ഈശ്വരാ ആ ഗതിയോ... ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന ബില്‍ ഇന്ന് നിയമസഭ വളരെപ്പെട്ടന്ന് പാസാക്കും; പ്രതിപക്ഷത്തിന്റെ എതിര്‍പ്പിന് ഒന്നും ചെയ്യാനാകില്ല; പ്രതിപക്ഷം പോലും നോക്കുന്നത് ഗവര്‍ണറെ; സര്‍വകലാശാല ബില്ലിന്റെ ഭാവി നോക്കി ലോകായുക്തയുടെ വിധി ഗവര്‍ണര്‍ നിശ്ചയിക്കും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാരും തമ്മിലുള്ള അങ്കത്തിന്റെ ആദ്യ വെടി ഇന്ന് മുഴങ്ങും. ലോകായുക്തയുടെ അധികാരം കവരുന്ന ബില്‍ ഇന്നു നിയമ സഭ പാസാക്കും. എണ്ണത്തില്‍ കുറവുള്ള പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് ഒന്നുമല്ല. ഈസിയായി പാസാകും. പക്ഷെ ഗവര്‍ണറുടെ തീരുമാണ് അന്തിമം. സര്‍വകലാശാല ബില്ലിന്റെ ഭാവി നോക്കി ലോകായുക്തയുടെ വിധി ഗവര്‍ണര്‍ നിശ്ചയിക്കും.
ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതിന് നേരത്തെയും ഗവര്‍ണര്‍ എതിര്‍ത്തിരുന്നു. അഴിമതി കേസില്‍ ലോകയുക്ത വിധിയോടെ പൊതു പ്രവര്‍ത്തകര്‍ പദവി ഒഴിയണം എന്ന നിയമത്തിലെ പതിനാലാം വകുപ്പാണ് എടുത്ത് കളയുന്നത്. പകരം മുഖ്യമന്ത്രിക്ക് എതിരായ വിധിയില്‍ പൂന പരിശോധന അധികാരം നിയമസഭക്ക് നല്‍കുന്ന ഭേദഗതി ആണ് കൊണ്ട് വരുന്നത്.
മന്ത്രിമാര്‍ക്ക് എതിരായ വിധി മുഖ്യമന്ത്രിക്കും എം എല്‍ എമാര്‍ക്ക് എതിരായ വിധി സ്പീക്കര്‍ക്കും പരിശോധിക്കാം. സി പി ഐ മുന്നോട്ടു വെച്ച ഭേദഗതി സര്‍ക്കാര്‍ ഔദ്യോഗിക ഭേദഗതി ആക്കുക ആയിരുന്നു. പ്രതിപക്ഷത്തിന്റെ വിയോജന കുറിപ്പോടെ ബില്‍ പാസ്സാകും എങ്കിലും ഗവര്‍ണര്‍ ഒപ്പിടുമോ എന്നുള്ളതാണ് ഇനിയുള്ള ആകാംക്ഷ.
ഗവര്‍ണറും വളരെ സൂക്ഷ്മമായാണ് കാര്യങ്ങള്‍ കാണുന്നത്. വിവാദമായ ലോകായുക്ത ബില്‍ നിയമസഭയില്‍ പാസാക്കുമ്പോള്‍ സി പി എമ്മിന്റെയും സി പി ഐയുടെയും അഴിമതി വിരുദ്ധ നിലപാടുകള്‍ ചോദ്യം ചെയ്യുകയാണ്. അതേസമയം മറ്റൊരു സംസ്ഥാനത്തുമില്ലാത്ത ഒരു അധികാരം എടുത്ത് കളയുക മാത്രമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.
സിപിഐയുടെ തര്‍ക്കം തീര്‍ത്തത് ആശ്വാസകരമാണ്. വലിയ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് സിപിഎമ്മും സിപിഐയും ലോകായുക്ത നിയമത്തിലെ ഭേദഗതിയില്‍ ധാരണയിലെത്തിയത്. ലോകായുക്ത വിധി പരിശോധനക്ക് സ്വതന്ത്ര സമിതിയെന്ന മുന്‍ ബദലില്‍ നിന്നും സിപിഐ പിന്മാറി. അത് നിയമക്കുരുക്കുണ്ടാക്കുമന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റം.
മുഖ്യമന്ത്രിക്കെതിരായ വിധിയില്‍ പുനപരിശോധന അധികാരം നിയമസഭക്ക് നല്‍കി. ഫലത്തില്‍ ജുഡീഷ്യല്‍ സ്വഭാവമുള്ള ലോകായുക്ത വിധി സര്‍ക്കാര്‍ തന്നെ പരിശോധിച്ച് തള്ളും. ലോകായുക്തയെ തൊടരുതെന്ന് ആവശ്യപ്പെട്ട് സിപിഎമ്മുമായി പോരടിച്ച സിപിഐയും നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ സമ്മതിച്ചു. നിലവിലെ നിയമത്തില്‍ അപ്പീല്‍ അവസരമില്ലെന്ന വാദമാണ് സിപിഐ ന്യായീകരണം.
അതേസമയം തന്നെ സമ്മര്‍ദത്തിലാക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുറനനടിച്ചു. ജനാധിപത്യത്തില്‍ ആര്‍ക്കും ആരെയും വിമര്‍ശിക്കാം. പക്ഷേ തന്നെ സമ്മര്‍ദത്തിലാക്കാനാകില്ല. നിയമസഭയെ താന്‍ ബഹുമാനിക്കുന്നു. എന്നാല്‍ ഭരണഘടനയും നിയമവും അനുസരിച്ചുമാത്രമേ തനിക്കുമുന്നിലെത്തുന്ന ഏതു കടലാസിലും ഒപ്പിടൂ. കണ്ണൂര്‍ വിസിക്കെതിരായ പരാതിയില്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമാവും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ലോകായുക്ത നിയമഭേദഗതി ബില്‍ ചൊവ്വാഴ്ച നിയമസഭയുടെ പരിഗണനയില്‍ എത്താനിരിക്കെയാണ് ഗവര്‍ണറുടെ പരാമര്‍ശം ഏറെ ശ്രദ്ധേയമാണ്. ഗവര്‍ണറുടെ നീക്കം ആകാംക്ഷ നിറഞ്ഞതാണ്.
സര്‍വകലാശാല നിയമനങ്ങള്‍, ഓര്‍ഡിനന്‍സ് വിഷയങ്ങളില്‍ സര്‍ക്കാറുമായി തുറന്ന എതിര്‍പ്പ് ഗവര്‍ണര്‍ പ്രകടിപ്പിച്ചിരുന്നു. ലോകായുക്ത നിയമഭേദഗതിയില്‍ സി പി ഐ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. സി പി ഐ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ ലോകായുക്ത ബില്ലിലെ ഔദ്യോഗിക ഭേദഗതിയായി ഉള്‍പ്പെടുത്തുകയും ചെയ്തു.
അതിനിടെ, ഇടതുമുന്നണി സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരസ്യമായി പുകഴ്ത്തി സിപിഎം എംഎല്‍എ യു പ്രതിഭ രംഗത്തെത്തിയത് ചര്‍ച്ചയായി. രാഷ്ട്രീയ അഭിപ്രായങ്ങള്‍ വ്യത്യസ്തമാണെങ്കിലും ഗവര്‍ണറുടെ പെരുമാറ്റം മാതൃകാപരമാണെന്ന് പ്രതിഭ പറഞ്ഞു.
"
https://www.facebook.com/Malayalivartha

























