ഇഡിയെ കുറിച്ചുള്ള നിലപാട് മാറ്റിയതിന് പ്രതിപക്ഷത്തോട് നന്ദി; പ്രതിപക്ഷത്തിന് തിരിച്ചറിവ് ഉണ്ടായതിൽ സന്തോഷമുണ്ട്; സിബിഐയും പരിമിതികളില്‍ നിന്ന് മുക്തരല്ല; തിരിച്ചടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ഇഡിയെ കുറിച്ചുള്ള നിലപാട് മാറ്റിയതിന് പ്രതിപക്ഷത്തോട് നന്ദിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന് തിരിച്ചറിവ് ഉണ്ടായതിൽ സന്തോഷമുണ്ടെന്നും സിബിഐയും പരിമിതികളില്‍ നിന്ന് മുക്തരല്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പ്രതിപക്ഷനേതാവിന് ഇഡിയെ പറ്റി നേരത്തെ എടുത്ത നിലപാടിൽ നിന്ന് വ്യക്തമായ ഒരു വേർതിരിവ് ഇപ്പോളുണ്ടാകുന്നത് സന്തോഷകരമായ കാര്യമാണ്. ഇഡി രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു, വേണ്ടപ്പെട്ടവരെ ചേർത്തുപിടിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അതോടൊപ്പം തന്നെ ഇഡി അവരുടെ ജൂറിസ്ഡിക്ഷൻ ലംഘിച്ചു പ്രവർത്തിക്കുകയാണെന്നും കൂട്ടിച്ചേർത്തിട്ടുണ്ട്.
ഇവിടുത്തെ സംഭവങ്ങൾ കൂടി പരാമര്ശിച്ചുകൊണ്ടാണ് അദ്ദേഹമങ്ങനെ പറഞ്ഞത്. അദ്ദേഹം കൂട്ടിച്ചേർത്ത മറ്റൊരു കാര്യം പ്രധാനമാണ്. ഈ കേസ് ഇഡി ബാംഗ്ലൂരിലേക്ക് മാറ്റാൻ ശ്രമിക്കുന്നത് അട്ടിമറി ലക്ഷ്യത്തോടെയാണ്. ഇവിടെയുള്ള കേസ് തന്നെ അട്ടിമറി ശ്രമത്തിന്റെ ഭാഗമാണോ എന്നാണ് അദ്ദേഹത്തിന്റെ സംശയം. സംസ്ഥാന സർക്കാരിന്റെ നിരപരാധിത്വം തെളിയിക്കാനും ഇഡിയുടെ രാഷ്ട്രീയോദ്ദേശം തെളിയിക്കാനും സാധിക്കുന്ന രീതിയിൽ സർക്കാർ ഇടപെടണമെന്ന് അദ്ദേഹം പറയുകയുണ്ടായി. ഇതെല്ലാം അദ്ദേഹം നേരത്തെ സ്വീകരിച്ച നിലപാടിൽ നിന്ന് വന്ന വ്യത്യാസമാണ്.
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നതായാണ് സബ്മിഷനില്‍ ഉന്നയിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഒരു കാര്യവും ഇ ഡി സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ല. ഇ ഡിയുടെ അന്വേഷണത്തിന് എന്തെങ്കിലും തടസ്സം സംസ്ഥാന സര്‍ക്കാര്‍ സൃഷ്ടിക്കുന്നുവെന്ന് ഇ ഡി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുമില്ല.
പൂര്‍ണ്ണമായും കേന്ദ്ര വിഷയത്തില്‍പ്പെട്ട ഒരു കേസ് സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അവരുടെ നിയമപരമായ അധികാരമുപയോഗിച്ച് നടത്തുന്ന അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു വിധത്തിലുള്ള ഇടപെടലും നടത്താന്‍ സാധ്യമല്ല. അങ്ങനെ നടത്തിയതായി കേന്ദ്ര ഏജന്‍സികള്‍ ഔദ്യോഗികമായി പറഞ്ഞിട്ടുമില്ല.
പത്രമാധ്യമങ്ങളിലൂടെ വരുന്ന ചില വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകള്‍ കാര്യക്ഷമവും ഏകോപിതവുമായ രീതിയില്‍ അന്വേഷിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ തുടക്കം മുതല്‍ എടുത്തിട്ടുള്ള നിലപാട്. ഇതിന് ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്നും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടായിരുന്നു.
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന ഇത്തരം കേസുകളില്‍ സമഗ്രമായ അന്വേഷണം നടത്തി അതിന്റെ ഉറവിടവും അവസാന വിനിയോഗവും പുറത്തുകൊണ്ടുവരണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇതിനു സഹായകരമായ രീതിയിലല്ല അന്വേഷണത്തിന്റെ ഗതിയെന്ന് ഉയര്‍ന്ന ആശങ്കകള്‍ കേന്ദ്രസര്‍ക്കാരിനെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ ചില പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ നേതൃത്വത്തിലുള്ളവരുടെ പേരുകള്‍ പറയാന്‍ നിര്‍ബന്ധിച്ചുവെന്ന വോയ്‌സ് ക്ലിപ്പ് പുറത്തുവന്നിട്ടുണ്ട്. കേരളത്തിലെ പൊതുസമൂഹത്തില്‍ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന ഒരു വെളിപ്പെടുത്തലായിരുന്നു ഇത്. ഭരണഘടനയുടെ 7-ാം ഷെഡ്യൂളിലെ ഇനം (1) പബ്ലിക് ഓര്‍ഡറാണ്. ഇത് പരിപാലിക്കുന്നതിന്റെ സമ്പൂര്‍ണ്ണ ചുമതല സംസ്ഥാന സര്‍ക്കാരിനാണ്.
അതുകൊണ്ട് ഈ വിഷയത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ അന്വേഷണം നടത്തേണ്ട ഭരണഘടനാപരമായ ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്. അത് നിറവേറ്റാനാണ് ക്രൈംബ്രാഞ്ച് അന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ അന്വേഷണങ്ങള്‍ മുന്നോട്ടുപോകാതിരിക്കാനുള്ള തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന നടപടികള്‍ ഇ ഡി സ്വീകരിച്ചിട്ടുണ്ട്. സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത് സ്റ്റേ ഉത്തരവ് സമ്പാദിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നിയമപരമായ നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്നുണ്ട്.
ഒരു വിധത്തിലും കേന്ദ്ര വിഷയങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്ന അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന കാര്യമല്ല ഇത്. ഈ കാര്യം പി എം എല്‍ എ കോടതിയുടെ പരിഗണനയിലുമാണ്. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണിത്. ജുഡിഷ്യല്‍ പ്രക്രിയയിലൂടെയാണ് ഈ അന്വേഷണം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇതിനെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന നടപടിയായി ഒരിക്കലും വ്യാഖ്യാനിക്കാന്‍ കഴിയില്ല.
https://www.facebook.com/Malayalivartha