പിണറായി കളി തുടങ്ങി... സ്വപ്നയുടെ വ്യാജനെ പൊക്കി! പിന്നാലെ ശിവശങ്കറും തൂങ്ങി... അടപടലം പൂട്ടാനുറച്ച് പോലീസും
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയെന്ന കേസില്‍ പഞ്ചാബ് സ്വദേശി പിടിയില്‍. സ്‌പേസ് പാര്‍ക്കില്‍ ജോലി നേടാനാണ് സ്വപ്‌ന വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചത്. ഇതു ലഭ്യമാക്കാന്‍ ഇവരെ സഹായിച്ച അമൃത്‌സര്‍ കാരനായ സച്ചിന്‍ ദാസ് ദേവിനെയാണ് (41) പോലീസ് അറസ്‌റ്റ് ചെയ്‌തത്.
മുംബൈയിലെ ബാബാ സാഹിബ് അംബേദ്‌കര്‍ സര്‍വകലാശാലയില്‍ നിന്ന് ബി.കോം ബിരുദം നേടിയതായുള്ള വ്യാജരേഖ ഇയാള്‍ സ്വപ്‌നയ്‌ക്കു നിര്‍മ്മിച്ചു നല്‍കിയെന്നാണ് ആേരാപണം. ഇതിന്റെ അടിസ്‌ഥാനത്തില്‍ കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തിട്ടുള്ളത്. 2017 ലാണ് എഡ്യൂക്കേഷന്‍ ട്രസ്‌റ്റ് എന്ന സ്‌ഥാപനം മുഖാന്തരം സച്ചിന്‍ദാസ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയത്. സംസ്ഥാനത്തെ മറ്റാർക്കെങ്കിലും ഇത്തരത്തിൽ ഇയാൾ വ്യാജ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
21നു വൈകിട്ട് നാലിന് അമൃത്‌സറിലെ വീട്ടില്‍ നിന്നാണ് സച്ചിന്‍ ദാസിനെ പോലീസ് പിടികൂടിയത്. പ്രതിയുമായി ഡല്‍ഹിയിലെത്തിയ അന്വേഷണസംഘം കേരളത്തിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. കോടതിയില്‍ ഹാജരാക്കാനുള്ള ട്രാന്‍സിറ്റ് വാറന്റുമായാണ് പ്രതിയെ കൊണ്ടുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ടു വർഷത്തോളമായി അന്വേഷണം നടക്കുകയായിരുന്നു.
എന്നാൽ കോവിഡ് പ്രതിസന്ധി വന്നതോടെ അന്വേഷണം നീണ്ടു പോയി. രണ്ടു വർഷത്തിനുശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. സ്വർണക്കടത്ത് വിവാദമായപ്പോൾ ജയിലിലെത്തി സ്വപ്നയുടെ അറസ്റ്റ് നേരത്തേ രേഖപ്പെടുത്തിയിരുന്നു. ഐപിസി 198, 464, 468, 471 എന്നിവയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ ലംഘനവും ഉള്‍പ്പെടുത്തിയാണ് കേസ്.
സച്ചിന്‍ദാസിന്റെ വീട്ടില്‍ നിന്ന് മറ്റു പല സര്‍വകലാശാലകളുടെയും വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 28ന് ഇയാളുടെ വീട് കണ്ടെത്തി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചെടുത്തിരുന്നെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വ്യാജ ഫോണ്‍ നമ്പറുകളാണ് സച്ചിന്‍ ദാസ് ഉപയോഗിച്ചിരുന്നത്. ഇയാളുമായി അടുപ്പമുളള പലരെയും നിരീക്ഷിച്ചും നിരവധി ഫോണ്‍ നമ്പറുകള്‍ പരിശോധിച്ചുമാണ് അന്വേഷണ സംഘം ഒടുവില്‍ പ്രതിയെ കണ്ടെത്തിയത്.
അമൃത്സർ കേന്ദ്രീകരിച്ച് വ്യാജ സർട്ടിഫിക്കറ്റുകള്‍ നിർമിക്കുന്ന സച്ചിൻദാസ് വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകള്‍ നടത്തുന്നെന്നതരത്തിൽ പത്രത്തിൽ പരസ്യം നൽകിയിരുന്നു. ഇത് ശ്രദ്ധിച്ച ചെങ്ങന്നൂരിലെ പാരലൽ കോളജ് അധ്യാപകനായ സ്വപ്നയുടെ സുഹൃത്താണ് സച്ചിൻദാസിനെ വിളിച്ചത്. തുടര്‍ന്ന് സച്ചിൻദാസിന് സ്വപ്ന ഒരു ലക്ഷം രൂപ കൈമാറി. 2014 ലാണ് വ്യാജ സർട്ടിഫിക്കറ്റ് സ്വപ്ന സ്വന്തമാക്കിയതെന്നാണ് പൊലീസ് പറയുന്നത്.
പ്രതിയെ വ്യാഴാഴ്ച തിരുവനന്തപുരത്ത് എത്തിക്കും. ഈ കേസിൽ സ്വപ്ന സുരേഷിനെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇതോടെ കേസിൽ രണ്ട് പ്രതികൾ അറസ്റ്റിലായി. സ്വപ്നയെ അഭിമുഖം നടത്തി തെരഞ്ഞെടുത്ത പി.ഡബ്ല്യു.സി, വിഷൻ ടെക് എന്നീ കണ്‍സള്‍ട്ടൻസി സ്ഥാപന അധികാരികളാണ് കേസിലെ മറ്റ് പ്രതികള്‍.
മാസം ചീഫ് സെക്രട്ടറിയുടെ ശമ്പളത്തെക്കാൾ കൂടിയ 3.18 ലക്ഷം രൂപയ്ക്കാണ് സ്വപ്നയെ സ്പേസ് പാർക്കിൽ നിയമിച്ചത്. സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്‌പേസ് പാര്‍ക്കില്‍ ജോലിക്ക് കയറുകയും ഏഴ് മാസത്തിനുള്ളില്‍ 19 ലക്ഷം രൂപ ശമ്പള ഇനത്തില്‍ കൈപ്പറ്റുകയും ചെയ്തിരുന്നു. സ്വര്‍ണക്കടത്ത് കേസ് ഉയര്‍ന്നുവന്നതോടെയാണ് സ്വപ്‌നയുടേത് വ്യാജ ബിരുദമാണെന്ന ആരോപണവും ഉയര്‍ന്നത്.
തന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പൂർണമായ അറിവോടെ തന്നെയാണു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ സ്പേസ് പാർക്കിൽ ജോലിക്ക് നിയോഗിച്ചതെന്നും അതിനായി അപേക്ഷിക്കുകയോ ഇന്റർവ്യൂവിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
ബയോഡേറ്റ വരെ തയാറാക്കിക്കൊടുത്തത് അന്നത്തെ ഐടി പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ ആണെന്ന ഗുരുതരമായ വെളിപ്പെടുത്തലും സ്വപ്ന നടത്തി. മറ്റൊരു രാജ്യത്തിന്റെ കോൺസുലേറ്റിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റായിരുന്ന തന്നെ നിയമിക്കാൻ സുരക്ഷാ പ്രശ്നമുണ്ടെന്നു ചൂണ്ടിക്കാണിച്ച കെപിഎംജി എന്ന കൺസൽറ്റൻസിയെ ഉടനെ മാറ്റി പിഡബ്ല്യുസിയെ കൊണ്ടുവന്നാണ് ശിവശങ്കർ സ്പേസ് പാർക്കിൽ ഓപ്പറേഷൻ മാനേജരായി തന്നെ നിയമിച്ചതെന്നും സ്വപ്ന പറഞ്ഞു.
സർക്കാർ ഐ.ടി വകുപ്പിന് കീഴിലെ സ്‌പേസ് പാര്‍ക്കിൽ ജോലിക്കായി സ്വപ്ന സുരേഷ് സമര്‍പ്പിച്ചത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന് കണ്ടെത്തിയതോടെ KSTIL എം.ഡി കന്റോണ്‍മെന്റ് പൊലീസിന് പരാതി നല്‍കിയിരുന്നു. പ്രത്യേക സംഘം രൂപവത്കരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
ഒരു ലക്ഷത്തോളം രൂപ സ്വപ്‌ന വ്യാജ സർട്ടിഫിക്കറ്റിനായി നല്‍കിയെന്നും ആരോപണമുണ്ട്. ഈ വ്യാജരേഖയുടെ അടിസ്‌ഥാനത്തിലാണ് സ്‌പേസ് പാര്‍ക്ക് കണ്‍സള്‍ട്ടന്‍സിയായിരുന്ന പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ സ്വപ്‌നയ്‌ക്കു ജോലി നല്‍കിയത്. സ്വര്‍ണക്കടത്ത് കേസില്‍ അറസ്‌റ്റിലായതിനു പിന്നാലെ വ്യാജ ബിരുദം ഉപയോഗിച്ചാണ് ഇവര്‍ ജോലി കരസ്‌ഥമാക്കിയതെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.
അതോടെ ജോലി ചെയ്‌ത കാലയളവില്‍ സ്വപ്‌ന വാങ്ങിയ ശമ്പളം തിരിച്ചു തരണമെന്ന് സര്‍ക്കാരിന്റെ ധനകാര്യ പരിശോധനാ വിഭാഗം പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ കണ്‍സള്‍ട്ടന്‍സിയോട് ആവശ്യപ്പെട്ടു. സ്‌പേസ് പാര്‍ക്ക് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്ന KSTILും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha