7 പേർക്ക് ജീവിതം നൽകി, മരണത്തിലും ഗോപികാറാണി മഹാറാണിയായി....
മരണത്തിലും ഗോപികാറാണി മഹാറാണിയായി തന്നെ വിടവാങ്ങി. 7 പേർക്ക് ജീവിതം നൽകിയാണ് പ്രിയപ്പെട്ട പ്രവീണിൻ്റെ ഭാര്യ ഗോപിക യാത്രയായത്. ഗോപികയെ ശ്രീചിത്രയിൽ പ്രവേശിപ്പിച്ചു എന്ന പ്രവീണിൻ്റെ മെസ്സേജ് ഇടിത്തീ പോലെയാണ് തോന്നിയത്. തിരുവനന്തപുരം നഗരം ഒന്നടങ്കം കഴിഞ്ഞ 4 ദിവസമായി ശ്രീചിത്രയിലേക്ക് ഒഴുകിയെത്തി. പരോപകരം എന്ന വാക്കിൻ്റെ പര്യായമായ പ്രവീണിനോടുള്ള കടപ്പാട് മാത്രമല്ല ഗോപിക ടീച്ചറോടുള്ള സ്നേഹവും അതിന് കാരണമായി.
ഇനിയൊരു തിരിച്ചു വരവ് സാധ്യമല്ലെന്ന് അറിഞ്ഞെങ്കിലും അവസാന നിമിഷം വരെ ഒരു അത്ഭുതത്തിനായി പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല. എല്ലാവരെയും ദുഃഖ കടലിലാക്കി നാൽപ്പത്തി ഏഴാം വയസിൽ ഗോപിക റാണി യാത്രയായി. നൂറു കണക്കിന് രോഗികൾക്ക് സഹായ ഹസ്തം നൽകിയ പ്രവീണിൻ്റെ മനസ്സ് ഭാര്യയുടെ മരണത്തിലും മറ്റുള്ളവരെ പറ്റിയായിരുന്നു ചിന്തിച്ചത്.
ചേച്ചിയുടെ അവയവങ്ങൾ ദാനം ചെയ്യാം എന്ന നിർദ്ദേശം മടിച്ചു മടിച്ചാണ് മുന്നോട്ട് വെച്ചത്. പക്ഷേ എന്നെ ഞെട്ടിച്ച് പ്രവീണും മകൻ പ്രാണും ഉടനടി സമ്മതം മൂളി. ഉന്നതമായ നിലവാരം ഉള്ളവർക്ക് മാത്രം സാധിക്കുന്ന കാര്യം. തിരുവല്ല പുഷ്പഗിരിയിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും കിംസിലും ശ്രീചിത്രയിലും ഉള്ള 7 പേരെയാണ് അച്ഛനും മകനും ചേർന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നത്.
സഹജീവികളുടെ കണ്ണീരൊപ്പാൻ കഴിയുന്നവർ പുണ്യാത്മാക്കളാണ്. അങ്ങനെ എങ്കിൽ ഈ കുടുംബം പുണ്യ കുടുംബം തന്നെ. ഗോപിക ചേച്ചി മോക്ഷ പദം പ്രാപിക്കും എന്ന കാര്യത്തിൽ സംശയമില്ല. സ്വർ ലോകത്തിൽ ഇരുന്ന് ഇതൊക്കെ കണ്ട് ഗോപിക ചേച്ചി സന്തോഷിക്കുന്നുണ്ടാകും. ചേച്ചിക്ക് അഭിമാനിക്കാം ഇങ്ങനെ ഒരു കുടുംബം ഉണ്ടായതിൽ. ഹരി ഓം.
പ്രശസ്ത ചിത്രകാരൻ ചിറയിൻകീഴ് ശ്രീകണ്ഠൻ നായരുടെ മകളാണ് ഗോപിക. ശാസ്തമംഗലം എൻ.എസ്.എസ്. എച്ച്.എസ്.എസിലെ അധ്യാപികയും സ്റ്റുഡൻ്റ്സ് പൊലീസ് കോഓർഡിനേറ്ററും കൂടിയാണ്.
https://www.facebook.com/Malayalivartha