ന്യായം കേട്ട് കിളിപോയ മന്ത്രി ഇതൊന്ന് കാണൂ..ഇതാണ് സിഐ പറഞ്ഞ യഥാര്‍ത്ഥ ന്യായം..

മന്ത്രിയോട് ന്യായം പറഞ്ഞ പൊലീസുകാരന്‍ ഇന്ന് ആസ്ഥാനത്തില്ല. ഏമാന്മാരോട് തട്ടിക്കയറിയാല്‍ അവരോട് ന്യായം സംസാരിച്ചാലുള്ള ഗതി ഇതൊക്കെ തന്നെയായിരിക്കും. ആ സംഭാഷണം കേരളം മുഴുവന്‍ കേട്ടതാണ്. ന്യായം നടപ്പിലാക്കും എന്നാണ് ആ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. അല്ലാതെ മന്ത്രി എന്നെ പണി പഠിപ്പിക്കാന്‍ വരണ്ട എന്നല്ല.
മന്ത്രിയുടെ മണ്ഡലത്തിലെ ഒരു സ്ത്രീയുടെ പീഡന പരാതിയാണ് ഈ സംഭാഷണത്തിന് ആസ്പദമായ കാര്യം. രണ്ടാം ഭര്‍ത്താവ് തന്നേയും കുട്ടിയേയും നിരന്തരം ഉപദ്രവിക്കുന്നുവെന്നതായിരുന്നു ആ സ്ത്രീയുടെ പരാതി. ഇതില്‍ ഇടപെടണമെന്ന് സ്ത്രീ പാര്‍ട്ടിയോടും മന്ത്രിയോടും ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് മന്ത്രി വട്ടപ്പാറ സിഐയെ വിളിച്ചത്.
പ്രവാസിയായിരുന്ന യുവതിയാണ് പരാതിക്കാരി. ഗള്‍ഫിലേക്ക് പോകുമ്പോള്‍ ഇസ്ലാം മതവിശ്വാസിയായിരുന്നു ഇവര്‍. വിവാഹവും കഴിഞ്ഞു. എന്നാല്‍ ഭര്‍ത്താവിന്റെ പീഡനവും ക്രൂരതയും സഹിക്കാനായില്ല. ഇതോടെയാണ് അവിടെ നിന്ന് രക്ഷപ്പെട്ട് തിരുവനന്തപുരത്ത് എത്തിയത്. കുട്ടികളുമായി ജീവിതം മുമ്പോട്ട് കൊണ്ടു പോയി. ഇതിനിടെ ധ്യാനകേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി. ഇത് മനസ്സിന് ആശ്വാസം നല്‍കി. അങ്ങനെയാണ് ഇവര്‍ ഇസ്ലാം മതമുപേക്ഷിച്ച് ക്രൈസ്തവ മതം സ്വീകരിക്കുന്നത്. ഇതിന് ശേഷമാണ് ക്രൈസ്തവനായ രണ്ടാം ഭര്‍ത്താവിനെ പരിചയപ്പെടുന്നതും അത് വിവാഹത്തിലേക്ക് കടക്കുന്നതും. എന്നാല്‍ ഈ രണ്ടാം ഭര്‍ത്താവിന് ചെറിയ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ചികില്‍സയിലാണ് ഇയാള്‍ ഇപ്പോഴുമെന്നാണ് സൂചന.
പെട്ടെന്ന് കോപാകുലനായകുന്ന ഇയാള്‍ അല്ലാത്ത സമയങ്ങളില്‍ സൗമ്യനും ശാന്തശീലനുമാണെന്നാണ് അയല്‍ വാസികള്‍ പറയുന്നത്. യുവതിയുടെ മക്കളുമായും നല്ല അടുപ്പത്തിലായിരുന്നു ഇയാള്‍. എന്നാല്‍ ഇപ്പോള്‍ ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. ഇതോടെ ബഹളം പുതിയ തലത്തിലെത്തി. മുപ്പത്തിയഞ്ച് വയസ്സുള്ള യുവാവ് ഇതോടെ പിറകെ നടന്ന് ശല്യം തുടങ്ങി. കുട്ടികളെ സ്‌കൂളില്‍ എത്തി കണ്ടു. കാലില്‍ ഷൂസ് മാറി ഇട്ടതിന് പോലും കുറ്റപ്പെടുത്തലുകള്‍ ഉണ്ടായി. ഇത് പരിധി വിട്ടപ്പോഴാണ് യുവതി പൊലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയത്. എന്നാല്‍ സംഭവങ്ങള്‍ വട്ടപ്പാറ സ്റ്റേഷനിലെ എസ് ഐയ്ക്ക് മനസ്സിലായി. ഇക്കാര്യം സിഐ ആയിരുന്ന ഗിരിലാലിനെ അറിയിക്കുകയും ചെയ്തു. ഇതുകൊണ്ടാണ് മന്ത്രി വിളിച്ചപ്പോള്‍ ന്യായം നോക്കി പ്രവര്‍ത്തിക്കുമെന്ന് മന്ത്രിക്ക് സി ഐ ഉറപ്പ് നല്‍കിയത്.
17ാം തീയതിയാണ് രണ്ടാനച്ഛന്‍ 11 വയസ്സുള്ള കുട്ടിയുടെ കാലില്‍ ചവിട്ടി പരുക്കേല്‍പ്പിച്ചൊരു സംഭവം നടക്കുന്നത്. ഇതോടെ 22ന് മാതാവ് വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെത്തി പരാതിയും നല്‍കി. ആദ്യം മൊഴി നല്‍കാന്‍ പരാതിക്കാരി തയാറായില്ലെന്നു പൊലീസ് പറയുന്നു. നിര്‍ബന്ധിച്ചശേഷമാണ് മൊഴി നല്‍കിയത്. ഭര്‍ത്താവിനു മാനസിക പ്രശ്‌നങ്ങളുള്ളതിന്റെ രേഖകള്‍ പരാതിക്കാരി ഹാജരാക്കി. ഭര്‍ത്താവിനെ തിരക്കി പൊലീസ് ഫഌറ്റിലെത്തിയെങ്കിലും അവിടെ ഉണ്ടായിരുന്നില്ല. ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് നാലാഞ്ചിറയില്‍നിന്നാണ് ഇയാളെ അറസ്റ്റു ചെയ്യുന്നത്. ചികിത്സാ രേഖകള്‍ പരിശോധിച്ചു വരികയാണെന്നും അതിനുശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം തീരുമാനിക്കുമെന്നും പൊലീസ് പറഞ്ഞു. നിലവില്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതില്‍ മാറ്റം വരുത്തും.
പ്രായമായ അമ്മ മാത്രമാണ് യുവാവായ രണ്ടാനച്ഛനുള്ളത്. യുവതിയുടെ പരാതി എഴുതി കിട്ടിയതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു വിട്ടിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് വീണ്ടും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. യുവതിക്ക് മന്ത്രിയുമായി യാതൊരു ബന്ധവുമില്ല. സിപിഐയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്ത്രീയാണ് ഈ വിഷയം സിപിഐയുടെ മുമ്പിലേക്ക് എത്തിച്ചത്. പാര്‍ട്ടി വഴിയാണ് വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍ എത്തിയത്. രണ്ടാനച്ഛന്റെ ക്രൂരതകളെ കുറിച്ചാണ് അവര്‍ മന്ത്രിയെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് മന്ത്രി സിഐയെ വിളിച്ചത്. എന്നാല്‍ എസ് ഐയുടെ അന്വേഷണ വിവരങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രിയോട് ന്യായം നോക്കി വേണ്ടത് ചെയ്യുമെന്ന ഉറപ്പ് സിഐയായിരുന്ന ഗിരിലാല്‍ സംസാരിച്ചത്.
എന്നാല്‍ ന്യായം എന്ന വാക്ക് കേട്ടതോടെ മന്ത്രി രോഷാകുലനാകുകയായിരുന്നു. അതിന് ശേഷമാണ് സിഐ ഗിരിലാല്‍ അങ്ങനെ സംസാരിക്കരുത് എന്ന് മന്ത്രിയോട് പറഞ്ഞത്. എന്തായാലും മന്ത്രിയോട് ന്യായം പറഞ്ഞതിന് വട്ടപ്പാറ സിഐ ഗിരിലാലിനെ വിജിലന്‍സിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്. സംഭവത്തില്‍ മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് പരാതി നല്‍കിയതോടെയാണ് നടപടി. മന്ത്രി നേരിട്ടും ഡിജിപിയെ വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു എന്നാണ് വിവരം. ഇതിനുപിന്നാലെയാണ് സിഐയെ സ്ഥലംമാറ്റിയുള്ള ഉത്തരവ് പുറത്തിറക്കിയത്. മറ്റ് അഞ്ച് ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് വട്ടപ്പാറ സിഐയുടെ സ്ഥലംമാറ്റ ഉത്തരവ് കൂടി ഡിജിപി ചൊവ്വാഴ്ച പുറത്തിറക്കിയത്. ന്യായം നോക്കി കാര്യങ്ങള്‍ ചെയ്യാമെന്നാണ് സിഐ മന്ത്രിയോട് മറുപടി പറഞ്ഞത്. സാറല്ല ആരു വന്ന് പറഞ്ഞാലും ന്യായം നോക്കിയേ ഇടപെടൂവെന്ന് സിഐ പറഞ്ഞിരുന്നു.
