മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ മുദ്രാവാക്യം വിളിച്ചതിന് 2 യൂത്ത് കോണ്‍ഗ്രസുകാരെ ജയരാജന്‍ ആക്രമിച്ച സംഭവം... ഇതേ സംഭവം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാതെ വലിയതുറ സിഐ, കേസ് ഏറ്റെടുക്കാതെ എസ്.ഐ.റ്റിയും

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച 2 യൂത്ത് കോണ്‍ഗ്രസുകാരെ ജയരാജന്‍ ആക്രമിച്ച സംഭവത്തില്‍ സംസ്ഥാന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനും ഗണ്‍മാനുമെതിരെ വലിയതുറ സി ഐ എടുത്ത കേസ് ഇതേ സംഭവം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാതെ വലിയതുറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍.
ഒരു സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാല്‍ കൃത്യ സ്ഥലത്തും കൃത്യ സമയത്തും നടന്ന സമാന സംഭവങ്ങള്‍ അതേ എസ്.ഐ .റ്റി തന്നെ അന്വേഷിക്കണമെന്ന ചട്ടം പോലീസ് കാറ്റില്‍ പറത്തിയെന്ന ആക്ഷേപമാണുയര്‍ന്നിനിരിക്കുന്നത്.
എസ് ഐ റ്റിക്ക് (സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം) കൈമാറാന്‍ സി ഐ സതികുമാറിനും ശംഖുമുഖം അസി കമ്മീഷണര്‍ പൃഥ്വിരാജിനും പ്രോപ്പര്‍ ചാനലില്‍ മേലാവിലേക്ക് എഴുതാമെന്നിരിക്കെ ഉറക്കം നടിക്കുന്നുവെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. എസ്.ഐ.റ്റിക്ക് കേസ് നേരിട്ട് ഏറ്റെടുക്കാമെന്നിരിക്കെ സി ഐ യെ കൊണ്ട് കേസ് അട്ടിമറിച്ച് എഴുതി തള്ളാന്‍ ധൃതി പിടിച്ച് ശ്രക്കുന്നതായി ആക്ഷേപമുയര്‍ന്നു. അന്വേഷണം ഏറ്റെടുത്തതായി എസ് ഐ റ്റിക്ക് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയെന്നിരിക്കെയാണ് എസ് ഐ റ്റി ബ പോലീസ് ഒത്തുകളി നടത്തുന്നത്.
എഫ് ഐ ആറില്‍ വലിയതുറ പോലീസിന്റെ കള്ളക്കളി കഴിഞ്ഞ ദിവസം പുറത്തു വന്നതിന്റെ പിന്നാലെയാണ് പോലീസ് നിഷ്‌ക്രിയത്വം വെളിവാകുന്നത്. ലഭിച്ച വിവരം സംബന്ധിച്ച് കളവായ തീയതികള്‍ രേഖപ്പെടുത്തിയ എഫ്.ഐ ആറാണ് തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് മുമ്പാകെ വലിയതുറ എസ്.എച്ച്.ഒ യും അന്വേഷണ ഉദ്യോഗസ്ഥനുമായ റ്റി. സതികുമാര്‍ സമര്‍പ്പിച്ചത്.( കേസ് രജിസ്റ്റര്‍ ചെയ്യുന്ന ആളും അന്വേഷണ ഉദ്യോഗസ്ഥനും ഒരാളാകാന്‍ പാടില്ലായെന്ന് പല കേസുകളിലുംസുപ്രീം കോടതി വിധിന്യായം പുറപ്പെടുവിച്ചിട്ടുണ്ട്) കേസിന് ഭാവിയില്‍ ദോഷം വരുത്തി പ്രതികള്‍ക്കനുകൂലമാക്കാന്‍ ഉദ്ദേശിച്ചാണ് അന്വേഷണം കൈമാറാത്തത്. വിചാരണയില്‍ കേസ് തള്ളിപ്പോകാന്‍ ഉദ്ദേശിച്ചാണിത്.
