സ്വര്‍ണ്ണ കടത്ത് ബംഗളുരുവിലേക്ക് മദനിയുടെ വഴിയെ പിണറായിയും ലാവ്‌ലിന്‍ കേസുള്ള ബഞ്ചിലേക്ക് വീണ്ടും പിണറായി തല കുനിച്ച്.....

സ്വര്‍ണക്കടത്ത് കേസിലെ വിചാരണ നടപടികള്‍ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഇ ഡിയുടെ ഹര്‍ജിയില്‍ ഒരു മാസത്തിനകം തീരുമാനം. അതായത് പിണറായിയുടെ കാര്യത്തില്‍ ഒരു മാസത്തിനകം തീരുമാനം വരും.. കേസില്‍ കേരളത്തെയും സുപ്രീം കോടതി കക്ഷി ചേര്‍ത്തതു തന്നെ പിണറായിക്കുള്ള മുന്നറിയിപ്പായി ഡല്‍ഹിയിലെ നിയമ ലോകം കാണുന്നു. സ്വര്‍ണ്ണ കടത്ത് കേസ് കേരളത്തില്‍ നടത്തിയാല്‍ അട്ടിമറിക്കപെടുമെന്ന് ഇതിനകം തന്നെ ഇ.ഡിക്ക് കോടതിയെ ബോധ്യപെടുത്താന്‍ കഴിഞ്ഞു. കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാണ് നടപടി. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ സത്യവാങ്മൂലം വെള്ളിയാഴ്ച നല്‍കാമെന്ന് കപില്‍ സിബല്‍ അറിയിച്ചു. വിചാരണ ബെംഗളുരുവിലേക്ക് മാറ്റണമെന്ന ഹര്‍ജിയില്‍ അടുത്ത വാദത്തില്‍ തീര്‍പ്പ് പറയുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹര്‍ജി അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യുലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ കക്ഷി ചേരാനുള്ള കേരളത്തിന്റെ അപേക്ഷ അംഗീകരിച്ചത്. എന്നാല്‍ ചീഫ് ജസ്റ്റിസ് ഇതിനകം വിരമിച്ചാല്‍ പുതിയ ചീഫായിരിക്കും വിധി പറയുക. കപില്‍ സിബല്‍ കോണ്‍ഗ്രസിന്റെ മുന്‍ കേന്ദ്ര മന്ത്രിയാണ്.
അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി.വേണുവാണ് കേരളത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണ നടപടികള്‍ അട്ടിമറിക്കപ്പെടുമെന്ന ഇഡിയുടെ ആശങ്ക സാങ്കല്‍പികം മാത്രമാണെന്ന് കക്ഷി ചേരാനുള്ള അപേക്ഷയില്‍ കേരളം വ്യക്തമാക്കിയിരുന്നു. ഇഡി ഉന്നയിക്കുന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ വിചാരണ നടപടികള്‍ ബെംഗളൂരുവിലേക്ക് മാറ്റിയാല്‍ അത് സംസ്ഥാനത്തെ ഭരണ നിര്‍വഹണത്തെ വിപരീതമായി ബാധിക്കുമെന്നാണ് കേരളത്തിന്റെ നിലപാട്. 'ഇഡിയുടെ ആശങ്ക സാങ്കല്‍പികം മാത്രമാണ്. അനുമാനങ്ങളുടെയും അഭ്യൂഹങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് ഈ നീക്കം. ഇഡിയുടെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണ്. കേരളത്തില്‍ നിന്ന് വിചാരണ നടപടികള്‍ ബെംഗളൂരുവിലേക്ക് മാറ്റിയാല്‍ സംസ്ഥാനത്തെ ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കും. സംസ്ഥാന പൊലീസിന് എതിരെ ഇഡി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അംഗീകരിച്ചാല്‍ പോലും വിചാരണ നടപടികള്‍ ബെംഗളൂരുവിലേക്ക് മാറ്റാന്‍ തക്കതായ കാരണമല്ല'...ഇവയായിരുന്നു കേരളത്തിന്റെ വാദങ്ങള്‍.
കേസില്‍ കക്ഷി അല്ലെങ്കിലും ഗുരുതരമായ ആരോപണങ്ങളാണ് സംസ്ഥാന സര്‍ക്കാരിന് എതിരെ ഇഡി ഉന്നയിക്കുന്നത് എന്നതിനാല്‍ കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്നായിരുന്നു അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കേസില്‍ തന്റെ വാദം കേട്ട് മാത്രമേ തീരുമാനമെടുക്കാവൂ എന്ന് കാട്ടി എം.ശിവശങ്കര്‍ നേരത്തെ തടസ്സ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ശിവശങ്കറിന്റെ കാര്യത്തില്‍ സ്വപ്ന തന്നെ തീരുമാനമെടുത്ത് കഴിഞ്ഞു.
