'പലരും പറഞ്ഞ് പരത്തിയതുപോലെ പെണ്ണിനും പുതുമണവാളനും പരിവാരങ്ങൾക്കും പണികൊടുത്ത് പഞ്ഞിക്കിട്ട് പലവഴിക്ക് പറഞ്ഞയയ്ക്കാനായി പരിശ്രമിക്കുന്ന അധമക്കൂട്ടങ്ങളിൽപ്പെടില്ല പപ്പടമെന്ന പഞ്ചപാവം. അവൻ വെയിലത്തുണങ്ങിയവനാണ്, എണ്ണയിൽ പൊള്ളിയവനാണ്, ഒന്ന് തൊട്ടാൽ പൊടിഞ്ഞുപോവുന്നത്ര പരമസാധുവാണ്...' കേരളത്തിൽ പപ്പടമാണ് സംസാരവിഷയം, കുറിപ്പുമായി ഡോ. നെൽസൺ ജോസഫ്

ആലപ്പുഴ ഹരിപ്പാട് മുട്ടത്ത് പപ്പടം കിട്ടാത്തതിന്റെ പേരില്‍ വിവാഹവേദിയില്‍ കൂട്ടത്തല്ല് നടന്ന വാർത്ത ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേൽക്കുകയുണ്ടായി. മുട്ടത്തെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തിലാണ് ഇത്തരത്തിൽ സംഭവം നടന്നത്. ഇതിനുപിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം ഈ സംഭവം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ഡോ. നെൽസൺ ജോസഫ് പങ്കുവച്ച കുറിപ്പ് വൈറലാകുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
പരിപ്പും പയറും പാലടയും പിന്നെ പലരും പടിക്ക് പുറത്ത് പ്രതിഷ്ഠിച്ച സേമിയയും പരന്നൊഴുകുന്ന തൂശനിലയുടെ മറ്റേയറ്റത്ത് അവനിരിപ്പുണ്ട്. പലരും പറഞ്ഞ് പരത്തിയതുപോലെ പെണ്ണിനും പുതുമണവാളനും പരിവാരങ്ങൾക്കും പണികൊടുത്ത് പഞ്ഞിക്കിട്ട് പലവഴിക്ക് പറഞ്ഞയയ്ക്കാനായി പരിശ്രമിക്കുന്ന അധമക്കൂട്ടങ്ങളിൽപ്പെടില്ല പപ്പടമെന്ന പഞ്ചപാവം. അവൻ വെയിലത്തുണങ്ങിയവനാണ്, എണ്ണയിൽ പൊള്ളിയവനാണ്, ഒന്ന് തൊട്ടാൽ പൊടിഞ്ഞുപോവുന്നത്ര പരമസാധുവാണ്.
പറഞ്ഞുവരുമ്പൊ കാര്യമിങ്ങനെയാണെങ്കിലും കറികളിൽ കേമന്മാർ കുറെയധികമുണ്ടായിട്ടും പത്രത്താളുകളിൽ ചിത്രമടക്കം ചരിത്രം കുറിക്കാൻ പപ്പടത്തിനല്ലാതെ മറ്റാർക്കുമായിട്ടില്ലെന്നതും വാസ്തവം. പായസത്തിനും ബിരിയാണിക്കും പുട്ടിനും പരിപ്പിനും പയറിനും കഞ്ഞിക്കുമെല്ലാം പരിധികളില്ലാതെ, ഉപാധികളില്ലാതെ, പരിമിതികളില്ലാതെ പിന്തുണ കൊടുക്കുന്ന പപ്പടം മലയാളിയുടെ മതേതരമനസിൻ്റെ മകുടോദാഹരണമാണ്.
പാനിയും പഴവും കൊണ്ട് പലരും പടത്തിൽ നിന്ന് പായിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പരിക്കേൽക്കാതെ പുല്ലുപോലെ പിടിച്ചുനിൽക്കുന്ന പപ്പടത്തെ പുഷ്പം പോലെ പൊടിച്ചുകളയാമെന്ന് പകൽക്കിനാവ് കാണുന്ന ആരെങ്കിലുമുണ്ടെങ്കിൽ അത് അതിമോഹമാണ്, അത്യാഗ്രഹമാണ്, വിനാശകാലത്ത് തോന്നുന്ന വിപരീതബുദ്ധിയാണ്. പഴത്തിനും പായസത്തിനുമൊപ്പം പപ്പടത്തിനെയും പൊടിച്ചുചേർക്കണമെന്നും വേണ്ടെന്നും വാദം മുറുകുന്നത് ആർക്ക് വേണ്ടിയാണ്, എന്തിനു വേണ്ടിയാണ്, എന്തു കാര്യത്തിന്നായാണ്, എന്തോന്നിനാണ്?ഇന്ന് രാത്രി ചർച്ച ചെയ്യുന്നു..പ്രിയ പ്രേക്ഷകർക്ക് സ്വാഗതം. " പപ്പടത്തെ പേടിക്കുന്നതാര് "
https://www.facebook.com/Malayalivartha
























