തൂക്കി എടുക്കുന്നതിന് പകരം ന്യായം നോക്കുമെന്ന് സർക്കിൾ.... മന്ത്രിയുമായി വാക്കേറ്റം! സിഐയുടെ കസേര തെറിച്ചു; ഫോണ്‍ സംഭാഷണം പുറത്ത്!
പിണറായി സർക്കാരിൽ ഏറ്റവും അധികം പഴി കേൾക്കേണ്ടി വന്നിട്ടുള്ള വകുപ്പുകളിൽ ഒന്നാണ് പോലീസ് ഡിപ്പാർട്ട്മെന്റ്. അതോടൊപ്പം വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്നതാണ് മന്ത്രിമാരുടെ പല സമയങ്ങളിലേയും പെരുമാറ്റം. എന്നാൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന വാർത്ത തികച്ചും വ്യത്യസ്ഥമാണ്. തന്റെ മണ്ഡലത്തിലെ ഒരു സ്ത്രീ അനുഭവിച്ച ബുദ്ധിമുട്ട് മനസ്സിലാക്കി, അവർക്ക് വേഗത്തിൽ നീതി ഉറപ്പാക്കണം എന്ന് പോലീസ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ട അവിടുത്തെ എംഎൽഎയും അതോടൊപ്പം ഭക്ഷ്യവകുപ്പ് മന്ത്രിയുമായ ശ്രീ. ജി. ആർ. അനിലിന്റെ ശബ്ദരേഖയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
അതിലെന്താണ് ഇത്ര കൗതുകം എന്നായിരിക്കും പലർക്കും തോന്നുക, പക്ഷേ പരാതിക്കാരിയുടെ വേദന കണ്ട് പോലീസ് സ്റ്റേഷനിലേക്ക് നേരിട്ട് വിളച്ച് മന്ത്രിയും സിഐയും തമ്മിൽ വൻ വാക്കേറ്റമാണ് പിന്നീട് ഉണ്ടായത്. ഭക്ഷ്യമന്ത്രി ജി.ആർ. അനിലും വട്ടപ്പാറ സിഐ ഗിരിലാലുമായി ഫോണിൽ വാക്കേറ്റം നടത്തുന്നതിന്റെ ശബ്ദരേഖയാണ് നിലവിൽ പുറത്തു വന്നിരിക്കുന്നത്.
മന്ത്രി ജി.ആർ.അനിലിന്റെ മണ്ഡലമായ നെടുമങ്ങാട് കരകുളത്തെ ഒരു ഫ്ലാറ്റിൽ നടന്ന കേസുമായി ബന്ധപ്പെട്ടാണ് വാക്കേറ്റമുണ്ടായത്. ഒരു യുവതിയും കുഞ്ഞിന്റെ കാല് തല്ലിയൊടിച്ചു എന്ന പരാതിയാണ് മന്ത്രിയുടെ മുന്നിൽ എത്തിയത്. അതിൽ കൃത്യമായ നടപടി പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല എന്നുള്ള ആരോപണവുമുണ്ടായിരുന്നു. സംഭവം നടന്നിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുകയോ മേൽ നടപടികൾ പോലീസ് സ്വീകരിക്കാതെ ഇരുന്നപ്പോഴാണ് മന്ത്രിക്ക് തന്നെ നേരിട്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിക്കേണ്ട സാഹചര്യമുണ്ടാകുന്നത്.. ബാക്കി നടന്നത് കേൾക്കാം....
രണ്ടാനച്ഛൻ തന്റെ കുട്ടിയെ ഉപദ്രവിച്ച കേസിൽ പരാതിക്കാരിക്കായി ഇടപെടണമെന്നായിരുന്നു മന്ത്രി ആവശ്യപ്പെട്ടത്. പക്ഷേ, താൻ ന്യായം നോക്കി കാര്യങ്ങൾ ചെയ്യാമെന്നായിരുന്നു സിഐയുടെ മറുപടി. ഇതോടെ മന്ത്രി ക്ഷുഭിതനാവുകയായിരുന്നു. സിഐയും പിന്നീട് അതേ ഭാഷയില്‍ മറുപടി നൽകുകയായിരുന്നു.
തിരുവനന്തപുരത്തെ നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ നിന്നും സിപിഐ സീറ്റിൽ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച് ജനപ്രതിനിധി കൂടിയാണ് നമ്മുടെ ഭക്ഷ്യവകുപ്പ് മന്തി. അദ്ദേഹത്തെ കുറിച്ച് ഇതുവരെ നല്ല രീതിയിലുള്ള വാർത്തകൾ തന്നെയാണ് കേട്ടിട്ടള്ളത്. തെറ്റ് കണ്ടാൽ എതിർക്കുകയും, നീതി പുലരാത്തിടങ്ങളിൽ തട്ടിക്കയറാനും മടിക്കാത്ത ഒരു പൊതുപ്രവർത്തകനായി തന്നെയാണ് മണ്ഡലത്തിലുടനീളം അറിയപ്പെടുന്നത്. ജനങ്ങൾക്കിടിയിൽ ഇറങ്ങി പ്രവർത്തിക്കുന്ന ഒരു ജനപ്രതിനധി ആയതുകൊണ്ടാണ് വിഷമം കണ്ടയുടൻ തന്നെ വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടത്.
ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ട വിവരം വിളിച്ചു പറയുമ്പോള്‍ ഇന്ന് വൈകുന്നേരത്തിനു മുന്‍പ് അവനെ തൂക്കിയെടുത്തുകൊണ്ടു വരുമെന്നല്ലേ പറയേണ്ടതെന്നു മന്ത്രി ചോദിക്കുന്നത് ആ അർത്ഥത്തിലാണ്. അങ്ങനെ തൂക്കിയെടുത്തോണ്ടു വരുമ്പോള്‍ നമ്മളെയെന്നും സംരക്ഷിക്കാന്‍ ആരുമില്ലെന്ന് സിഐ തിരിച്ചു പറയുന്നതും കേള്‍ക്കാൻ സാധിക്കുന്നുണ്ട്.
കേസിനെ സംബന്ധിച്ച കാര്യങ്ങൾ മന്ത്രി വിശദീകരിക്കുമ്പോൾ ന്യായം നോക്കി കാര്യങ്ങൾ ചെയ്യാമെന്ന് സിഐ ഉറപ്പു നൽകുകയാണ്. എന്നാൽ ന്യായം നോക്കി ചെയ്യാമെന്ന വാക്കാണ് തർക്കത്തിനു തുടക്കം കുറിക്കുന്നത്. ഒരു സ്ത്രീ പരാതി പറഞ്ഞപ്പോൾ ഗൗരവത്തോടെ കണ്ട് വിളിച്ചതാണെന്നും നാളെ പരാതിക്കാർക്ക് എന്തെങ്കിലും സംഭവിച്ചാൽ മന്ത്രി വിളിച്ചതാണെന്ന് ഓർക്കണമെന്നും ന്യായം നോക്കിയേ ചെയ്യൂ എന്ന് സിഐ പറഞ്ഞ കാര്യം തനിക്ക് പറയേണ്ടി വരുമെന്നും മന്ത്രി സൂചിപ്പിക്കുന്നുണ്ട്.
ഒരു സ്ത്രീ രാത്രി സ്റ്റേഷനിൽ പരാതിയുമായി വരണമെങ്കിൽ അവർ എന്തെല്ലാം അനുഭവിച്ചു കാണുമെന്നറിയാമെന്നും ന്യായമായി മാത്രമേ ചെയ്യാൻ കഴിയൂ എന്നും സിഐ പറയുന്നുണ്ട്. എന്നാൽ ഗുരതരമായി പ്രശ്നമായിട്ട് പോലും ആളെ കസ്റ്റഡിയിൽ എന്തുകൊണ്ട് എടുത്തില്ല എന്ന കാര്യം സിഐ വ്യക്തമാക്കുന്നില്ല. പരാതിയിൽ പറയുന്ന രണ്ടാം ഭർത്താവിനെ വീട്ടിൽനിന്ന് തൂക്കി എടുത്ത് സ്റ്റേഷനിൽ എത്തിച്ചാൽ തന്നെ സംരക്ഷിക്കാൻ ആരുമില്ലെന്നും ന്യായം നോക്കിയേ അതുകൊണ്ട് കാര്യങ്ങളിൽ തീരുമാനമെടുക്കൂ എന്നും സിഐ പറയുന്നു.
താൻ ആരുടെയും കപ്പം വാങ്ങിച്ചിരിക്കുന്നവനല്ല. നീ, എടാ പോടാ എന്ന തരത്തിൽ തന്നെ വിളിക്കരുത്. ആ രീതിയിൽ സംസാരിക്കരുത്. മണ്ഡലത്തിലെ വോട്ടർ പറയുന്നതുകേട്ട് അതുപോലെ നടപടിയെടുക്കാൻ കഴിയില്ലെന്നും സിഐ തിരിച്ചടിക്കുകയായിരുന്നു. 17–ാം തീയതിയാണ് രണ്ടാനച്ഛൻ 11 വയസ്സുള്ള കുട്ടിയുടെ കാലിൽ ചവിട്ടി പരുക്കേൽപ്പിച്ചത്. കഴിഞ്ഞ ദിവസം കുട്ടിയുടെ അമ്മ വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ആദ്യം മൊഴി നൽകാൻ പരാതിക്കാരി തയാറായില്ലെന്നു പൊലീസ് പറയുന്നു. നിർബന്ധിച്ച ശേഷമാണ് മൊഴി നൽകിയത്.
ഭർത്താവിനെ തിരക്കി പൊലീസ് ഫ്ലാറ്റിലെത്തിയെങ്കിലും അവിടെ ഉണ്ടായിരുന്നില്ല. ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് നാലാഞ്ചിറയിൽ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്യുന്നത്. ചികിത്സാ രേഖകൾ പരിശോധിച്ചു വരികയാണെന്നും അതിനുശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യം തീരുമാനിക്കുമെന്നും പൊലീസ് പറഞ്ഞു. നിലവിൽ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് എന്ന ആക്ഷേപമാണ് ഉയരുന്നത്.
സംഭാഷണം പുറത്തായതോടെ പോലീസുകാരനെതിരേ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. വാക്കേറ്റത്തിനൊടുവിൽ സിഐയ്ക്കു സ്ഥലംമാറ്റം. വിജിലൻസിലേക്കാണ് സിഐയെ മാറ്റിയത്. മന്ത്രിയുടെ ഓഫിസിന്റെ പരാതിയെ തുടർന്നാണ് നടപടിയെന്നാണ് ലഭിക്കുന്ന വിവരം. വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന അഞ്ച് സിഐമാരെയും സ്ഥലം മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം റൂറൽ എസ്പി ഗിരിലാലിനോട് വിശദീകരണം തേടി. ഇന്നലെ ലഭിച്ച പരാതിയിൽ കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി വട്ടപ്പാറ പൊലീസ് ഇന്ന് കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരമാണ് രണ്ടാനച്ഛനെതിരെ കേസെടുത്തത്.
https://www.facebook.com/Malayalivartha