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റിയ ഇ ഡി തീരുമാനത്തെ തുടര്‍ന്ന് സ്വപ്ന നീക്കങ്ങള്‍ ശക്തമാക്കി. കേരളത്തില്‍ വിചാരണ നടന്നാല്‍ കേസ് തെളിയില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് വിചാരണ ബംഗളുരുവിലേക്ക് മാറ്റുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.
സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഇഡി ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കിയത് വലിയ വാര്‍ത്തയായി മാറി. സ്വര്‍ണക്കളളക്കടത്തിലെ കള്ളപ്പണ ഇടപാടില്‍ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങാനിരിക്കെയായിരുന്നു ഇഡിയുടെ പുതിയ നീക്കം. നടപടികള്‍ ബെംഗളൂരുവിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
'അന്വേഷണത്തിന്റെ തുടക്കം മുതല്‍ തന്നെ കേസ് അട്ടിമറിയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിക്കുന്നു. കേസില്‍ പ്രതിയായ ഏറെ സ്വാധീനമുളള ഉന്നതന് വേണ്ടിയാണിത്. സ്വപ്ന സുരേഷിന്റെ മൊഴി മാറ്റിക്കാന്‍ സമ്മര്‍ദമുണ്ട്.. വിസ്താരം കേരളത്തില്‍ നടന്നാല്‍ സ്വാധീനമുളള ഉന്നതര്‍ തടസമുണ്ടാക്കുകയും വ്യാജതെളിവുകള്‍ ഉണ്ടാക്കി വിചാരണ അട്ടിമറിക്കാനും ഇടയുണ്ട്. അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യത തകര്‍ക്കും വിധമുളള പ്രചാരണമുണ്ടാകും. അന്വേഷണ ഏജന്‍സിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിക്കുന്നു. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുത്തു. കേന്ദ്ര ഏജന്‍സിക്കെതിരെ ജുഡ്യഷ്യല്‍ കമ്മീഷനെ വരെ നിയമിച്ച് വ്യാജ തെളിവുണ്ടാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെയാണ് ഇ.ഡി ലക്ഷ്യമിടുന്നത്. സ്വാധീനമുള്ള ഉന്നതന്‍ എന്ന് ഇ.ഡി. വിശേഷിപ്പിക്കുന്നത് പിണറായിയെയാണ്.. മുഖ്യമന്ത്രിക്കെതിരെ വന്‍ നീക്കങ്ങളാണ് ഡല്‍ഹിയില്‍ നടക്കുന്നത്.കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.ജയ്ശങ്കറും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. പിണറായിക്ക് ഇക്കാര്യം വ്യക്തമായറിയാം. അതു കൊണ്ടാണ് സന്ദര്‍ശിക്കാത്ത വിദേശ രാജ്യങ്ങളൊക്കെ പിണറായി സന്ദര്‍ശിക്കുന്നത്.
കേസിലെ പ്രതികള്‍ അന്വേഷണ ഏജന്‍സിക്കെതിരെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഒന്നും പറഞ്ഞിരുന്നില്ല. ജാമ്യം കിട്ടിയ ശേഷം പുറത്തിറങ്ങിയ കേസിലെ പ്രതി സന്ദീപ് നായര്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന പ്രസ്താവന നടത്തി.ഇത് സര്‍ക്കാരിന്റെ സ്വാധീനം വഴിയാണെന്നും ശിവശങ്കറിന്റെ ഉപകരണമായി സന്ദീപ് മാറിയതിന്റെ തെളിവാണെന്നും ഇഡി സംശയിക്കുന്നു. ഈ സാഹചര്യത്തില്‍ കേസില്‍ സുത്യാരമായ വിചാരണ ഉറപ്പാക്കാന്‍ കേസ് കേരളത്തിന്റെ അയല്‍ സംസ്ഥാനമായ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് ഇഡി ചര്‍ച്ച തുടരുന്നതിനിടെയാണ് ഹര്‍ജിയെന്നത് പ്രധാന്യമുള്ളതാണ്. വിചാരണ നടപടികള്‍ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നത് അസാധാരണമാണ്.
അതായത് ബിനീഷ് കോടിയേരിക്ക് സംഭവിച്ചത് പിണറായിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും സംഭവിക്കാന്‍ പോകുന്നു എന്നാണ് മനസിലാക്കുന്നത്. ബംഗളുരുവില്‍ പിണറായിയെയും കുടുംബത്തെയും സഹായിക്കാന്‍ ആരുമുണ്ടാവില്ല.
