സർക്കാരിനെ നിർത്തിപ്പൊരിച്ച് ഹൈക്കോടതി; ഓണത്തിന് പട്ടിണിക്കിട്ടാൽ വിവരമറിയും! തൊഴിലാളികളെ പട്ടിണിക്കിടാൻ പറ്റില്ല',
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ 103 കോടി രൂപ അടിയന്തരമായി നൽകാൻ സർക്കാരിനോട് നിര്‍ദേശിച്ച് ഹൈക്കോടതി. ശമ്പള വിതരണത്തിന് മുന്‍ഗണന നല്‍കണം എന്ന ജീവനക്കാരുടെ ആവശ്യം പരിഗണിച്ചാണ് കോടതി ഇടപെടല്‍. സെപ്റ്റംബർ ഒന്നിന് മുമ്പ് ഈ തുക നൽകണം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവൽ അലവൻസും നൽകാൻ കെഎസ്ആർടിസി ആവശ്യപ്പെട്ട തുക കൈമാറാനാണ് സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചത്. തൊഴിലാളികളെ പട്ടിണിക്കിടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ജൂലൈ , ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നല്‍കുന്നതിന് 50 കോടി വീതവും ഉല്‍സവബത്ത നല്‍കുന്നതിനായി മൂന്നുകോടിയും നല്‍കണമെന്നു കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പണം നല്‍കാനാണ് കോടതി നിര്‍ദേശം. ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജീവനക്കാരുടെ ഹർജി പരിഗണിക്കവേ, സർക്കാർ സഹായമില്ലാതെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നൽകാൻ സാധിക്കാത്ത അവസ്ഥയാണെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് അറിയിച്ചിരുന്നു. സഹായത്തിനായി സർക്കാരുമായി പലതവണ ചർച്ച നടത്തി.
എന്നാൽ ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കിയാലേ സാമ്പത്തിക സഹായം അനുവദിക്കൂ എന്നാണ് സർക്കാർ നിലപാടെന്നും കെഎസ്ആർടിസി മാനേജ്മെന്റ് ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഈ വിവരം ഉൾപ്പെടുത്തിയത്. ശമ്പളം കൊടുക്കാനുള്ള നടപടികളിലേക്ക് കടക്കുന്നുണ്ടെന്നും, പത്ത് ദിവസം കൂടി സമയം വേണമെന്ന് മാനേജ്മെന്റ് കോടതിയിൽ ആവശ്യപ്പെട്ടു. തൊഴിലാളികളെ പട്ടിണിക്കിടരുതെന്നായിരുന്നു ഇതിനോടുള്ള കോടതിയുടെ പ്രതികരണം.
ശമ്പളം നൽകാൻ നടപടി വേണം. വേതന വിതരണത്തിന് അധിക സമയം വേണമെന്ന കെഎസ്ആർടിസിയുടെ നിലപാട് അംഗീകരിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി. ശമ്പളം നൽകാൻ കൂടുതൽ സമയം നൽകണമെന്ന് സർക്കാരും ആവശ്യപ്പെട്ടു. പ്രവർത്തന മൂലധന സഹായം വേണമെന്ന കെഎസ്ആർടിസിയുടെ ആവശ്യത്തിന്മേൽ മറുപടി അറിയിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി. സെപ്തംബർ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മറ്റുള്ളവരെ പോലെ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കും ഓണം ആഘോഷിക്കാനുള്ള അവസരമുണ്ടാക്കണം. ഓണക്കാലത്ത് അവര്‍ വിശന്നിരിക്കരുതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിനെ ഓര്‍മപ്പെടുത്തി. നേരെത്ത ഹർജി പരിഗണിച്ചപ്പോൾ കോടതി ഉത്തരവുണ്ടായിട്ടും ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം നൽകാത്തതിൽ സിംഗിൾ ബഞ്ച് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ സിഎംഡിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നാണ് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ കെഎസ്ആർടിസിക്ക് കോടതി അനുവദിച്ച അധിക സമയം 22ന് അവസാനിച്ചിരുന്നു. ധനവകുപ്പ് പണം അനുവദിക്കാത്തതാണ് പ്രതിസന്ധി ഉണ്ടാക്കിയതെന്നായിരുന്നു കെഎസ്ആർടിസി കോടതിയെ അറിയിച്ചത്.
ഈ കേസുമായി ബന്ധപ്പെട്ട് രണ്ടു പ്രധാനകാര്യങ്ങള്‍ കോടതി ചൂണ്ടിക്കാട്ടി. കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധി പരിഹരിക്കാന്‍ അതിന്റെ ആസ്തി ഉപയോഗിക്കണമെന്ന നിര്‍ദേശമാണ് അതിലൊന്ന്. ഇക്കാര്യം കോടതി മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഇത്തവണ ആസ്തികളുടെ വിവരങ്ങള്‍ കോടതി തേടി. ഇക്കാര്യം സംബന്ധിച്ച ഓഡിറ്റ് ആരംഭിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.
തേവരയിലെയും കൊച്ചി നഗരത്തിലെയും കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡുകളുടെ അവസ്ഥ അടക്കം ചൂണ്ടിക്കാണിച്ചാണ് ആസ്തിവകകകള്‍ ഉപയോഗപ്പെടുത്തണമെന്ന് കോടതി പറഞ്ഞത്. സ്വകാര്യ പങ്കാളിത്തത്തോടെ ബി.ഒ.ടി. വ്യവസ്ഥയില്‍ മുന്നോട്ടുകൊണ്ടുപോയാലും ഇപ്പോള്‍ ഉള്ളതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ കെഎസ്ആര്‍ടിസിക്ക് മുന്നോട്ടുപോകാന്‍ സാധിക്കുമെന്ന നിര്‍ദേശവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.
ആദ്യം ശമ്പളം നല്‍കണം, അതിനു ശേഷം മറ്റു നടപടികളിലേക്ക് കടക്കാമെന്നും കോടതി പറഞ്ഞു. അതായത്, ശമ്പളവിതരണത്തിനു ശേഷം ഡ്യൂട്ടി പരിഷ്‌കരണം അടക്കമുള്ള കാര്യങ്ങളിലേക്ക് ഹൈക്കോടതി കടക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha