ഫ്ലാറ്റിൽ പലയിടത്തായി രക്തക്കറകൾ മാത്രം, അരുംകൊലയ്ക്ക് ശേഷം മുറി വൃത്തിയാക്കി: മൃതദേഹം പൊതിഞ്ഞ് എടുത്ത് ഉപേക്ഷിക്കാൻ മറ്റാരുടെയോ സഹായം? സജീവ് കൃഷ്ണയുടെ മരണത്തിൽ അടിമുടി ദുരൂഹത! കൂടുതൽ പേർക്ക് പങ്കെന്ന് അന്വേഷണ സംഘം- പിടികൂടുമ്പോള്‍ പോലും അര്‍ഷാദ് മയക്കുമരുന്ന് ഉപയോഗിച്ചു

കൊച്ചിയില്‍ യുവാവിനെ കൊലപ്പെടുത്തി ഫ്‌ളാറ്റില്‍ ഒളിപ്പിച്ച കേസില്‍ പിടിയിലായ അർഷാദിന് പുറമേ കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി സംശയിച്ച് പോലീസ്. കൊലപാതകത്തിന് ശേഷം മുറി വൃത്തിയാക്കിയിട്ടുണ്ട്. മൃതദേഹം പൊതിഞ്ഞ് എടുത്തു കൊണ്ട് പോയി ഉപേക്ഷിക്കാന്‍ അഞ്ചാറ് മണിക്കൂറെങ്കിലും സമയം വേണം. ഇത്രയും കാര്യങ്ങള്‍ എങ്ങനെ ചെയ്തുവെന്ന് പരിശോധിക്കുകയാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതി അര്‍ഷാദിനെ വിശദമായി ചോദ്യം ചെയ്താലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂയെന്നും അദ്ദേഹം വ്യക്തമാക്കി.
കൊലപാതകം നടന്ന ഫ്‌ളാറ്റില്‍ മയക്കുമരുന്ന് ഉപയോഗം നടന്നിരുന്നതായും അവിടെ കൂടുതല്‍ പേര്‍ വന്നു പോയിരുന്നു എന്ന വിവരവും പോലീസിനുണ്ട്. പിടികൂടുമ്പോള്‍ പോലും അര്‍ഷാദ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. അതുകൊണ്ട് തന്നെ ചില ശാരീരിക പ്രശ്‌നങ്ങള്‍ ചോദ്യം ചെയ്യുമ്പോള്‍ ഇയാള്‍ക്കുണ്ടായിരുന്നു. കൊല്ലപ്പെട സജീവും അര്‍ഷാദും തമ്മില്‍ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്റെ പേരിലാണ് കൊലപാതകം നടന്നത് എന്നതാണ് പോലീസ് നല്‍കുന്ന വിവരം.
പ്രതി അര്‍ഷാദിനെ നാളെ കൊച്ചിയില്‍ എത്തിക്കും. മഞ്ചേശ്വരത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിരോധിക്കപ്പെട്ട ലഹരിമരുന്നായ എം ഡി എം എയും ഒരു കിലോ കഞ്ചാവും പിടികൂടിയിരുന്നു. ലഹരി മരുന്ന് കൈവശം വച്ചതിന് കേസില്‍ അര്‍ഷാദിനെയും സുഹൃത്ത് അശ്വന്തിനെയും ഇന്ന് കാസര്‍കോട് കോടതിയില്‍ ഹാജരാക്കും.
തുടര്‍ന്ന് കോടതി അനുമതിയോടെ കൊച്ചിയിലെ കൊലപാതക കേസില്‍ അന്വേഷണത്തിനായി എത്തിക്കും. സജീവ് കൃഷ്ണയുടെ ഫോണ്‍ ഉപയോഗിച്ച് അന്വേഷണത്തെ വഴി തെറ്റിക്കാന്‍ പ്രതി അര്‍ഷാദ് ശ്രമിച്ചെങ്കിലും പൊലീസ് അതില്‍ വീണില്ല. അര്‍ഷാദിന്റെ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. ഒപ്പം താമസിച്ചവരാണ് സജീവ് കൃഷ്ണയെ കാണാതായതില്‍ ആദ്യം സംശയം പ്രകടിപ്പിച്ചത്.
പൊലീസിനെ അറിയിച്ച് ഡ്യുപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ഫ്‌ലാറ്റ് തുറന്നപ്പോള്‍ കണ്ടത് ഫ്‌ലാറ്റിനകത്ത് പലയിടത്തായി രക്തക്കറകള്‍. ദുര്‍ഗന്ധത്തിന്റെ സൂചനയെ തുടര്‍ന്ന് ഫ്‌ലാറ്റിനോട് ചേര്‍ന്നുള്ള ഡക്ടിലാണ് മൃതദേഹം കണ്ടെത്തുന്നത്, ഫ്‌ളാറ്റില്‍ ഒപ്പം താമസിച്ചിരുന്ന അര്‍ഷാദിലേക്ക് പൊലീസിന് സംശയം ആദ്യമേ ഉയര്‍ന്നിരുന്നു. കൊലയ്ക്ക് ശേഷം അര്‍ഷാദ് സജീവ് കൃഷ്ണയുടെ ഫോണുമായി ഇവിടേക്ക് കടന്നിരുന്നു. തന്നെ ബന്ധപ്പെടാന്‍ ശ്രമിച്ച കൂട്ടുകാരെ സജീവ് ആണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിരിന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആദ്യ മണിക്കൂറില്‍ തന്നെ പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
https://www.facebook.com/Malayalivartha

