മാത്രമല്ല ഇതേ സംഭവം സര്‍ക്കാര്‍ ഡിജിപി ഉത്തരവില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നതിനാല്‍ അവര്‍ക്ക് തന്നെ കൈമാറണമെന്നിരിക്കെ കേസ് അട്ടിമറിക്കാനാണ് സി ഐ നേരിട്ട് അന്വേഷിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഒന്നു മുതല്‍ മൂന്നു വരെ പ്രതികളായ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ. പി. ജയരാജന്‍ , മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ എസ്. അനില്‍കുമാര്‍ , പേഴ്‌സണല്‍ അസിസ്റ്റന്റ് വി.എം. സുനീഷ് എന്നിവര്‍ക്ക് യൂത്ത് കോണ്‍ഗ്രസുകാരായ പരാതിക്കാരോടുള്ള രാഷ്ട്രീയ വിരോധം നിമിത്തം 2022 ജൂണ്‍ 13 വൈകുന്നേരം കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പരാതിക്കാരും പ്രതികളും കേരള മുഖ്യമന്ത്രിയും മറ്റും യാത്ര ചെയ്തു വന്ന 6 ബി 7407 നമ്പര്‍ ഇന്‍ഡിഗോ വിമാനം തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്ത് മുഖ്യമന്ത്രി പുറത്തേക്ക് ഇറങ്ങാനായി എഴുന്നേറ്റ സമയം കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പരാതിക്കാര്‍ അവരുടെ സീറ്റില്‍ നിന്ന് എഴുന്നേറ്റ് നിന്ന് ' യൂത്ത് കോണ്‍ഗ്രസ് സിന്ദാബാദ് , പ്രതിഷേധം , പ്രതിഷേധം '' എന്ന് വിളിച്ച് പ്രതിഷേധിച്ച സമയം ഒന്നാം പ്രതി ജയരാജന്‍ പരാതിക്കാരോട് ' സി എമ്മിന്റെ മുമ്പില്‍ വച്ച് പ്രതിഷേധിക്കാന്‍ നീയൊക്കെ ആരാടാ ' എന്നാക്രോശിച്ച് ഭിഷണിപ്പെടുത്തിക്കൊണ്ട് ഇവരുടെ സമീപത്തേക്ക് വന്ന് കൈ ചുരുട്ടി നവീന്‍ കുമാറിന്റെ മൂക്കും മുഖവും ചേര്‍ത്ത് ആഞ്ഞടിച്ച് പരിക്കേല്‍പ്പിച്ചിട്ട് പരാതിക്കാരെ തള്ളി നിലത്തിട്ടും തുടര്‍ന്ന് മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം 1 മുതല്‍ 3 വരെ പ്രതികള്‍ ആക്രോശിച്ചു കൊണ്ട് പരാതിക്കാരെ അതിഭീകരമായി മര്‍ദ്ദിച്ചും ഒന്നാം പ്രതി ഫര്‍സീന്റെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപാതക ശ്രമം നടത്തി പ്രതികള്‍ കുറ്റം ചെയ്തിരിക്കുന്നുവെന്നാണ് കേസ്.
കൃത്യ ദിവസം ജൂണ്‍ 13 , സ്റ്റേഷനില്‍ വിവരം ലഭിച്ച തീയതി ജൂലൈ 20 ന് എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വകുപ്പുകള്‍ 120 (ബി) (ക്രിമിനല്‍ ഗൂഢാലോചന) , 307 (വധശ്രമം) , 308 ( കുറ്റകരമായ നരഹത്യ ശ്രമം) , 506 (കുറ്റകരമായ ഭയപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിട്ടുള്ളത്. കൃത്യ സ്ഥലം 6 ബി 7407 ഇന്‍ഡിഗോ വിമാനത്തിനകവശം , തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് , സ്റ്റേഷനില്‍ നിന്നുള്ള അകലം 500 മീറ്റര്‍ തെക്ക് കിഴക്ക് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം കോടതി കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച പരാതിയില്‍ വിമാനത്തിനകത്തു വച്ച് ജയരാജനും പ്രതികളും ചെയ്ത കൃത്യങ്ങളും സംഭവിച്ച കാര്യങ്ങളും വ്യക്തമായി പ്രതിപാദിച്ചിട്ടും എയര്‍ ക്രാഫ്റ്റ് നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയിട്ടില്ല. പരാതി വായിച്ചു നോക്കി വകുപ്പുകള്‍ ഇടേണ്ട ഉത്തരവാദിത്വം പോലീസിനുണ്ട്.
ജൂണ്‍13 ലെ സംഭവത്തില്‍ പരാതിക്കാര്‍ നല്‍കിയ പരാതി ഒളിപ്പിച്ചു വച്ച് സ്റ്റേഷനില്‍ പരാതി ലഭിച്ചത് 20 ലെ കോടതി ഉത്തരവിനൊപ്പമെന്നാണ് കളവായ എഫ് ഐ ആര്‍ ചമച്ചിട്ടുള്ളത്. പരാതിക്കാര്‍ പരാതി നല്‍കാന്‍ 46 ദിവസം കാലതാമസം വരുത്തിയെന്ന് കാട്ടാനാണ് പോലീസ് ഇപ്രകാരം ചെയ്തത്. ഇത് വിചാരണയില്‍ കേസിന് ദോഷം വരുത്തി പ്രതികള്‍ക്കനുകൂലമാക്കാനാണ് ചെയ്തത്. പോലീസിന്റെ കൃത്യവിലോപം മറയ്ക്കാനാണ് ജൂലൈ 20 ന് കോടതി നിര്‍ദ്ദേശപ്രകാരമാണ് സ്റ്റേഷനില്‍ വിവരം ലഭിച്ചതെന്ന് രേഖപ്പെടുത്തിയത്. ജൂണ്‍ 13 ന് പരാതി ലഭിച്ച വലിയതുറ സിഐയും ജൂലൈ 6 ന് പരാതി ലഭിച്ച സിറ്റി പോലീസ് കമ്മീഷണറും എഫ് ഐ ആര്‍ എടുക്കാത്ത കുറ്റത്തിന് ഐപിസി 166 (പൊതുസേവകര്‍ നിയമപ്രകാരമുള്ള നിര്‍ദ്ദേശം അനുസരിക്കാതിരിക്കാതിരിക്കല്‍) 2 വര്‍ഷം വരെ തടവിന് ശിക്ഷാര്‍ഹരാണ്.
ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനും ഗണ്‍മാനുമെതിരെ വധ ശ്രമത്തിന് കേസടുക്കാന്‍ കോടതി 20 ന് ഉത്തരവിട്ടിരുന്നു. കൃത്യ സ്ഥലവും കൃത്യസമയവും ഒന്നായ കൗണ്ടര്‍ കേസായതിനാല്‍ ഒറ്റ കൃത്യസ്ഥല മഹസ്സര്‍ മതിയാകും.
ഗൂഢാലോചന , വധശ്രമം എന്നീ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. എഫ് ഐ ആര്‍ 24 മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കാനും മജിസ്‌ട്രേട്ട് ലെനി തോമസ് കുരാകര്‍ വലിയതുറ പോലീസിന് നിര്‍ദ്ദേശം നല്‍കി. ഇ.പി. ജയരാജനെക്കൂടാതെ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം സുനീഷ് , ഗണ്‍മാന്‍ അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാനാണുത്തരവ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ തലശ്ശേരി മട്ടന്നൂര്‍ സ്വദേശി ഫര്‍സീന്‍ മജീദ് (27) , തലശ്ശേരി പട്ടാന്നൂര്‍ സ്വദേശി ആര്‍.കെ. നവീന്‍കുമാര്‍ (37) എന്നിവര്‍ സമര്‍പ്പിച്ച പരാതിയിലാണ് കോടതി ഉത്തരവ്. വലിയതുറ പോലീസും ശംഖുമുഖം അസി. കമ്മീഷണര്‍ ഡി.കെ. പൃഥ്വിരാജിനും പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിനാലാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
സമാധാനപരമായി പ്രതിഷേധം , പ്രതിഷേധം എന്ന് മുദ്രാവാക്യം വിളിച്ച തങ്ങളെ ജയരാജന്‍ യാതൊരു പ്രകോപനവും കൂടാതെ നരഹത്യ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ മുഖത്തടിക്കുകയും കഴുത്തില്‍ ഞെക്കുകയും പിടിച്ചു തള്ളുകയും പേഴ്‌സണല്‍ സ്റ്റാഫും ഗണ്‍മാനും തലയ്ക്ക് ഗുരുതരമായി പരിക്കേല്‍പ്പിച്ച് നരഹത്യ ശ്രമം നടത്തിയെന്നാണ് കേസ്.
വിമാനത്തില്‍ മുന്‍ഭാഗത്താണ് പരാതിക്കാര്‍ക്ക് സീറ്റ് ലഭിച്ചത്. മുഖ്യമന്ത്രി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനൊപ്പം പിറകു ഭാഗത്താണുണ്ടായിരുന്നത്. തിരുവനന്തപുരത്ത് ലാന്റ് ചെയ്തപ്പോള്‍ ആദ്യം തന്നെ മുഖ്യമന്ത്രി വിമാനത്തില്‍ നിന്ന് പുറത്തേക്കിറങ്ങി. തുടര്‍ന്ന് ഇവര്‍ വിമാനത്തില്‍ വെച്ച് മുദ്രാവാക്യം വിളിച്ചു. മുദ്രാവാക്യം വിളി ആരംഭിച്ചപ്പോള്‍ സെക്യൂരിറ്റി ഓഫീസറും ഒരു ജീവനക്കാരനും ഇ.പി.ജയരാജനും എഴുന്നേറ്റു. തുടര്‍ന്ന് ജയരാജന്‍ അടക്കമുള്ള 3 പേര്‍ ആക്രമിക്കുകയായിരുന്നു.
ജൂണ്‍ 13ന് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്ത് പറന്നിറങ്ങിയ ഇന്‍ഡിഗോ എയര്‍ വിമാനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഖ്യമന്ത്രിയും കുടുംബവും കറന്‍സി കടത്തിയെന്നും നയതന്ത്ര ഓഫീസില്‍ നിന്നും ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പില്‍ ലോഹക്കട്ടികള്‍ കടത്തിയെന്നും മകള്‍ക്ക് വേണ്ടി സുല്‍ത്താനുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചുവെന്നും ജയിലില്‍ ഭീഷണിപ്പെടുത്തിയെന്നും മറ്റുമുള്ള വെളിപ്പെടുത്തല്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് നടത്തിയിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് മുദ്രാവാക്യം വിളിച്ചത്. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് വലിയതുറ പോലീസ് കേസെടുത്തത്. തിരുവനന്തപുരത്ത് എത്തിയപ്പോള്‍ വിമാനത്തില്‍ നിന്നിറങ്ങാന്‍ കാത്തു നില്‍ക്കുന്നതിനിടെ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുക മാത്രമാണുണ്ടായതെന്നും ആരോപിക്കുന്ന വധശ്രമക്കുറ്റത്തിന് തങ്ങളുടെ പക്കല്‍ യാതൊരു ആയുധങ്ങളുമില്ലായിരുന്നുവെന്നും മറ്റുമാണ് പ്രതികള്‍ ജാമ്യഹര്‍ജിയില്‍ ബോധിപ്പിച്ചിട്ടുള്ളത്.
സിവില്‍ ഏവിയേഷന്‍ നിയമ കേസ് സ്‌പെഷ്യല്‍ കോടതി വിചാരണ ചെയ്യേണ്ടതിനാല്‍ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി കേസ് റെക്കോര്‍ഡുകള്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിക്ക് സമര്‍പ്പിക്കുകയായിരുന്നു.
കേസില്‍ ഒളിവില്‍ പോയ മൂന്നാം പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത് അനുവദിച്ചിരുന്നു.. പട്ടാന്നൂര്‍ കുന്നോത്തെ ചന്ദ്രാലയത്തില്‍ സുനിത് നാരായണനാണ് ഹൈക്കോടതിയെ സമീപിച്ചത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയാണ്.
https://www.facebook.com/Malayalivartha