സ്വര്‍ണ്ണ കടത്തില്‍ ജലീലിനും കുരുക്ക് മുറുകും. മന്ത്രിയായിരുന്ന ജലീലിന്റെ വകുപ്പിന് കീഴിലുള്ള സി ആപ്റ്റ് എന്ന സ്ഥാപനത്തിലെ ചില ഉദ്യോഗസ്ഥരില്‍ നിന്ന് ജലീലിനെതിരെ കസ്റ്റംസിന് മൊഴി ലഭിച്ചിരുന്നു. ഗള്‍ഫില്‍ നിന്നെത്തിയ വിശുദ്ധ ഗ്രന്ഥം തന്റെ ഓഫീസിലോ വീട്ടിലോ സൂക്ഷിക്കാതെ സി. ആപ്റ്റില്‍ കൊണ്ടുപോയി എന്നതിലാണ് കസ്റ്റംസിന് സംശയം. അക്കാലത്ത് സി ആപ്റ്റിന്റെ എം ഡിയായിരുന്നത് ജലീലിന്റെ വിശ്വസ്തനായിരുന്നു.
കസ്റ്റംസിനും എന്‍ഫോഴ്‌സ്‌മെന്റിനും ഒരു സംശയം ഉണ്ട്. ഖുറാന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്നാണ് അവരുടെ സംശയം. സ്വപ്നയാണ് സംഗതി തലസ്ഥാനത്തെത്തിച്ചത്.ഖുറാന്റെ മറവില്‍ സ്വര്‍ണ്ണം കൊണ്ടുവന്നതായി സ്വപ്ന മൊഴി നല്‍കിയിരിക്കാന്‍ സാധ്യതയുണ്ട്. സ്വര്‍ണ്ണം കൊണ്ടുവരാന്‍ അതിനൂതന സാങ്കേതിക വിദ്യകളാണ് സ്വപ്ന പരീക്ഷിച്ചിട്ടുള്ളത്. വിശുദ്ധ ഗ്രന്ഥമാകുമ്പോള്‍ ആരും സംശയിക്കില്ല. അത്തരം ബാഗേജുകള്‍ മന്ത്രിയായിരുന്ന ജലീല്‍ തന്നെ ഏറ്റുവാങ്ങിയിരിക്കാമെന്നും കസ്റ്റംസ് കരുതുന്നു.
വിശുദ്ധ ഗ്രന്ഥവുമായി മലപ്പുറത്തേക്ക് പോയ വാഹനം ബാംഗ്ലൂരിലേക്ക് പോയിട്ടുണ്ട്. എന്നാല്‍ ബാംഗ്ലൂര്‍ യാത്രക്കിടയില്‍ ജിപി എസ് ഘടിപ്പിച്ച വാഹനത്തിന്റെ ജിപി എസ് ഡിസ്‌കണക്‌റായി. ഇത് മനപൂര്‍വം ആണെന്നാണ് കസ്റ്റംസിന്റെ സംശയം. കമ്പനി മേധാവിമാരുടെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്നാണ് ഡ്രൈവറുടെ മൊഴി.
മതഗ്രന്ഥം, ഭക്ഷ്യക്കിറ്റുകള്‍ എന്നിവയുടെ വിതരണം, യു.എ.ഇ കോണ്‍സുലേറ്റ് സന്ദര്‍ശനങ്ങള്‍, സ്വപ്ന സുരേഷുമായുള്ള ഫോണ്‍ വിളികള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് കസ്റ്റംസ് ജലീലില്‍ നിന്ന് ശേഖരിച്ചത്.
കേന്ദ്ര ഏജന്‍സികള്‍ തങ്ങളുടെ കണ്ടെത്തലുകള്‍ അതീവ രഹസ്യമായാണ് സൂക്ഷിക്കുന്നത്.
ജലീലിനാകട്ടെ താന്‍ കുരുങ്ങുമെന്ന് അറിയാം. എന്നാല്‍ പോകാവുന്ന സമയമത്രയും പോയി കിട്ടട്ടെ എന്നാണ് ജലീല്‍ ആഗ്രഹിക്കുന്നത്.
യുഎഇ കോണ്‍സുലേറ്റ് കൊണ്ടുവന്ന ഖുര്‍ആന്‍ മന്ത്രി കെ ടി ജലീല്‍ വിതരണം ചെയ്തതില്‍ നിരവധി ചട്ടലംഘനങ്ങള്‍ ഉണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.. കോണ്‍സുലേറ്റിന്റെ ഉപയോഗത്തിനായി നികുതി ഈടാക്കാതെയാണ് ഖുര്‍ആന്‍ കൊണ്ടുവന്നത്. ഇത് പുറത്ത് വിതരണം ചെയ്തതിലൂടെ നികുതി ഇളവിനുള്ള അര്‍ഹത നഷ്ടപ്പെട്ടു.
