ഷോൺ ജോർജിന്റെ ചോദ്യം ചെയ്യൽ നാളെ, കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിൽ നാളെ ഹാജരാകാൻ നോട്ടീസ്

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കൊപ്പം നിൽക്കുന്നവരെ അപകീർത്തിപ്പെടുത്താൻ വ്യാജ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസിൽ ഷോൺ ജോർജിനെ ക്രൈംബ്രാഞ്ച് നാളെ ചോദ്യം ചെയ്യും. കേസിൽ ഷോൺ ജോർജിനെ ഇന്ന് ചോദ്യം ചെയ്യില്ലെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. നാളെ കോട്ടയം ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
മാധ്യമ പ്രവർത്തകരും അന്വേഷണ ഉദ്യോഗസ്ഥരും ചേർന്ന് ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന വ്യാജ സ്‌ക്രീൻ ഷോട്ട് ദിലീപിന്റെ അനുജന് ഷോൺ അയച്ചതാണ് കേസിന് ആധാരം. ഇതുമായി ബന്ധപ്പെട്ട് കേസിൽ കഴിഞ്ഞ ദിവസം ഷോണിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ വ്യാജ സ്‌ക്രീൻഷോട്ടുകൾ ഉണ്ടാക്കി അന്വേഷണത്തിന്റെ വഴിതെറ്റിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഷോൺ ജോർജിന്റെ വീട്ടിൽ ഈ മാസം 25 ന് ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു.
വ്യാജ സ്‌ക്രീൻഷോട്ടുകൾ പുറത്തുവിട്ടത് ഷോൺ ജോർജ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.അനൂപിന് സ്ക്രീൻ ഷോട്ട് അയച്ചത് ഷോൺ ജോർജിന്‍റെ ഐ ഫോണിൽ നിന്നാണെന്നാണ് കണ്ടെത്തൽ. ഈ ഫോൺ കണ്ടെത്താനായിട്ടായിരുന്നു പരിശോധന. എന്നാൽ ക്രൈാംബ്രാഞ്ച് ഹാജരാക്കാൻ ആവശ്യപ്പെട്ട ഫോൺ 2019ൽ കാണാതായെന്നാണ് ഷോൺ ജോർജ് പറയുന്നത്.
ഈരാട്ടുപേട്ടയിലെ വീട്ടിലും പി സി ജോർജിന്‍റെ ഓഫീസിലും പരിശോധന നടന്നു. റെയ്ഡിൽ ചില ഫോണുകളും, ഐപാഡും സംഘം കസ്റ്റഡിയിലെടുത്തു. എന്നാൽ കുട്ടികൾക്ക് പഠിക്കാനുള്ള ഐപാഡ് കൊണ്ടുപോകാനാകില്ലെന്ന് പി സി ജോർജ് അന്വേഷണ സംഘത്തെ അറിയിച്ചു. ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്ന ഐ ഫോൺ 2019 ൽ തന്നെ നഷ്ടമായെന്നും അത് കണ്ടെത്താൻ കോട്ടയം എസ്പിയ്ക്ക് പരാതി നൽകിയിരുന്നതായും പി സി ജോർജ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























