പ്രളയം നിയന്ത്രിക്കാന്‍ മുക്കിന് മുക്കിന് ഡാം നിര്‍മിക്കാന്‍ കേരളം ഒരു ഡാമിന് 900 കോടി; കമ്മിഷന്‍ അടിക്കാനോ അതോ പ്രകൃതിയെ നശിപ്പിക്കാനോ ഈ നീക്കമെന്ന് ആക്ഷേപം

നയാ പൈസ എടുക്കാനില്ലാത്ത അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാര്‍ എന്നാണ് ആക്ഷേപം. എന്നാല്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് ഈ സര്‍ക്കാരിന് ഒരു പഞ്ചവും ഇല്ല. ഇതിനെല്ലാം പണമെവിടെ എന്ന് ചോദിച്ചാല്‍ സര്‍ക്കാര്‍ അങ്ങ് ദൂരേയ്ക്ക് ചൂണ്ടും. കിഫിബിയാണ് ആ ചൂണ്ടുവിരലിന്റ അറ്റത്തുണ്ടാകുക. എന്നാല്‍ അതാണെങ്കില്‍ ഇന്നു വീഴും നാളെ വീഴും എന്ന അവസ്ഥയിലുമാണ് കേന്ദ്രം അതിന്റെ കടയ്ക്കല്‍ കത്തി വച്ചു കഴിഞ്ഞു,
ഇതിനിടയിലാണ് പ്രളയ നിയന്ത്രണത്തിനെന്ന പേരില്‍ കേരളത്തിലെ എല്ലാ നദികളിലും ഡാമുകള്‍ നിര്‍മ്മിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ പദ്ധതി. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുമായി ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ഡാമുകളിലെ ജലം വൈദ്യുതി ഉത്പാദനത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്തുന്നതും പരിഗണനയിലുണ്ട്.
ഡാമുകള്‍ എവിടെയൊക്കെ നിര്‍മ്മിക്കണമെന്ന് പഠിക്കാന്‍ സമിതിയെ ഉടന്‍ നിയോഗിക്കും. പരിസ്ഥിതി പ്രവര്‍ത്തകരുടെ അതിശക്തമായ എതിര്‍പ്പ് വകവയ്ക്കാതെ നദികളില്‍ ഡാമുകള്‍ നിര്‍മ്മിക്കാന്‍ ഏറെക്കാലമായി സര്‍ക്കാര്‍ കരുക്കള്‍ നീക്കുകയാണ്. ഡാമുകള്‍ നിര്‍മ്മിക്കാന്‍ ആയിരക്കണക്കിന് കോടി രൂപ ചെലവുണ്ട്. ഇതില്‍ കണ്ണുവച്ചാണ് സര്‍ക്കാരിന്റെ നീക്കമെന്നാണ് ആക്ഷേപം. 900കോടി രൂപയാണ് പുതിയ ഒരു ഡാം നിര്‍മ്മാണത്തിനുള്ള ചെലവ്.
മഹാപ്രളയമുണ്ടായപ്പോള്‍ അണക്കെട്ടുകളിലെ ജലം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതാണ് സ്ഥിതി ഏറെ ഗുരുതരമാക്കിയത്. വീടുകളിലേക്കും ജനവാസ മേഖലകളിലേക്കും പ്രളയജലം ഇരച്ചു കയറുകയായിരുന്നു. പത്തനംതിട്ടയിലടക്കം ഏതാനും അണക്കെട്ടുകള്‍ക്കും ഗുരുതരമായ കേടുണ്ടായി. ഇതൊന്നും വകവയ്ക്കാതെയാണ് പരിസ്ഥിതി സംരക്ഷകരുടെ എതിര്‍പ്പും തള്ളി കേരളത്തിലാകെ ഡാമുകള്‍ പണിയാനുള്ള നീക്കം.
ആറുപതിറ്റാണ്ടിലേറെയായി ഫയല്‍ക്കെട്ടില്‍ കുരുങ്ങിക്കിടക്കുന്ന അട്ടപ്പാടി വാലി ഇറിഗേഷന്‍ പദ്ധതി, തമിഴ്‌നാടുമായി സമവായമുണ്ടാക്കി നടപ്പാക്കാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. സുപ്രീംകോടതി ഉത്തരവിലൂടെ കേരളത്തിന് ലഭ്യമായ 2.87ടി.എം.സി കാവേരിജലം ഉപയോഗപ്പെടുത്തി 4255ഹെക്ടര്‍ തരിശുഭൂമിയില്‍ ജലസേചനത്തിനും ആദിവാസികള്‍ക്ക് കുടിവെള്ളമെത്തിക്കാനും വ്യവസായങ്ങള്‍ക്കും ഉപകാരപ്പെടുന്ന വമ്പന്‍ പദ്ധതിക്കാണ് ഒരുങ്ങിയത്.
ശിരുവാണി നദിക്ക് കുറുകെ 450മീറ്റര്‍ നീളവും 52മീറ്റര്‍ ഉയരവുമുള്ള ഡാം പണിയാനായിരുന്നു പദ്ധതി. പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതോടെ കാവേരി നദീജലത്തില്‍നിന്നും കേരളത്തിന് ഭവാനിപ്പുഴയില്‍ ലഭിക്കേണ്ട ജലം പൂര്‍ണമായി വിനിയോഗിക്കാനാവുമെന്നാണ് സര്‍ക്കാര്‍ വീരവാദം മുഴക്കിയതെങ്കിലും ഒന്നും നടന്നില്ല. പറമ്പിക്കുളംആളിയാര്‍ കരാറുണ്ടെങ്കിലും തമിഴ്‌നാട് വെള്ളം വിട്ടുനല്‍കാത്തതിനാല്‍ ചിറ്റൂര്‍ പുഴയിലേക്ക് വെള്ളമെത്താതെ കൃഷിനാശവും കുടിവെള്ളക്ഷാമവും പതിവാണ്.
പറമ്പിക്കുളം, തൂണക്കടവ്, പരിവാരിപ്പള്ളം ഡാമുകളില്‍ 16.5ടി.എം.സി ജലമെത്തിയാലേ കേരളത്തിന് 2.5ടി.എം.സി ജലം തമിഴ്‌നാട് നല്‍കൂ. ഇത് കിട്ടാറേയില്ല. ആനമലയാറില്‍നിന്ന് കേരളം നല്‍കാമെന്നേറ്റ 2.5ടി.എം.സി വെള്ളം വിട്ടുനല്‍കണമെന്ന തമിഴ്‌നാടിന്റെ ദീര്‍ഘകാല ആവശ്യം അംഗീകരിച്ചാവും അട്ടപ്പാടി പദ്ധതിയില്‍ സമവായമുണ്ടാക്കുക. മന്ത്രി കൃഷ്ണന്‍കുട്ടിയായിരുന്നു അന്നും ഈ പദ്ധതിയുടെ പിന്നില്‍.
https://www.facebook.com/Malayalivartha


























