കോടതിയെ പൂട്ടാൻ ക്രൈംബ്രാഞ്ച്? തൊണ്ടി ക്ലർക്കിനെ തപ്പിയിറങ്ങി.... വിവോ ദിലീപിന്റേതോ? കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് വിചാരണക്കോടതി കസ്റ്റഡിയിലിരിക്കേ അത് ഫോണില്‍ ഉപയോഗിച്ചതായി കണ്ടെത്തല്‍. കഴിഞ്ഞ ദിവസം പറത്തുവന്ന ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മെമ്മറി കാര്‍ഡ് വിവോ ഫോണില്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വിചാരണക്കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡ് 2021 ജൂലായ് 19-ന് ഉച്ചയ്ക്ക് 12.19 മുതല്‍ 12.54 വരെ ജിയോ സിംകാര്‍ഡുള്ള ഒരു വിവോ ഫോണിലിട്ട് പരിശോധിച്ചെന്നാണ് ഫോറന്‍സിക് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് ഗുരുതരമായ കണ്ടെത്തലാണെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്.
തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിക്കുമ്പോള്‍ ഇക്കാര്യം പ്രോസിക്യൂഷന്‍ അറിയിക്കും. സുപ്രീംകോടതിയുടെ ഉത്തരവിന് ലംഘനം ഉണ്ടായെന്നും ആരോപിച്ചേക്കും. 2019 സെപ്റ്റംബറില്‍ ദിലീപ് ഈ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അന്ന് അതിജീവിത കേസില്‍ കക്ഷി ചേരുകയും ദൃശ്യങ്ങള്‍ കാണിക്കരുതെന്നും അത് തന്റെ അന്തസ്സിനെ ബാധിക്കുമെന്നും പറഞ്ഞിരുന്നു.
അന്ന് പുറപ്പെടുവിച്ച ഉത്തരവില്‍ പ്രതികളേയും മറ്റും ദൃശ്യങ്ങള്‍ കാണിക്കുമ്പോള്‍ അതീവശ്രദ്ധവേണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. മെമ്മറി കാര്‍ഡിന്റെ ഉള്ളടക്കം പകര്‍ത്തപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ദൃശ്യങ്ങള്‍ കാണിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ പ്രതിഭാഗം കൊണ്ടുവരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സുപ്രീംകോടതി ഉത്തരവിലുണ്ടായിരുന്നതാണ്. ഇതാണിപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നത്.
എന്നാല്‍ മെമ്മറി കാര്‍ഡ് പരിശോധിക്കുന്ന സമയം അന്വേഷണ ഉദ്യോഗസ്ഥരോ പ്രതിഭാഗം അഭിഭാഷകരോ പ്രോസിക്യൂഷന്‍ അഭിഭാഷകരോ കോടതിയിലുണ്ടായിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരുടെയും പ്രതിഭാഗം അഭിഭാഷകരുടെയും കോള്‍ റെക്കോര്‍ഡ് പരിശോധിച്ചതിലൂടെയാണ് ഇത് വ്യക്തമായത്.
കേസിലെ പ്രധാന തൊണ്ടി മുതലായ മെമ്മറി കാര്‍ഡ് കോടതികളുടെ കസ്‌റ്റഡിയിലിരിക്കെ തുറന്നു പരിശോധിച്ച സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ അപക്ഷ നല്‍കി. അന്വേഷണത്തില്‍ നിര്‍ണായകമാകുക തൊണ്ടിബുക്കായിരിക്കും.
അങ്കമാലി മജിസ്‌ട്രേറ്റ് കോടതി, പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, വിചാരണകോടതി എന്നിവിടങ്ങളില്‍ കസ്‌റ്റഡിയിലിരിക്കേ പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തിലല്ലാതെ മെമ്മറി കാര്‍ഡ് തുറന്നിട്ടുണ്ടെന്നും മെമ്മറി കാര്‍ഡിലെ ഹാഷ്‌വാല്യൂ മാറിയതായും ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും വിചാരണക്കോടതി ട്രഷറിയിലാണു സൂക്ഷിച്ചിട്ടുള്ളത്. കോടതിയില്‍നിന്ന് ഇരുമ്പ് ട്രങ്ക് പെട്ടിയിലാക്കി, സീല്‍ ചെയ്‌തു ജഡ്‌ജി ഒപ്പിട്ടശേഷമാണു സ്‌ട്രോങ് റൂമില്‍ വയ്‌ക്കുന്നത്. തൊണ്ടിക്ലാര്‍ക്കിനാണു തൊണ്ടിമുതലും തൊണ്ടിബുക്കും സൂക്ഷിപ്പു ചുമതല. തൊണ്ടിസാധനം പുറത്തെടുക്കുമ്പോഴും തിരിച്ചുവയ്‌ക്കുമ്പോഴും തൊണ്ടിബുക്കില്‍ രേഖപ്പെടുത്തും. തൊണ്ടിബുക്കില്‍ ഒപ്പിടുകയുംവേണം. ബുക്കില്‍ തിയതി, സമയം, എന്നിവ രേഖപ്പെടുത്തുമെന്നതിനാല്‍, മെമ്മറികാര്‍ഡിലെ ഹാഷ്‌വാല്യൂ മാറിയ സമയത്തു തൊണ്ടി ആരുടെ കൈവശമായിരുന്നുവെന്നു കണ്ടെത്താനാവും.
ജഡ്‌ജിമാര്‍ കേസിന്റെ ആവശ്യത്തിനായി സ്വന്തം നിലയില്‍ തൊണ്ടിസാധനങ്ങള്‍ പരിശോധിക്കാറുണ്ട്. ചിലപ്പോള്‍ വസതിയിലും കൊണ്ടുപോകും. പലപ്പോഴും ഇക്കാര്യം തൊണ്ടിബുക്കില്‍ രേഖപ്പെടുത്തണമെന്നില്ല. ജാമ്യം നല്‍കല്‍, റിമാന്‍ഡ് അനുവദിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കും മുമ്പായി തെളിവുകള്‍ ജഡ്‌ജി സൂക്ഷ്‌മമായി പരിശോധിച്ചശേഷമാകും തീരുമാനമെടുക്കുക. രണ്ടു തവണ ഹാഷ്‌വാല്യൂ മാറിയതു രാത്രിയിലാണെന്നാണു കണ്ടെത്തിയത്.
എന്നാല്‍ പലതവണ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും താൻ ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നും തനിക്ക് ദൃശ്യങ്ങൾ കാണണമെന്ന പ്രത്യേക താല്‍പ്പര്യമില്ലെന്നും വിചാരണ കോടതി ജഡ്ജി പറഞ്ഞു. തൊണ്ടി സീല്‍ ചെയ്യുന്നതിനു മുമ്പാണെങ്കില്‍ തൊണ്ടി ക്ലര്‍ക്കിനും പരിശോധിക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍, ആരും അതിനു തയാറാവില്ലെന്നാണു അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
ജീവനക്കാരെ ചോദ്യം ചെയ്യണമെങ്കില്‍ ജഡ്‌ജിയുടെ അനുമതി ആവശ്യമാണ്. എന്നാല്‍, മൂന്നു കോടതിയുള്ളതിനാല്‍, ഹൈക്കോടതിയിലാണു ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയത്. അപേക്ഷ 18നു ഹൈക്കോടതി പരിശോധിക്കും. ഹൈക്കോടതി തീരുമാനമെടുക്കും മുമ്പു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ മറുപടി തേടാനാണു സാധ്യത. കോടതിയുടെ മറുപടി തൃപ്‌തികരമാണെങ്കില്‍ ജീവനക്കാരെ ചോദ്യം ചെയ്യുന്നതു ഒഴിവാകുകയും ചെയ്യും.
https://www.facebook.com/Malayalivartha























