പുര കത്തുമ്പോൾ വാഴ വെട്ടിയ കരിങ്കാലികൾ! ധൂർത്തടിച്ച് കൂത്താടുന്ന മന്ത്രിമാർ.... ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ
ആഡംബര വാഹനമായ കിയ കാർണിവൽ മുഖ്യമന്ത്രി വാങ്ങിയിട്ട് ഒരു മാസമായില്ല. അതിന് ഏതാനും മാസം മുൻപ് മൂന്ന് പുതിയ കറുത്ത കാറുകൾ. അങ്ങിനെ മുഖ്യമന്ത്രി പുത്തൻ കാറിൽ കുതിക്കുമ്പോൾ മന്ത്രിമാരും കുറയ്ക്കുന്നില്ല. പത്ത് മന്ത്രിമാർക്ക് ഉടൻ പുതിയ കാറെത്തും. ഇന്നോവ ക്രിസ്റ്റ തന്നെയാണ് വാങ്ങുന്നത്.
ഈ സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ധൂർത്ത് നടത്തുന്ന പിണറായി സർക്കാരിനെ രൂക്ഷമായി വിമർശിച്ചാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത് വന്നിരിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നതിനെയാണ് സുരേന്ദ്രൻ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചത്. കടം കയറി മുടിഞ്ഞ് കിടക്കുമ്പോഴും സർക്കാർ ധൂർത്ത് നടത്തുന്നുവെന്നും സർക്കാർ കേരളത്തെ തകർത്തു കഴിഞ്ഞുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വികസന മുരടിപ്പും അഴിമതിയും കെടുകാര്യസ്ഥതയുമല്ലാതെ പിണറായി സർക്കാരിന് എന്താണ് അവകാശപ്പെടാനുള്ളതെന്ന് സുരേന്ദ്രൻ ചോദിച്ചു. കെ.എസ്.ആർ.ടി.സി പൂർണ്ണമായും നശിപ്പിച്ചു. ഡീസൽ അടിക്കാൻ പോലും കാശില്ലാത്ത അവസ്ഥയാണ് കേരളത്തിലേത്. ഇതുമൂലം നൂറ് കണക്കിന് കെ.എസ്.ആർ.ടി.സി ബസുകളാണ് സർവ്വീസ് മുടങ്ങി കിടക്കുന്നത്. ജീവനക്കാർക്ക് ശമ്പളവും പെൻഷനും സർക്കാർ നൽകുന്നില്ല.
സർക്കാർ ആശുപത്രികളിൽ മരുന്നുകൾ ലഭ്യമല്ല. ഒരായിരം പരാതികൾ ജനങ്ങൾക്ക് പറയാനുണ്ടെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ മന്ത്രിമാരുടെ ധൂർത്തിന് കയ്യും കണക്കുമില്ല. പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരുന്ന മനസാക്ഷിയില്ലാത്തവരാണ് കേരളത്തിലെ മന്ത്രിമാർ. പുര കത്തുമ്പോൾ വാഴ വെട്ടുന്ന കരിങ്കാലികളും താടിക്കു തീ പിടിക്കുമ്പോൾ ബീഡി കത്തിക്കുന്ന വിപ്ലവ വായാടികളുമാണ് മന്ത്രിമാരെന്ന് സുരേന്ദ്രൻ വിമർശിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാനത്ത് 10 മന്ത്രിമാര്‍ക്ക് പുതിയ ആഡംബര ഇന്നോവ ക്രിസ്റ്റ കാറുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. ഒരു ഇന്നോവ ക്രിസ്റ്റയുടെ വില 32.22 ലക്ഷം രൂപയാണ്. വാഹനങ്ങള്‍ വാങ്ങുന്നതിനായി 3,22,20,000 രൂപ അനുവദിച്ചു. വിനോദ സഞ്ചാര വകുപ്പാണ് തുക അനുവദിച്ചിരിക്കുന്നത്. മന്ത്രിമാര്‍ അവര്‍ ഉപയോഗിച്ചു വരുന്ന പഴയ വാഹനം ടൂറിസം വകുപ്പിന് തിരികെ നല്‍കണം. വാഹനങ്ങള്‍ പഴക്കം ചെന്നതിനാലാണ് പുതിയവ വാങ്ങാന്‍ അനുമതി നല്‍കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
വാഹനങ്ങൾ പഴകി അപകടാവസ്ഥയിലായെന്ന് മന്ത്രിമാർ പറയുന്നു. ഏതാനും മാസം മുൻപ് ധനമന്ത്രി കെ. എൻ. ബാലഗോപാലിൻ്റെ കാറിന്റെ ടയർ ഓട്ടത്തിനിടെ ഊരിത്തെറിച്ചിരുന്നു. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 10 വാഹനങ്ങൾ വാങ്ങുന്നത് ധനകാര്യവകുപ്പ് എതിർത്തിരുന്നു. അഞ്ച് വാഹനങ്ങൾ വാങ്ങാനാണ് ധനവകുപ്പ് അനുമതി നൽകിയത്. ഇതിനെ മറികടന്നാണ് പത്ത് വാഹനങ്ങൾ വാങ്ങുന്നതിനുള്ള തീരുമാനം മന്ത്രിസഭാ യോഗം കൈക്കൊണ്ടത്. മുഖ്യമന്ത്രി കിയ കാർണിവൽ വാങ്ങിയിട്ട് ഒരു മാസമായില്ല. അതിന് ഏതാനും മാസം മുൻപ് പുതിയ മൂന്ന് കാറുകളും വാങ്ങിയിരുന്നു.
മന്ത്രിമാര്‍ക്ക് വാഹനങ്ങള്‍ അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്. സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റിയുടെ ഭാഗമായി വിനോദ സഞ്ചാര വകുപ്പിന്റെ നിലവിലുള്ള വാഹനങ്ങള്‍ അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടിയാണ് മന്ത്രിമാര്‍ക്ക് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ തുക അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധി മൂലം ധനകാര്യ വകുപ്പ് വാഹനങ്ങള്‍ വാങ്ങുന്നതിനെ എതിര്‍ത്തിരുന്നു.
നിലവിലുള്ള വാഹനങ്ങളുടെ ഉപയോഗം രേഖപ്പെടുത്തി ഫയല്‍ സമര്‍പ്പിക്കാന്‍ ധനവകുപ്പ് ടൂറിസം വകുപ്പിനോടാവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മന്ത്രിമാര്‍ സമര്‍പ്പിച്ച ആവശ്യം കൂടി പരിഗണിച്ച് 5 വാഹനങ്ങള്‍ വാങ്ങാനേ ധനവകുപ്പ് അനുമതി നല്‍കിയുള്ളൂ. ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദത്തോടെ 10 വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ഫയല്‍ മന്ത്രിസഭാ യോഗത്തില്‍ വച്ച് തീരുമാനമെടുപ്പിക്കുകയായിരുന്നു.
ഇതുകൂടാതെ, മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഡല്‍ഹിയില്‍ ഉപയോഗിക്കാനായി രണ്ട് ഇന്നോവ ക്രിസ്റ്റ കഴിഞ്ഞമാസം വാങ്ങിയിരുന്നു. 72 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. ഇതിനുമുമ്പ് മുഖ്യമന്ത്രിക്ക് കേരളത്തില്‍ ഉപയോഗിക്കാന്‍ നാല് ഇന്നോവ ക്രിസ്റ്റയും വാങ്ങിയിരുന്നു.
https://www.facebook.com/Malayalivartha