പിണറായി വീണ്ടും പ്രതിസന്ധിയിൽ; എം വി ഗോവിന്ദന് പിന്നാലെ ആൻറണി രാജുവും രാജിയിലേക്ക്? അടിവസ്ത്രം അടിച്ചുമാറ്റിയ കേസിൽ രാജിവയ്ക്കാത്ത ഗതാഗത മന്ത്രി ആൻ്റണി രാജു ലത്തീൻ അതിരൂപതയുടെ അന്ത്യശാസനത്തിന് വഴങ്ങി മന്ത്രി സ്ഥാനം രാജിവയ്ക്കുമോ? ഉറ്റുനോക്കി കേരളം

എം വി ഗോവിന്ദന് പിന്നാലെ ആൻറണി രാജുവും രാജിയിലേക്ക്. അങ്ങനെ പിണറായി വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. അടിവസ്ത്രം അടിച്ചുമാറ്റിയ കേസിൽ രാജിവയ്ക്കാത്ത ഗതാഗത മന്ത്രി ആൻ്റണി രാജു ലത്തീൻ അതിരൂപതയുടെ അന്ത്യശാസനത്തിന് വഴങ്ങി മന്ത്രി സ്ഥാനം രാജിവയ്ക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. കോൺഗ്രസിൻ്റെ സിറ്റിംഗ് സീറ്റായ തിരുവനന്തപുരത്ത് നിന്ന് ലത്തീൻ അതിരൂപതയുടെ പിന്തുണ ഒന്നുകൊണ്ടു മാത്രമാണ് ആൻറണി രാജു ജയിച്ചത്. ഫലത്തിൽ ലത്തീൻ സമുദായം പിണങ്ങുമ്പോൾ ആൻ്റണി രാജുവിൻ്റെ ഭാവിയാണ് അവതാളത്തിലായത്.
വിഴിഞ്ഞം സമരത്തിൽ നിലപാട് കടുപ്പിക്കാൻ തന്നെയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത തീരുമാനിച്ചിരിക്കുന്നത്. തുറമുഖനിര്‍മാണത്തിനെതിരെ സമരം മുമ്പോട്ടു കൊണ്ടുപോകുമെന്നും വിഭജിക്കാനും പിന്തിരിപ്പിക്കാനുമുള്ള നീക്കങ്ങളിൽ വീഴരുതെന്നും സർക്കുലറിലൂടെ ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ വിശ്വാസികളോട് ആവശ്യപ്പെട്ടു. സമരക്കാർക്കുള്ള ഭക്ഷണം പോലും പോലീസ് പിടിച്ചെടുത്തിൽ സഭ അമ്പരപ്പിലാണ്.
ഞായറാഴ്ച കുര്‍ബാനയ്ക്കെത്തിയ വിശ്വാസികളോടാണ് സര്‍ക്കുലറിലൂടെ അതിരൂപത നയം വ്യക്തമാക്കിയത്. തുറമുഖ പദ്ധതിക്കെതിരായ സമരം ശക്തമായി തുടരും. കടൽത്തീരത്ത് ജീവിക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ അവകാശം ഭരണഘടനാപരമാണ്. നിയമ പരിരക്ഷ തേടുമെന്നും ആര്‍ച്ച് ബിഷപ് വ്യക്തമാക്കി. അതിരൂപതയ്ക്ക് കീഴിലെ എല്ലാ പളളികളിലും ആര്‍ച്ച് ബിഷപിന്റെ സര്‍ക്കുലര്‍ വായിച്ചു.
മത്സ്യത്തൊഴിലാളികൾക്ക് എന്ത് പരാതിയുണ്ടെങ്കിലും വിഴിഞ്ഞം തുറമുഖ പദ്ധതി തടസ്സപ്പെടുത്തിയാകരുത് പ്രതിഷേധമെന്ന് കേരളാ ഹൈക്കോടതി പറഞ്ഞു. തുറമുഖ പദ്ധതി നിർമ്മാണം നിർത്തിവെക്കാൻ നിർദ്ദേശം നൽകാനാകില്ലെന്നും കോടതി അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ സമരത്തിന് പൊലീസ് കൂട്ടുനിൽക്കുന്നുവെന്നും പദ്ധതി പ്രദേശത്ത് പൊലീസ് സംരക്ഷണം നൽകണമെന്ന് നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ വാക്കാൽ പരാമർശം. മത്സ്യത്തൊഴിലാളികൾക്ക് പദ്ധതിക്കെതിരെ പ്രതിഷേധം നടത്താം. എന്നാൽ പദ്ധതി തടസ്സപ്പെടുത്തരുത്. പദ്ധതിയെക്കുറിച്ച് പരാതി ഉണ്ടെങ്കിൽ ഉചിതമായ സ്ഥലത്ത് ഉന്നയിക്കാം. പ്രതിഷേധം നിയമത്തിന്റെ പരിധിയിൽ നിന്നാകണമെന്ന് നിർദ്ദേശിച്ച കോടതി, പ്രതിഷേധമുള്ളത് കൊണ്ട് നിർമ്മാണം നിർത്തിവെക്കാൻ നിർദ്ദേശിക്കാൻ ആകില്ലെന്നും അറിയിച്ചു.
വിഴിഞ്ഞത്ത് തുറമുഖത്തിനെതിരായ സമരം ശക്തമാണ്. ഉപരോധ സമരത്തിന്റെ പതിനാലാം ദിവസമായ ഇന്നലെ മുതലപ്പൊഴിയിൽ നിന്നുള്ള വള്ളങ്ങളാണ് കടൽ മാർഗം തുറമുഖം വളഞ്ഞത്. കരമാർഗ്ഗവും തുറമുഖം ഉപരോധിക്കും. സമരക്കാരുമായി മൂന്നാംവട്ട മന്ത്രിതല ചർച്ചയും കഴിഞ്ഞു. കഴിഞ്ഞ ദിവസം ലത്തീൻ അതിരൂപത പ്രതിനിധികൾ എത്താത്തതിനെ തുടർന്ന് മന്ത്രിമരുമായുള്ള ചർച്ച നടന്നിരുന്നില്ല.
വിഴിഞ്ഞത്ത് കേന്ദ്ര സേനയെയോ പൊലീസിനെയോ സുരക്ഷക്കായി നിയോഗിക്കണമെന്നാണ് അദാനിയും തുറമുഖ നിർമ്മാണ കരാർ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും നൽകിയ ഹർജിയിലെ ആവശ്യം. കേന്ദ്ര സേനയുടെ ആവശ്യമില്ലെന്നും സംസ്ഥാന പൊലീസ് സുരക്ഷയൊരുക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ക്രമസമാധാന പ്രശ്നം ഉണ്ടെങ്കിൽ സർക്കാർ സിഐഎസ്എഫ് സുരക്ഷ ആവശ്യപ്പെടണമെന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്. വിഴിഞ്ഞത്ത് ക്രമസമാധാന നില ഉറപ്പാക്കാൻ നേരത്തെ പൊലീസിന് കോടതി നിർദ്ദേശം നൽകിയിരുന്നു. കേസിൽ കക്ഷി ചേർക്കാൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പും വൈദികരുമടക്കമുള്ളവരും കോടതിയെ സമീപിക്കും. അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിൽ കക്ഷി ചേർക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. അദാനി നൽകിയ ഹര്‍ജിയിൽ തങ്ങളെ കൂടി കോടതി കേൾക്കണം എന്നതാണ് ആവശ്യം. വിഴിഞ്ഞം തുറമുഖം നിർമാണം മത്സ്യത്തൊഴിലാളി സമൂഹത്തിനാകെ ആപത്താണെന്ന് കാട്ടിയാണ് ലത്തീൻ അതിരൂപതയുടെ നീക്കം. ഇതിന് ആൻ്റണി രാജുവിൻ്റെ സഹായം കിട്ടിയില്ലെന്നാണ് അതിരൂപതയുടെ പരാതി.
ലത്തീൻ അതിരൂപതക്ക് ഫലത്തിൽ നഷ്ടമായിരിക്കുന്നത് നിയമപരമായ സംരക്ഷണമാണ്.50 ശതമാനം പൂർത്തിയായ പദ്ധതി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതാണ് വിഴിഞ്ഞം സമരക്കാർക്ക് വിനയായത്. വിഴിഞ്ഞത്തെ നിയമലംഘനങ്ങൾ കോടതിയുടെ ശ്രദ്ധയിൽ പെടുത്തുന്നതിന് പകരം പദ്ധതി തന്നെ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതാണ് റസുര സമിതിക്ക് വിനയായത്.
ലത്തീൻ അതിരൂപതയുടെ പിന്തുണയോടെ ജയിച്ചിട്ടും ആൻ്റണി രാജു തങ്ങളെ സഹായിച്ചില്ലെന്ന ചിന്ത സമുദായ നേതാക്കൾക്കുണ്ട്. മുഖ്യമന്ത്രിയുമായി ചർച്ച നടത്താൻ പോലും ആൻറണി രാജു തയ്യാറായിട്ടില്ല.എന്നാൽ വിഴിഞ്ഞം വിവാദം പരിഹരിക്കാൻ താൻ ശ്രമിച്ചിട്ടുണ്ടെന്നാണ് മന്ത്രി ആൻ്റണി രാജു പറഞ്ഞത്. ആൻറണി രാജുവിന് പകരം ഗണേഷ് കുമാറാണ് ഗതാഗത മന്ത്രിയാകേണ്ടിയിരുന്നത്. എന്നാൽ
ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തെത്തിക്കുന്നതിൽ സി പി എമ്മിനും മുഖ്യമന്ത്രിക്കും താത്പര്യമുണ്ടായിരുന്നില്ല. അദ്ദേഹത്തെ മന്ത്രിയാക്കുന്നത് വിവാദങ്ങൾക്ക് വഴിപ്പെടുന്നതിന് തുല്യമാണെന്ന് സി പി എം കരുതി.. യു ഡി എഫ് സർക്കാരിൽ മന്ത്രിയായിരിക്കെ ഗണേശ് കുമാർ തിരികൊളുത്തിയ വിവാദങ്ങൾ പിണറായിക്കും പാഠമായി മാറിയിരുന്നു.
ഗണേശ് കുമാറിനെ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.ജി.സുകുമാരൻ നായരുടെ പിന്തുണ ഗണേശൻ തേടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. കുടുംബ വഴക്കിൽ ഇടപെടാൻ അദ്ദേഹം തയ്യാറായില്ല.. ഉഷയെയും ഗണേശിനെയും തള്ളാതെ മിതത്വ നിലപാടാണ് എൻഎസ്എസ് സ്വീകരിച്ചത്. ഇതിനിടയിൽ കേരള കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ആർ ബാലകൃഷ്ണ പിള്ളയുടെ മകൾ ഉഷാ മോഹൻദാസിനെ തെരഞ്ഞെടുത്തത് തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു.
കെ ബി ഗണേഷ് കുമാറിനെ എതിർക്കുന്ന നേതാക്കൾ കൊച്ചിയിൽ യോഗം ചേർന്നാണ് പുതിയ ചെയർമാനെ തെരഞ്ഞെടുത്തത്.. ഗണേഷ് കുമാർ പാർട്ടി ചെയർമാൻ ആയത് ആരുടെയും അറിവോടെയല്ല എന്നാണ് വിമത വിഭാഗത്തിൻറെ നിലപാട്... ഗണേഷ് കുമാർ പാർലമെൻററി പാർട്ടി നേതാവായി തുടരുമെന്ന് ഉഷ മോഹൻദാസ് പറഞ്ഞു... പാർട്ടിയുടെ ബോർഡ് കോർപ്പറേഷൻ പി എസ് സി മെമ്പർ പദവികളുടെ നിയമനത്തിൽ അഴിമതി നടന്നിട്ടുണ്ട്.. ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഇടതുമുന്നണിയെ നേതാക്കൾ സമീപിച്ചിരുന്നു.സംസ്ഥാന കമ്മിറ്റിയിലെ 84 അധികം പേരുടെ പിന്തുണയുണ്ടെന്നാണ് ഉഷ മോഹൻദാസ് അവകാശവാദം. എന്നാൽ ഉഷയുടെ പാർട്ടിക്ക് എം എൽ എ ഇല്ല.
രണ്ടാം പിണറായി സർക്കാരിൽ ഒന്നാം ഊഴത്തിൽ തന്നെ മന്ത്രിയാവാനുള്ള ഗണേഷ് കുമാറിൻ്റെ സാധ്യത ഇല്ലാതാക്കിയത് സഹോദരി ഉഷയായിരുന്നു. കുടുംബപ്രശ്നങ്ങളാണ് കാരണമായത്. കേരള കോൺഗ്രസ് ബിയുടെ സ്ഥാപക ചെയർമാൻ ആർ.ബാലകൃഷ്ണണപിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്തിനെ ചൊല്ലി സഹോദരിയുമായുണ്ടായ തർക്കം മന്ത്രിസഭ രൂപീകരണ ചർച്ചയിൽ ഗണേഷിന് തിരിച്ചടിയാകുകയായിരുന്നു. മരണത്തിന് മുൻപ് ബാലകൃഷ്ണ പിള്ളയെഴുതിയ വിൽപ്പത്രത്തിൽ ക്രമക്കേട് നടന്നെന്ന പരാതിയാണ് സഹോദരി ഉയർത്തുന്നത്.
ഗണേഷിന്റെ മൂത്ത സഹോദരി ഉഷ മോഹൻദാസും മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ഭർത്താവ് മോഹൻദാസും ഈ പരാതിയുമായി മുഖ്യമന്ത്രിയേയും കോടിയേരി ബാലകൃഷ്ണനേയും കണ്ടു. ചില തെളിവുകളും ഇവർ ഹാജരാക്കിയെന്നാണ് സൂചന. ഈ ഘട്ടത്തിൽ ഗണേഷിനെ മന്ത്രിയാക്കുന്നത് മന്ത്രിസഭയുടെ പ്രതിഛായക്ക് കളങ്കമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗണേഷിനെ ആദ്യ ടേമിൽ മന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചത്. ഗണേഷിനെ പിണറായി വിളിപ്പിച്ച് സംസാരിച്ചിരുന്നു. എൻഎസ് എസിൻ്റെ പിന്തുണ നേടാൻ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും ഗണേശന് സാധിച്ചില്ല.
അതേ സമയം ബാലകൃഷ്ണപിള്ളയെഴുതിയ വിൽപ്പത്രത്തിൽ യാതൊരു തിരിമറിയും നടന്നില്ലെന്ന് അദ്ദേഹത്തിൻ്റെ സന്തത സഹചാരിയും വിൽപ്പത്രത്തിലെ സാക്ഷിയുമായ പ്രഭാകരൻ പിള്ള വെളിപ്പെടുത്തിയിരുന്നു. ഉഷ മോഹൻദാസിന്റെ ആരോപണങ്ങൾ തള്ളിയ സാക്ഷി പ്രഭാകരൻ പിള്ള ഗണേഷിന് വിൽപ്പത്രത്തെ കുറിച്ച് അറിവില്ലായിരുന്നെന്നും പറഞ്ഞിരുന്നു. എന്നാൽ അത് മുഖവിലയ്ക്കെടുക്കാൻ സർക്കാർ തയ്യാറായിരുന്നില്ല.
ഗണേശിൻ്റെ പാർട്ടി പിളരുന്നതിൽ ഏറ്റവുമധികം സന്തോഷിച്ചത് ആൻറണി രാജുവാണ്. രണ്ടര വർഷമെന്ന കടമ്പ മറികടക്കാൻ ആൻറണി രാജുവിന് ഇതുവഴി കഴിയും. എന്നാൽ അപ്രതീക്ഷിതമായി കെ.എസ്ആർറ്റിസിക്ക് ഉള്ളിൽ നിന്ന് ആൻറണി രാജുവിനെതിരെ വിവാദം കടുക്കുകയായിരുന്നു. ഇതിൽ സി പി എം നേതൃത്വം നൽകുന്ന സി ഐ ടി യുവും ആൻറണി രാജുവിന് എതിരായതാണ് വിനയായത്. എന്നാൽ പിണറായിയുടെ പിന്തുണ ആൻറണി രാജുവിന് തന്നെയായിരുന്നു.
ആയിരകണക്കിന് പുതിയ ബസുകൾ വാങ്ങിയാണ് ആൻ്റണി രാജു പിണറായിയെ പ്രസാദിപ്പിച്ചത്. കെഎസ്. ആർ റ്റി സിയുടെ മാനേജിംഗ് ഡയറക്ടറായി പിണറായി നിയമിച്ചത് ഐ എ എസ്. ഉദ്യോഗസ്ഥനായ ബിജു പ്രഭാകറിനെയാണ്. പിണറായിക്ക് ഇഷ്ടമുള്ള ഉദ്യോഗസ്ഥരിൽ ഒരാളാണ് ബിജു പ്രഭാകർ. പുതിയ ബസുകൾ വാങ്ങുന്നത് കമ്മീഷൻ വാങ്ങാനല്ലെന്ന് അടുത്ത കാലത്ത് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. ഇതിൽ നിന്ന് അഴിമതിയുടെ കാര്യം വ്യക്തമായിരുന്നു. കോടി കണക്കിന് രൂപയാണ് പുതിയ ബസ് വാങ്ങലിലൂടെ മറിഞ്ഞതെന്ന് പറയപ്പെടുന്നു.
ആൻറണി രാജുവിന് വേണ്ടി ലത്തീൻ അതിരൂപതയെ കൈയിലെടുക്കാൻ പിണറായി തയ്യാറല്ല. വിഴിഞ്ഞം തുറമുഖത്തിൻ്റെ കാര്യത്തിൽ അദാനിക്കൊപ്പമാണ് പിണറായി എന്ന കാര്യം വ്യക്തമാണ്. വിവാദം ഉണ്ടായപ്പോൾ തന്നെ പിണറായി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അദാനിയുടെ പ്രതിനിധികൾ പിണറായിയെ കണ്ടപ്പോൾ തന്നെ അദ്ദേഹം തൻ്റെ പിന്തുണ അറിയിച്ചിരുന്നു. ആൻറണി രാജു അദ്ദേഹത്തിന് ഒരു പ്രശ്നമേയല്ല. വിഴിഞ്ഞം തുറമുഖസമരത്തിൽ അദാനിക്കൊപ്പമാണ് കേന്ദ്ര സർക്കാരും നിയമ ലോകവും. അദാനിയുടെ കോടികൾക്ക് മുന്നിൽ മത്സ്യത്തൊഴിലാളികൾ ഒരു പ്രശ്നമേയല്ല.
https://www.facebook.com/Malayalivartha
























