു, ഗൂഡാലോചന നടത്തി എന്നതടക്കം ആറ് വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. 2006 ഫെബ്രുവരി 13ന് ഇതുസംബന്ധിച്ച് പോലീസ് കോടതിക്ക് റിപ്പോർട്ട് നൽകി. തുടർന്ന് അക്കൊല്ലം തന്നെ മാർച്ച് 23ന് വഞ്ചിയൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും എട്ടുവർഷം കേസിൽ ഒരനക്കവും കണ്ടില്ല.തുടർന്ന് 2014ൽ കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി. 22 തവണയാണ് കോടതി കേസ് പരിഗണിച്ചത്.
കേസ് പരിഗണിച്ചപ്പോഴൊന്നും ആന്റണി രാജുവോ കൂട്ടുപ്രതികളോ കോടതിയിൽ ഹാജരായില്ല. തുടർന്ന് വിചാരണയില്ലാതെ കേസ് അനന്തമായി നീണ്ടു. വരുന്ന മാസം, ആഗസ്റ്റ് നാലിന് ഇരുപത്തിമൂന്നാം തവണ കേസ് പരിഗണിക്കാനിരിക്കുകയാണ്. ഇപ്പോൾ ആന്റണി രാജു നിയമസഭാംഗവും മന്ത്രിയുമാണ്. സജി ചെറിയാൻ്റെ രാജിയുടെ ക്ഷീണം തീരുന്നതിന് മുമ്പാണ് ആൻ്റണി രാജുവിൻ്റെ ക്ഷീണം പിണറായിയെ കടന്നാക്രമിക്കാൻ ഒരുങ്ങുന്നത്.
കോടതിയിലെത്തുന്ന കേസുകളിൽ തെളിവാകേണ്ട തൊണ്ടിവസ്തുക്കളുടെ വിവരം എഴുതിസൂക്ഷിക്കുന്ന രേഖയാണ് തൊണ്ടി രജിസ്റ്റർ. ഇതിൽ രേഖപ്പെടുത്തിയ ശേഷം ഈ വസ്തുക്കളെല്ലാം തൊണ്ടി സെക്ഷൻ സ്റ്റോറിലേക്ക് മാറ്റുന്നു. പിന്നെ കോടതിയുടെ അനുമതിയില്ലാതെ ഈ വസ്തുക്കളൊന്നും പുറത്തേക്ക് എടുക്കാൻ കഴിയില്ല. ഈ കർശന വ്യവസ്ഥയെല്ലാം അട്ടിമറിച്ചാണ് കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ.എസ്. ജോസിന്റെ സഹായത്തോടെ ആന്റണി രാജു തൊണ്ടിവസ്തുവായ അടിവസ്ത്രം പുറത്ത് കടത്തിയത് എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ആന്റണി രാജു തൊണ്ടിമുതൽ കൈപ്പറ്റിയെന്ന് തെളിയിക്കുന്ന രേഖയും ലഹരിക്കടത്ത് കേസിൽ തൊണ്ടിമുതലായി പിടിച്ച അടിവസ്ത്രം പ്രതിക്ക് പാകമാകില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടെന്ന വിധിന്യയത്തിലെ ഭാഗവും കോടതി രേഖകളിലുണ്ട്.അടിവസ്ത്രത്തിൽ ഒളിപ്പിച്ച ഹാഷിഷുമായി ആൻഡ്രൂ സാൽവദോർ തിരുവനന്തപുരത്ത് പിടിയിലായി നാലുമാസത്തിന് ശേഷം പ്രതിയുടെ ബന്ധുവെന്ന് അവകാശപ്പെട്ട് പോൾ എന്നൊരാൾ എത്തുന്നു.
പ്രതിയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തതും എന്നാൽ കേസുമായി ബന്ധമില്ലാത്തതുമായ എല്ലാ വസ്തുക്കളും വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷിക്കുന്നു. അനുകൂല ഉത്തരവ് നേടിയ ബന്ധുവിനെ കൂട്ടി ആന്റണി രാജു തൊണ്ടി സെക്ഷനിലെത്തുന്നു. അവിടെ നിന്ന് പ്രതിയുടെതായ സാധനങ്ങൾ, തൊണ്ടി രജിസ്റ്ററിൽ എഴുതിയിട്ടുള്ള സോപ്പ്, ചീപ്പ്, കണ്ണാടി, കാസറ്റ്, ടേപ്പ്റിക്കോർഡർ എല്ലാം എടുക്കുന്നു. ഇതിനൊപ്പം കോടതി ചെസ്റ്റിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന അടിവസ്ത്രവും കൈവശപ്പെടുത്തുന്നു. ഈ അടിവസ്ത്രമാണ് പിന്നീട് കേസിൽ പ്രതിയുടെ രക്ഷപ്പെടലിന് വഴിയൊരുക്കിയത്. ഇത് ആൻറണി രാജുവിൻ്റെ ബുദ്ധി എന്നാണ് കരുതുന്നത്.
അടിവസ്ത്രം നാലുമാസത്തോളം ആൻ്റണി രാജുവിൻ്റെ കസ്റ്റഡിയിലായിരുന്നു.കേസ് ഹൈക്കോടതിയിൽ പന്ത്രണ്ടാം മാസം വിചാരണ തുടങ്ങുന്നതിന് തൊട്ടുമുൻപ് മാത്രമാണ് തിരികെ ഏൽപിക്കുന്നത്. ഈ കാലയളവിലാണ് ഇത് വെട്ടിത്തയ്ച്ച് കൊച്ചുകുട്ടികളുടേത് പോലെയാക്കി പ്രതിക്ക് ഇടാൻ കഴിയാത്ത പരുവത്തിലാക്കിയത് എന്ന് കുറ്റപത്രത്തിൽ പറയുന്നു. അങ്ങനെയാണ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചത്. ഏറ്റുവാങ്ങി കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും, റിസീവ്ഡ് എന്നും റിട്ടേൺഡ എന്നും ആന്റണി രാജു തന്നെ എഴുതി ഒപ്പിട്ട ഈ രേഖയാണ് കേസിലെ ഏറ്റവും പ്രധാന തെളിവ്. വിചാരണ നടന്നാൽ മന്ത്രി ശിക്ഷിക്കപ്പെടും എന്ന് ഉറപ്പാണ്.
ആദ്യകേസിൽ പ്രതിക്ക് രക്ഷപ്പെടാൻ കോടതി ജീവനക്കാരന്റെ സഹായം കിട്ടിയെന്നത് അന്വേഷണത്തിൽ വ്യക്തമാണ്. എന്നാൽ ആന്റണി രാജു പ്രതിയായ കേസ് അനന്തമായി നീണ്ടുപോകുന്നതിന്റെ കാരണം അസാധാരണമാണ്. സമൻസ് അയച്ചിട്ടും വ്യക്തമായ കാരണം ബോധിപ്പിക്കാതെ കോടതിയിൽ ഹാജരാകാത്ത പ്രതിക്ക് വാറന്റ് അയക്കുന്നതാണ് സാധാരണ ഗതിയിൽ കോടതി ചെയ്യാറുള്ളത്. എന്നാൽ 22 തവണ സമൻസ് അയച്ചിട്ടും കോടതിയിൽ ഹാജരാകാത്ത പ്രതികളോട് എന്തിനാണ് ഇത്ര സൗമനസ്യം കോടതിയുടെ ഭാഗത്തുനിന്നുണ്ടാകാത്തതെന്നത് അത്ഭുതപ്പെടുത്തുന്നതാണ്. 22 തവണ മാറ്റിവയ്ക്കേണ്ടി വന്നിട്ടും ഒറ്റത്തവണയും ഒരു വാറന്റ് പോയിട്ടില്ല എന്നാണ് കോടതി രേഖകൾ പറയുന്നത്.
28 വർഷമായി ഒരു കേസ് ആരംഭിച്ചിട്ട്. അതിൽ കോടതിയെ കബളിപ്പിച്ച് കുറ്റവാളിയെ രക്ഷപ്പെടാൻ സഹായിച്ചതടക്കമുള്ള കുറ്റങ്ങൾ ചെയ്തത് അഭിഭാഷകനായ ആന്റണി രാജുവും കോടതി ജീവനക്കാരനുമാണ്. ഇത്രയേറെ ഗൗരവമേറിയ വിഷയത്തിൽ കൃത്യമായ നടപടിയില്ലാത്തത് നീതിന്യായ വ്യവസ്ഥയുടെ പരാജയമാണ് കാണിക്കുന്നത്.ഓവർ സ്മാർട്ടാകുന്ന ആൻ്റണി രാജുവിനെ സി പി എമ്മിലെ ഒരു വിഭാഗം നേതാക്കൾ വെറുതെ വിടാൻ തയാറല്ല.
രാജുവിനെ രാജി വയ്പ്പിച്ച് കേസിൽ കുരുക്കി അകത്താക്കാനാണ് നീക്കം. കെ എസ് ആർ റ്റി സി യിൽ നടക്കുന്നത് പിണറായി - ആൻറണി രാജു അഴിമതിയാണെന്ന് വിശ്വസിക്കുന്നവരാണ് ഇവർ. ഹൈക്കോടതിയിൽ പോയെങ്കിലും രാജുവിനെ അകത്താക്കുമെന്ന് ഇവർ ആണയിടുന്നു. ഏതായാലും രാജു പിണറായി മന്ത്രിസഭയിലെ രണ്ടാം ഇന്നിംഗ്സാവുമെന്ന് തന്നെയാണ് സി പി എമ്മുകാർ പറയുന്നത്. ഇതാണ് അഹങ്കാരത്തിൻ്റെ ഫലമെന്ന് നേതാക്കൾ തന്നെ പറയുന്നു.
https://www.facebook.com/Malayalivartha


























