വെളിച്ചമില്ലാത്ത ഭാഗങ്ങളിൽ ബൈക്കിൽ പിന്തുടർന്ന് ഗവ. ഉദ്യോഗസ്ഥയെ ആക്രമിക്കാൻ ശ്രമിച്ച് അജ്ഞാതൻ; പലതവണ സഹായം അഭ്യർത്ഥിച്ചിട്ടും അവഗണിച്ച് പോലീസ്

ഗവ. ഉദ്യോഗസ്ഥയെ ബൈക്കിൽ പിന്തുടർന്ന് അജ്ഞാതൻ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. തിരുവനന്തപുരത്ത് ജോലി കഴിഞ്ഞ് കോളജ് ഓഫ് എൻജിനീയറങ് ട്രിവാൻഡ്രത്തിൽ ക്ലാസ്സ് കഴിഞ്ഞ് ഒറ്റയ്ക്ക് സ്കൂട്ടറിൽ മാടങ്ങവേയായിരുന്നു ആക്രമണം. വിവിധ സ്ഥലങ്ങളിൽ തടഞ്ഞ് നിർത്തി ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ബുധനാഴ്ച രാത്രി 9.30ന് വെഞ്ഞാറമൂടിന് സമീപത്താണ് സംഭവം നടന്നത്. പോലീസിൽ ഉടൻ അറിയിച്ചിട്ടും സഹായം ലഭിച്ചില്ലെന്ന് യുവതി ആരോപിക്കുന്നു. വെളിച്ചമില്ലാത്ത സ്ഥലത്ത് നിൽക്കുകയായിരുന്ന അജ്ഞാതൻ സ്കൂട്ടർ തടഞ്ഞ് നിർത്തി ആദ്യം ആക്രമിക്കാൻ ശ്രമിച്ചത് കീഴായിക്കോണം ഭാഗം കഴിഞ്ഞതോടെയായിരുന്നു.
കുതറി മാറിയ യുവതി തിരുവനന്തപുരം കൺട്രോൾ റൂമിൽ വിവരമറിയിച്ചെങ്കിലും അടുത്ത ദിവസം ജോലിക്കു പോകുന്ന വഴി വെഞ്ഞാറമൂട്ടിൽ പരാതി നൽകാനായിരുന്നു മറുപടി. വീണ്ടും യാത്ര തുടരവേ വാമനപുരം പാലത്തിന് സമീപവും ഇയാൾ ഉദ്യോഗസ്ഥയെ ആക്രമിക്കാൻ ശ്രമിച്ചു. വീണ്ടും പോലീസിനോടും ബന്ധുക്കളോടും യുവതി സഹായം അഭ്യർത്ഥിച്ചു. ഈ സമയവും പോലീസ് സഹായിച്ചില്ലെന്ന് പറയുന്നു. കല്ലറ പാലോട് റോഡിൽ ആറാന്താനത്തിനു സമീപം റോഡിലും വെളിച്ചമില്ലാത്ത ഭാഗത്ത് ഇയാൾ വീണ്ടും ആക്രമിക്കാൻ ശ്രമിച്ചുവെന്നും ഉദ്യോഗസ്ഥ ബഹളം വച്ചതോടെ അതുവഴി വന്ന ബൈക്ക് യാത്രികർ വാഹനം നിർത്തിയത് ശ്രദ്ധയിൽപ്പെട്ട അക്രമി ബൈക്കുമായി കടന്നുവെന്ന് യുവതി പറയുന്നു.
സംഭവത്തിന് ശേഷം 11 മണിയോടെ ബന്ധുക്കളുമായി തിരികെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ ചെന്ന് അക്രമി സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നമ്പർ ഉൾപ്പെടെ പരാതി നൽകിയിട്ടും പ്രതിയെ കണ്ടെത്താൻ നടപടിയായില്ലെന്ന് യുവതി ആരോപിച്ചു. അതേ സമയം സംഭവം സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രതിക്കായി അന്വേഷണം നടക്കുകയാണെന്നും വെഞ്ഞാറമൂട് പോലീസ് പ്രതികരിച്ചു.
https://www.facebook.com/Malayalivartha