പരാതി കേട്ടയുടന്‍ ആളെ തൂക്കിയെടുത്തുകൊണ്ടുവരികയല്ലേ വേണ്ടതെന്ന് മന്ത്രി ചോദിക്കുന്നുണ്ട്. തുടര്‍ന്നാണ് അങ്ങനെയൊന്നും പറ്റില്ലെന്നും ഞങ്ങളെയൊന്നും സംരക്ഷിക്കാന്‍ ആരുമില്ലെന്നും ന്യായം നോക്കിയേ ഇടപെടുകയുള്ളൂവെന്നും പൊലീസുകാരന്‍ പറഞ്ഞത്. ഇതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ഇതിനുപിന്നാലെ മന്ത്രി സിഐയോട് ക്ഷോഭിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള സംഭാഷണം വാക്കുതര്‍ക്കത്തിലേക്ക് വഴിമാറി.
തന്റെ മണ്ഡലത്തിലെ കേസായതിനാലാണ് നേരിട്ടു വിളിക്കുന്നതെന്നു മന്ത്രി ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. കേസിനെ സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രി വിശദീകരിക്കുമ്പോള്‍ ന്യായം നോക്കി പരമാവധി ചെയ്യാമെന്ന് സിഐ ഉറപ്പു നല്‍കി. പരാതിക്കാരിക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കാമെന്നും സിഐ പറയുന്നുണ്ട്. ന്യായം നോക്കി ചെയ്യാമെന്ന വാക്കാണ് തര്‍ക്കത്തിനു തുടക്കമിടുന്നത്. ഒരു സ്ത്രീ പരാതി പറഞ്ഞപ്പോള്‍ ഗൗരവത്തോടെ കണ്ട് വിളിച്ചതാണെന്നു മന്ത്രി പറയുന്നു. നാളെ പരാതിക്കാര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മന്ത്രി വിളിച്ചതാണെന്ന് ഓര്‍ക്കണമെന്നും ന്യായം നോക്കിയേ ചെയ്യൂ എന്ന് സിഐ പറഞ്ഞ കാര്യം പറയേണ്ടി വരുമെന്നും മന്ത്രി പറയുന്നുണ്ട്. രണ്ടാം ഭര്‍ത്താവ് പീഡിപ്പിച്ചു എന്നു പറയുമ്പോള്‍ ന്യായം നോക്കി നടപടിയെടുക്കുമെന്ന് എങ്ങനെയാണ് പറയുന്നതെന്നും താന്‍ കേരളത്തിലല്ലേ ജീവിക്കുന്നതെന്നും സംഭാഷണത്തിന്റെ ഒരു ഘട്ടത്തില്‍ മന്ത്രി ചോദിക്കുന്നതോടെയാണ് തര്‍ക്കം രൂക്ഷമാകുന്നത്. ഇന്ന് വൈകുന്നേരത്തിനു മുന്‍പ് അവനെ തൂക്കിയെടുത്തുകൊണ്ടു വരുമെന്നല്ലേ പറയേണ്ടതെന്നു മന്ത്രി ചോദിക്കുന്നു.
ഒരു സ്ത്രീ രാത്രി സ്റ്റേഷനില്‍ പരാതിയുമായി വരണമെങ്കില്‍ അവര്‍ എന്തെല്ലാം അനുഭവിച്ചു കാണുമെന്നറിയാമെന്നും ന്യായമായി മാത്രമേ ചെയ്യാന്‍ കഴിയൂ എന്നും സിഐ ഈ സംഭാഷണത്തിനിടെ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha
























