മനഃസാക്ഷിയില്ലാത്തവൻ ... എല്ലാം കണ്ടിരുന്നു: മക്കളെക്കൊന്ന് ഭാര്യ ജീവനൊടുക്കുന്നത് ലൈവായി പോലീസുകാരൻ ഒളിപ്പിച്ച ക്യാമറയിൽ കണ്ടിരുന്നതായി സംശയം

മക്കളെക്കൊന്ന് ഭാര്യ ജീവനൊടുക്കുന്നത് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ ഒളിപ്പിച്ച ക്ലോസ്ഡ് സര്‍ക്യൂട്ട് സി.സി ടി.വിയിലൂടെ ഭർത്താവും പൊലീസുകാരനുമായ റെനീസ് തത്സമയം കണ്ടിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. നജ്‌ല അറിയാതെ റെനീസ് സിസിടിവി ക്യാമറ മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതാണ് റെനീസ് ഭാര്യയുടെയും മക്കളുടെയും മരണം തത്സമയം കണ്ടിരിക്കാമെന്ന സംശയം ബലപ്പെടുത്തുന്നത്. ഭർത്താവിന്റെ പരസ്ത്രീ ബന്ധവും, നിരന്തര പീഡനങ്ങളും താങ്ങാനാകാതെയാണ് നജ്‌ല ജീവനൊടുക്കിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
കേസ് അന്വേഷണത്തിനിടെയാണ് നജ്‌ലയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ റെനീസ് സിസിടിവി ക്യാമറ സ്ഥാപിച്ചുവെന്ന് പോലീസ് കണ്ടെത്തിയത്. ക്വാര്‍ട്ടേഴ്സിന്‍റെ ഹാളില്‍ സ്ഥാപിച്ച കാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ റെനീസിന്‍റെ മൊബൈല്‍ ഫോണില്‍ ലഭിക്കുംവിധമായിരുന്നു സജ്ജീകരണം. ആലപ്പുഴ മെഡിക്കല്‍ കോളജിലെ പൊലീസ് ഔട്ട്പോസ്റ്റില്‍ നൈറ്റ് ഷിഫ്റ്റില്‍ റെനീഷ് ജോലിയിലായിരുന്ന സമയത്തായിരുന്നു നജ്‌ല ജീവനൊടുക്കിയത്. ക്വാര്‍ട്ടേഴ്സില്‍ നടന്നതെല്ലാം റെനീസ് കണ്ടിരിക്കാമെന്ന നിഗമനത്തില്‍ സി.സി ടി.വി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ തൃപ്പൂണിത്തുറയിലെ ഫോറന്‍സിക് ലാബിനെ സമീപിച്ചിരിക്കുകയാണ് പൊലീസ്.
റെനീസ് തന്നെ വിവാഹം കഴിക്കാൻ പോവുകയാണെന്നും നജ്‌ലയും കുട്ടികളും ഒഴിഞ്ഞ് പോകണമെന്ന് പറഞ്ഞ് റെനീസിന്റെ കാമുകി ഷഹാന നജ്‌ലയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറയുന്നു. സംഭവം നടക്കുന്നതിന്റെ തലേ ദിവസം വൈകുന്നേരം ഷഹാന റെനീസിന്റെ നിർദ്ദേശപ്രകാരം ക്വാര്‍ട്ടേഴ്സിൽ എത്തിയിരുന്നു. തന്നെയും ഭാര്യ എന്ന നിലയില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന് ഷഹാന, നജ്‌ലയോട് ആവശ്യപ്പെട്ടു.
ഇതിനെച്ചൊല്ലി ഇവര്‍ തമ്മില്‍ ഏറെനേരം വഴക്കുണ്ടായി. ഇതിന് ശേഷമായിരുന്നു മക്കളില്‍ ഒരാളെ ശ്വാസം മുട്ടിച്ചും, ഇളയ കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയും കൊന്ന ശേഷം യുവതി ജീവനൊടുക്കിയത്. ഫോറന്‍സിക് ഫലം ലഭ്യമായശേഷം ഈ മാസം അവസാനത്തോടെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് തീരുമാനം. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത റെനീസും കാമുകി ഷഹാനയും റിമാന്‍ഡിലാണ്.
ഇതിനിടെ റെനീസിന്‍റെ സാമ്പത്തിക ഇടപാടുകളെ പറ്റി ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് നജ്‌ലയുടെ മാതാവ് അന്വേഷണം ആവശ്യപ്പെട്ടു. റെനീസ് റിമാന്‍ഡിലായിരിക്കെ പലിശയ്ക്ക് നല്‍കിയ പണം തിരിച്ചു നല്‍കാത്തതിന് പൊലീസുകാരുടെ ഫോണില്‍ കൂടി ഭീഷണി മുഴക്കിയതായി ആരോപണമുണ്ട്. കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha