പിണറായിക്കെതിരെ മണിയാശാൻ... കൊള്ളുകേലാത്തവനാണ്! അന്നേ പറഞ്ഞതാ, കേട്ടില്ല... ചരിത്രം സർക്കാരിന് മാപ്പു തരില്ലെന്ന് എം. എം. മണി

മാദ്ധ്യമ പ്രവർത്തകനായിരുന്ന കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ വിചാരണ നേരിടുന്നതിനിടെയാണ് ആലപ്പുഴ ജില്ലാ കളക്‌ടറായി ചുമതലയേൽക്കുന്നത്. നിലവിലെ കളക്‌ടറും ഭാര്യയുമായ രേണുരാജിൽ നിന്നാണ് ശ്രീറാം ചുമതലയേറ്റെടുത്തത്. ആലപ്പുഴയിൽ നിന്ന് എറണാകുളം കളക്‌ടറായാണ് രേണു രാജിന് മാറ്റം.
ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്‌ടറായിരുന്ന വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്‌ടറായി നിയമിച്ച സർക്കാർ നടപടിയ്‌ക്കെതിരെ എതിർപ്പുമായി കോൺഗ്രസ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. മറ്റുള്ള ജില്ലാ കളക്‌ടർമാർ ഉൾപ്പടെയുള്ളവർ ജനങ്ങൾ പറയുന്നത് ശ്രദ്ധിക്കുമ്പോൾ ഇവരുടെയൊക്കെ വായ മൂടി കെട്ടുകയാണ് ശ്രീറാം വെങ്കിട്ടരാമൻ. ആലപ്പുഴ ജില്ലാ കളക്‌ടറുടെ ഒഫീഷ്യൽ ഫേസ്‌ബുക്ക് അക്കൗണ്ടിന്റെ കമന്റ് ബോക്‌സ് ഓഫ് ചെയതു കൊണ്ടാണ് ശ്രീറാമിന്റെ സമരം.
മുൻ കളക്‌ടർമാർ ചുമതലയിലിരുന്നപ്പോൾ ഇതേ പേജിലൂടെ ജനങ്ങൾ ആശയവിനിമയം നടത്തിയിരുന്നെങ്കിൽ ഇപ്പോഴതിന് കഴിയുന്നില്ല. റേഡിയോ പോലെ സേവന സംവിധാനം പ്രവർത്തിക്കട്ടെ എന്ന നിലപാടുകാരനായി ശ്രീറാം മാറി. കമന്റ് ബോക്‌സ് ഓഫ് ചെയ്‌ത് വയ്ക്കാൻ ഇത് ശ്രീറാം വെങ്കിട്ടരാമന്റെ പേഴ്‌സണൽ അക്കൗണ്ട് അല്ല എന്ന് സ്വയം മനസിലാക്കേണ്ടതായിരുന്നു. ജനങ്ങൾക്ക് തങ്ങളുടെ ആവശ്യങ്ങൾ കളക്‌ടറുടെ ശ്രദ്ധയിൽപ്പെടുത്താൻ സാധിക്കുന്ന എളുപ്പവഴിയാണ് പുതുതായി ചുമതലയേറ്റ ശ്രീറാം തടഞ്ഞിരിക്കുന്നത്.
വരും ദിവസങ്ങളിൽ ജനാധിപത്യ വിരുദ്ധമായ ഈ നടപടിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരാൻ സാദ്ധ്യത ഏറെയാണ്. ജനങ്ങളുടെ അംഗീകാരങ്ങൾക്ക് പുറമെ വിമർശനങ്ങളും അധികാരികൾ കേൾക്കണമെന്നത് ശ്രീറാം വെങ്കിട്ടരാമൻ മറന്നെങ്കിൽ അത് ഒന്ന് ഓർമിക്കുന്നതും ഉചിതമായിരിക്കും.
ഇതിനിടയിലാണ് ആലപ്പുഴ കളക്‌ടർ ശ്രീറാം വെങ്കിട്ടരാമനെ വിമർശിച്ചു കൊണ്ടുള്ള എം. എം. മണിയുടെ വാക്കുകൾ വൈറലാകുന്നു. കേസിൽ നിന്ന് രക്ഷപ്പടാൻ കൃത്രിമ രേഖയുണ്ടാക്കി ഇവിടുത്തെ ഐഎഎസ് കിങ്കരന്മാരും, ഐപിഎസുകാരും ഡോക്‌ടർമാരുമൊക്കെ ശ്രീറാമിനെ സഹായിച്ചിട്ടുണ്ടെന്നും, ഗവൺമെന്റ് ന്യായമായ നടപടി എടുത്തില്ലെങ്കിൽ ചരിത്രം മാപ്പു തരില്ലെന്നും മണി പറയുന്നു. 2019ൽ കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു എം. എം. മണി ഈ വിമർശനം ഉന്നയിച്ചത്.
'അയാൾ അന്നും കൊള്ളില്ലാത്ത മനുഷ്യനാണ്. കള്ളുകുടിയൊക്കെ അന്നുമുണ്ടായിരുന്നു. എന്തു നിയമ വിരുദ്ധമായ കാര്യമാണ് അയാൾ ചെയ്തുവച്ചത്. ഒരാളെയാണ് അയാൾ കൊന്നത്. എന്നിട്ട് കള്ളുകുടിച്ചില്ല, ഒന്നും അറിഞ്ഞില്ല, ഓടിച്ചത് ഞാനല്ല മറ്റവളാണ് എന്നൊക്കെ പറഞ്ഞ് ആണുങ്ങൾക്ക് പറ്റാത്ത പണിയും പറഞ്ഞോണ്ട് നടക്കുവാ.
ഇയാള് കൊള്ളുകേലാത്ത വിഡ്ഢിയാണെന്ന് അന്നേ ഞാൻ പറഞ്ഞിട്ടുള്ളതാ. തെറ്റുപറ്റിയപ്പോൾ അതിൽ നിന്നും രക്ഷപ്പെടാൻ അയാൾ ചെയ‌്ത മാർഗമെന്താ? നുണയും പറഞ്ഞ്, കൃത്രിമ രേഖയുണ്ടാക്കി ഇവിടുത്തെ ഐഎഎസ് കിങ്കരന്മാരും, ഐപിഎസുകാരും ഡോക്‌ടർമാരുമൊക്കെ സഹായിച്ചിട്ടുണ്ട് കേസിൽ നിന്ന് ഊരാൻ. ഗവൺമെന്റ് ന്യായമായ നടപടി എടുത്തില്ലെങ്കിൽ ചരിത്രം മാപ്പു തരില്ല' എന്നാണ് മണി പറയുന്നത്. ഈ അഭിമുഖത്തിന്റെ ചില പ്രസക്ത ഭാഗങ്ങൾ മാത്രമാണ് ഇപ്പോൾ പരാമർശിച്ചിരിക്കുന്നത്.
കൊലപാതക കേസിൽ ഒന്നാം പ്രതിയായി സർക്കാർ തന്നെ കുറ്റപത്രം നൽകിയ വ്യക്തിയാണ് ശ്രീരാം വെങ്കിട്ടരാമൻ. അദ്ദേഹത്തിന്റെ സസ്പെൻഷൻ പിൻവലിച്ച അവസരത്തിലും ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടറായി നിയമിച്ച അവസരത്തിലും യൂണിയൻ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇപ്പോൾ ജനങ്ങളുമായും മാധ്യമ പ്രവർത്തകരുമായും കൂടുതൽ ഇടപെടേണ്ട കളക്ടറായാണ് നിയമിച്ചിരിക്കുന്നത്.
കെ എം ബഷീറിന്റെ ദാരുണമായ മരണം മാധ്യമ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഏറ്റവും വൈകാരികവും ഇന്നും ഏറെ വേദനയോടെ മാത്രം ഓർക്കുന്ന സംഭവവുമാണ്. അത്തരം ഒരു കേസിൽ കോടതി വിധി വരുന്നതിന് മുമ്പ് തന്നെ കേസിലെ ഒന്നാം പ്രതിയെ കളക്ടർ എന്ന ഉന്നത പദവിയിൽ നിയമിച്ചത് തികച്ചും അനുചിതമാണ്. മാധ്യമ പ്രവർത്തകരുടെയും ജനങ്ങളുടെയും വികാരം കണക്കിലെടുത്ത് ശ്രീറാം വെങ്കിട്ടരാമനെ നിയമനം പുന:പരിശോധിക്കണമെന്നും മാധ്യമ പ്രവർത്തകർ ആവശ്യപ്പെട്ടു.
ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിനെതിരെ ആലപ്പുഴയിൽ പരസ്യ പ്രതിഷേധ സമരവുമായി കോൺഗ്രസ് രംഗത്തെത്തി.ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറാക്കിയുള്ള നിയമനമായിരുന്നു കഴിഞ്ഞ ദിവസത്തെ ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയിൽ ഏറ്റവും വിവാദമായത്. മാധ്യമപ്രവർത്തകൻ കെ. എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കലക്ടറായി നിയമിച്ചത് ശരിയോ എന്ന വിമർശനമാണ് സജീവമാകുന്നത്. ശ്രീറാമിൻ്റെ നിയമനത്തിൽ കോൺഗ്രസ് വലിയ എതിർപ്പാണ് ഉയർത്തുന്നത്.
കെ എം ബഷീറിന്റെ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുന്ന സമയത്ത് ശ്രീറാം ഡ്രൈവ് ചെയ്തിരുന്ന ഫോക്‌സ് വാഗണ്‍ വെന്റോ കാര്‍ സഞ്ചരിച്ചിരുന്നത് 100 കിലോമീറ്ററിലേറെ വേഗതയിലെന്ന് കണ്ടെത്തിയത് ശാസ്ത്രീയമായാണ്. അമിത വേഗതയിലെത്തിയ കാര്‍ ബഷീറിന്റെ മോട്ടോര്‍ ബൈക്കിനെ ഇടിച്ചതിന് ശേഷം 24.5 മീറ്ററോളം വലിച്ചിഴച്ചാണ് പബ്ലിക് ഓഫീസിന്റെ മതിലില്‍ പോയി ഇടിച്ചു നിന്നത്.
ശാസ്ത്രീയമായ പരിശോധനാ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കാറിന്റെ അമിത വേഗതയും അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നും അന്വേഷണ സംഘം ഉറപ്പിച്ചത്. അതിവേഗതയിലുള്ള വാഹനം പെട്ടെന്ന് അപകടത്തില്‍ പെടുമ്പോള്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് ഉണ്ടാകാവുന്ന തരത്തിലുള്ള പരിക്കുകളാണ് ശ്രീറാം വെങ്കിട്ടരാമനുണ്ടായിരുന്നതെന്ന് ശ്രീറാമിനെ മെഡിക്കല്‍ കോളജില്‍ ചികിത്സിച്ച ന്യറോളജി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. പി അനില്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നു.
മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അപകടസമയത്ത് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് ശാസ്ത്രീയ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അപകടസ്ഥലത്തും കാറിലും നടത്തിയ പരിശോധനക്ക് പുറമേ ബഷീറിന്റെ പോസ്റ്റു മാര്‍ട്ടം പരിശോധനയുടെ ഫലവും ശ്രീറാമിന്റെ ചികിത്സാ രേഖകളും പരിശോധിച്ചാണ് ഫോറന്‍സിക് സംഘം ഈ നിഗമനത്തിലെത്തിയത്.
വെള്ളയമ്പലത്തു നിന്നും മ്യൂസിയത്തേക്കുള്ള റോഡിലെ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ക്യാമറാ ദൃശ്യങ്ങളും സംഘം ശേഖരിച്ചിരുന്നു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ കോമ്പൗണ്ടില്‍ വെള്ളയമ്പലം - കോര്‍പ്പറേഷന്‍ റോഡിലേക്ക് ഫോക്കസ് ചെയ്തിട്ടുള്ള ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍, ഇവരുടെ ഓഫീസിലെ സി സി ടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍, അപകടം നടക്കുന്ന പബ്ലിക് ഓഫീസ് കോമ്പൗണ്ടില്‍ വെള്ളയമ്പലം കോര്‍പ്പറേഷന്‍ ഓഫീസ് റോഡിലേക്ക് ഫോക്കസ് ചെയ്തിട്ടുള്ള മൂന്ന് ക്യാമറകളില്‍ നിന്നുളള ദൃശ്യങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ ഡി വി ഡികള്‍ വാഹനത്തിന്റെ അമിത വേഗത തിരിച്ചറിയുന്നതിനായി ഉപയോഗിച്ചിട്ടുണ്ട്.
ഇതു കൂടാതെ അപകടത്തിന്റെ ദൃക്‌സാക്ഷികളുടേയും അപകടം കഴിഞ്ഞ് തൊട്ടുപിന്നാലെ എത്തിയവരുടേയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെല്ലാം അപകട സമയത്ത് കാര്‍ അമിതവേഗതയിലായിരുന്നുവെന്നും ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതുമായാണ് മൊഴി നല്‍കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha