ഭാര്യ യുവാവിനെ ലോഡ്ജിലെത്തിച്ചു: മുറിയിലേയ്ക്ക് സുഹൃത്തുക്കളുമായി സിനിമാസ്റ്റൈലിൽ എത്തി യുവതിയുടെ ഭർത്താവിന്റെ പരാക്രമം: പകച്ച് നിന്ന യുവാവിന്റെ വായിൽ തുണി തിരുകി കസേരയിൽ കെട്ടിയിട്ട് ക്രൂര മർദ്ദനം:- ഹോംനഴ്‌സിംഗ് സർവീസ് നടത്തുന്ന യുവാവിന്റെ സ്വർണവും പണവും കവർന്ന് മുങ്ങിയ പ്രതികൾ പിടിയിൽ

പ്രണയം നടിച്ച് യുവാവിനെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി മർദ്ദിച്ച് പണവും സ്വർണവും കവർന്ന കേസിൽ യുവതിയടക്കം മൂന്ന് പേർ പിടിയിൽ. കോട്ടയം വൈക്കം സ്വദേശിയായ 34കാരനെയാണ് യുവതി തേൻ കെണിയിൽ കുടുക്കിയത്. തൃപ്പൂണിത്തുറയിൽ ഹോംനഴ്‌സിംഗ് സർവീസ് നടത്തുന്ന വൈക്കം സ്വദേശിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
സംഭവത്തിൽ കൊല്ലം ഉമയനെല്ലൂർ തഴുത്തല അനക്കുഴി ഭൂതനാഥക്ഷേത്രത്തിന് സമീപം ഷീലാലയം വീട്ടിൽ ഹസീന (28), ഭർത്താവ് ജെ. ജിതിൻ (28), കൊല്ലം കൊറ്റക്കര ചന്ദനത്തോപ്പ് അൻഷാദ് മൻസിലിൽ എസ്. അൻഷാദ് (26) എന്നിവരാണ് പിടിയിലായത്. ഒരു പ്രതി അനസ് ഒളിവിലാണ്. നഴ്സിംഗ് ജോലി ആവശ്യപ്പെട്ട് ഹസീനയാണ് യുവാവിനെ ആദ്യം പരിചയപ്പെട്ടത്.
സോഷ്യൽ മീഡിയയിലൂടെയാണ് യുവതി യുവാവുമായി പരിചയത്തിലായത്. പിന്നീട് ഫോൺ വിളി തുടർന്നതോടെ കഴിഞ്ഞ എട്ടിന് എറണാകുളം ജനറൽ ആശുപത്രിക്ക് സമീപത്തെ ലോഡ്ജിലേക്ക് യുവതി ഇയാളെ വിളിച്ചുവരുത്തുകയായിരുന്നു. ഇതിനിടയിൽ ഹസീന യുവാവിനോട് പണം ആവശ്യപ്പെട്ടിരുന്നു. അക്കൗണ്ട് വഴിനൽകാമെന്ന് അറിയിച്ചെങ്കിലും ബാങ്ക് പിടിക്കുമെന്നും നേരിട്ട് വേണമെന്നും പറഞ്ഞു. ഇതോടെയാണ് ലോഡ്ജിലേയ്ക്ക് എത്താമെന്ന് യുവാവ് സമ്മതിച്ചത്.
205-ാം നമ്പർ മുറിയിൽ എത്തിയ യുവാവ് ഹസീനയുമായി സംസാരിച്ചിരിക്കുന്നതിനിടെ ഭർത്താവ് ജിതിനും സുഹൃത്തുക്കളും മുറിയിലേയ്ക്ക് ഇരച്ചെത്തി കസേരയിൽ കെട്ടിയിട്ട് വായിൽ തുണിതിരുകി ക്രൂരമായി മർദ്ദിച്ചു. ഒന്നേകാൽ പവന്റെ മാലയും ഒരു പവന്റെ ചെയിനും മോതിരവും 20,000 രൂപയുടെ ഫോണും പഴ്‌സിൽ നിന്ന് 5,000 രൂപയും കൈക്കലാക്കി.
ബാങ്ക് അക്കൗണ്ടിൽ നിന്ന് 15,000 രൂപ മൊബൈൽ ആപ്പ് വഴി ഹസീനയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിച്ചു. യുവാവിന്റെ ഫോൺ പെന്റാമേനകയിലെ മൊബൈൽ കടയിൽ വിറ്റ് പ്രതികൾ ജില്ല വിട്ടു. ദേഹമാസകലം പരിക്കേറ്റ യുവാവ് കഴിഞ്ഞ 13ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മരടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഹസീനയുടെ സഹോദരനാണ് ഒളിവിൽ കഴിയുന്ന അനസ് എന്നാണ് വിവരം. സെൻട്രൽ എസ്.എച്ച്.ഒ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണസംഘത്തിൽ എസ്.ഐ. കെ.പി. അഖിൽ, എസ്.ഐ. സേവ്യർ ലാൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ്, ഇഗ്‌നേഷ്യസ്, വിനോദ്, ഷിഹാബ് മനോജ് എന്നിവരും ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























