ദിലീപിന്റെ കയ്യിൽ ക്ലിപ്പെത്തി! ശ്രീലേഖയ്ക്ക് ഉടൻ അറസ്റ്റോ? ചോദ്യം ചെയ്യാൻ അനിൽകാന്ത്!

നടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തലില്‍ മുന്‍ ഡി.ജി.പി. ശ്രീലേഖയെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ ഇതുവരേയും തീരുമാനമായില്ല. തൃശൂര്‍ സ്വദേശി കുസുമം ജോസഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണമോ എന്നു തീരുമാനിക്കുന്നതിനു പ്രാഥമിക അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണു ശ്രീലേഖയെ ചോദ്യം ചെയ്യേണ്ടി വരുന്നത്.
ശ്രീലേഖ റിട്ട. ഡി.ജി.പി. ആയതിനാല്‍, അതേ റാങ്കിലുള്ള ഓഫീസറെങ്കിലും ചോദ്യം ചെയ്യേണ്ടതുണ്ട്. കീഴ്‌റാങ്കിലുള്ളവര്‍ ചോദ്യം ചെയ്താല്‍ വിധേയത്വം തോന്നി റിസല്‍ട്ട് കിട്ടില്ലന്ന ചിന്ത ക്രൈംബ്രാഞ്ചിനുണ്ട്. സീരിയസായി ചോദ്യം ചെയ്യാന്‍ കീഴുദ്യോഗസ്ഥനു പരിമിതിയുണ്ട്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി മുമ്പു പല നടിമാരെയും ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയില്‍ ചെയ്തതായി മറ്റു പലരും തന്നോടു പറഞ്ഞിട്ടുണ്ടെന്നായിരുന്നു ശ്രീലേഖ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്.
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്ത് ശരതിനെ പ്രതിയാക്കി ക്രൈംബ്രാഞ്ചിന്റെ അനുബന്ധ കുറ്റപത്രം. പീഡന ദൃശ്യങ്ങള്‍ ദിലിപിന് ലഭിച്ചുവെന്നും അത് ശരത് വഴിയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ദിലീപിന്റെ പക്കല്‍ ദൃശ്യങ്ങള്‍ എത്തി എന്നതിന് മൂന്നു കാര്യങ്ങളാണ് കുറ്റപത്രത്തിലുളളത്.
ദിലീപിന്റെ വീട്ടില്‍ ശരത് കൊണ്ടുവന്ന ദൃശ്യങ്ങള്‍ കണ്ടതിന് സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ നേര്‍സാക്ഷി വിവരണമാണ് ആദ്യത്തേത്. ദൃശ്യങ്ങള്‍ സംബന്ധിച്ച് ദിലീപും സഹോദരന്‍ അനൂപും സുഹൃത്ത് ശരത്തുമടക്കമുളളവര്‍ നടത്തുന്ന സംഭാഷണത്തിന്റെ ശബ്ദരേഖയാണ് രണ്ടാമത്തേത്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണിന്റെ ഫൊറന്‍സിക് പരിശോധനയില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ സംബന്ധിച്ചുളള നാലുപേജ് വിവരണം കിട്ടിയിരുന്നു.
2017 ഡിസംബര്‍ മുപ്പതിനാണ് ഈ കുറിപ്പ് തയാറാക്കിയിരിക്കുന്നത്. ഈ തെളിവുകളെ ആസ്പദമാക്കിയാണ് ദിലീപിന്റെ പക്കല്‍ ദൃശ്യങ്ങള്‍ എത്തിയെന്ന് പ്രോസിക്യൂഷന്‍ സ്ഥാപിക്കുന്നത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍ നിന്ന് കണ്ടെടുക്കാനായില്ലെങ്കിലും സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും ഇക്കാര്യം ശരിവയ്ക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുളള സമയ പരിധി കഴിഞ്ഞ വെളളിയാഴ്ച അവസാനിച്ചെങ്കിലും അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതിലടക്കം മൂന്നാഴ്ചത്തെ സമയമാണ് ചോദിച്ചിരിക്കുന്നതെങ്കിലും സിംഗിള്‍ ബെഞ്ചില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ വിചാരണക്കോടതിയില്‍ ഉടനടി തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം.
ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്താണ് അനുബന്ധ കുറ്റപത്രത്തിലെ ഏക പ്രതി. 125 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും എണ്‍പതോളം പേരെയാണ് കുറ്റപത്രത്തില്‍ പ്രോസിക്യൂഷന്‍ സാക്ഷികളാക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ 2017 നവംബര്‍ മാസത്തില്‍ ദിലീപിന്റെ പക്കല്‍ എത്തി എന്നുതന്നെയാണ് കുറ്റപത്രത്തിലുളളത്. വിഐപി എന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞ സുഹൃത്തായ ശരത്താണ് ഇത് കൊണ്ടുവന്നത്. ഈ ദൃശ്യങ്ങള്‍ നശിപ്പിക്കുകയോ മനപൂര്‍വം മറച്ചുപിടിക്കുകയോ ചെയ്യുന്നു എന്നാണ് കണ്ടെത്തല്‍. ഇതിന്റെ പേരിലാണ് ശരത്തിനെ പ്രതി ചേര്‍ത്തിരിക്കുന്നത്.
അതേസമയം, ചോദ്യം ചെയ്യാമെങ്കിലും ശ്രീലേഖയ്‌ക്കെതിരേ കേസെടുക്കേണ്ടതില്ലെന്നാണു സര്‍ക്കാരിന്റെ നിലപാട്. പള്‍സര്‍ സുനിയെപ്പറ്റിയുള്ള പരാമര്‍ശം കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണെന്നു ശ്രീലേഖ പറയുന്നു. നേരിട്ടറിവില്ല. സംഭവത്തില്‍ ശ്രീലേഖ ഉള്‍പ്പെട്ടിട്ടുമില്ല. സംഭവത്തിനു സാക്ഷിയുമില്ല. പരാതിക്കാരുമില്ല.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലും ശ്രീലേഖയുടേതും തമ്മില്‍ വ്യത്യാസമുണ്ട്. തന്റെ വെളിപ്പെടുത്തലിലെ സംഭവത്തില്‍ ബാലചന്ദ്രകുമാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ദിലീപ് അടക്കമുള്ള പ്രതികളുമായി നേരിട്ടു അടുപ്പമുണ്ട് ബാലചന്ദ്രകുമാറിന്. പ്രതികള്‍ തന്നോടു നേരിട്ടു വെളിപ്പെടുത്തിയെന്നാണു ബാലചന്ദ്രകുമാറിന്റെ മൊഴി. മാത്രമല്ല, പ്രതികളുമായുള്ള സംഭാഷണത്തിന്റെ ടേപ്പുകളും ബാലചന്ദ്രകുമാര്‍ ഹാജരാക്കിയിട്ടുണ്ട്.
എന്നാല്‍, തന്റെ വെളിപ്പെടുത്തലിലെ സംഭവങ്ങളുമായി ശ്രീലേഖയ്ക്കു യാതൊരു ബന്ധവുമില്ല. ഈ സാഹചര്യത്തിലാണു കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കുന്നതിനോടു സര്‍ക്കാരിനും താല്‍പര്യക്കുറവുള്ളത്.
https://www.facebook.com/Malayalivartha






