നയതന്ത്ര പ്രതിനിധികളുമായി മന്ത്രിമാര്‍ നേരിട്ട് ബന്ധപ്പെടാന്‍ പാടില്ലെന്നാണ് ചട്ടം. വിദേശകാര്യമന്ത്രാലയം വഴിയേ ആശയവിനിമയം പാടുള്ളൂ. കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടണം. ഇതെല്ലാം ലംഘിക്കപ്പെട്ടു. വിദേശ സംഭാവന നിയന്ത്രണചട്ടങ്ങളുടെ ലംഘനവുമുണ്ട്.
ഖുറാന്‍ കൈപ്പറ്റിയതിന്റെ പേരില്‍ വര്‍ഗീയത ഇളക്കാനാണ് ആദ്യം സി പി എം ശ്രമിച്ചത്. കെ.റ്റി. ജലീലിനെതിരെ ബിജെപിയും കോണ്‍ഗ്രസും ഒത്തു ചേര്‍ന്ന് സമരം ചെയ്യുന്നു എന്ന കോടിയേരി ബാലകൃഷ്ണന്റെ ആദ്യ പ്രസ്താവന ഇതിന്റെ ഭാഗമായിരുന്നു.
ഖുറാന്‍ വെറുമൊരു വാക്കല്ല. വലിയൊരു വികാരമാണ്. ലക്ഷങ്ങളാണ് ഖുറാന്‍ എന്ന പദം ഓരോ നിമിഷവും ഉരുവിടുന്നത്. ജലീല്‍ കൈപ്പറ്റിയ പെട്ടിയില്‍ ഉണ്ടായിരുന്നത് ഖുറാന്‍ ആണ്. അതില്‍ മറ്റെന്തെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യം ഇസ്ലാം മത വിശ്വാസികളെ സംബന്ധിച്ചടത്തോളം പ്രശ്‌നമേയല്ല. കാരണം അത് തെളിയിക്കപ്പെട്ടിട്ടില്ല. ലീഗിന്റെ നെഞ്ചിടി കൂട്ടിയ സംഭവമായിരുന്നു ഇത്. പാണക്കാട് തങ്ങള്‍ക്കും പി.കെ. കുഞ്ഞാലികുട്ടിക്കും സി പി എം തന്ത്രത്തിന്റെ അപകടം മനസിലായി കഴിഞ്ഞു. അതോടെയാണ് അവര്‍ ജലീലിനെതിരെ ഖുറാന്‍ വിവാദത്തില്‍ സമരത്തിനില്ല എന്ന് തീരുമാനിച്ചത്.
ഇതിനിടെ മുസ്ലീം വികാരം ആളിക്കത്തിക്കാന്‍ ജലിലും സി പി എമ്മും അവര്‍ക്ക് കഴിയുന്ന വിധത്തില്‍ ശ്രമിച്ചെന്നിരിക്കും. ഖുറാന്‍ കൈപ്പറ്റിയതിന്റെ പേരില്‍ ഒരു സി പി എം നേതാവിന് ഏറ്റെടുക്കേണ്ടി വന്ന കൊടിയ പീഡനങ്ങള്‍ സി പി എം ചര്‍ച്ചയാക്കും. അതു തന്നെയാണ് സി പി എമ്മും ലക്ഷ്യമിടുന്നത്. ഒരു ഇസ്ലാം മത വിശ്വാസിയായതിന്റെ പേരില്‍ താന്‍ അനുഭവിച്ച വൈഷമ്യങ്ങള്‍ ജലീല്‍ എണ്ണിയെണ്ണി പറയും. ഇ ഡിയുടെ പുതിയ നീക്കത്തില്‍ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തുടക്കമിടുകയാണ് സി പി എം.
ജലീല്‍ പഠിച്ചത് ലീഗിന്റെ സ്‌കൂളിലാണ്. അദ്ദേഹത്തിന് മലപ്പുറം പൊളിറ്റിക്‌സ് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. അതു തന്നെയാണ് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. മുഖ്യമന്ത്രിക്കും ഇപ്പോള്‍ ഒരു മുസ്ലീം പ്രതിച്ഛായയുണ്ട്. കാരണം അദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവ് മുസ്ലീമാണ്. ഏതായാലും ബി ജെ പി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു സമുദായത്തെ തന്നെ ഇളക്കിവിട്ട് രാഷ്ട്രീയ നേട്ടം കൈമുതലാക്കാനായിരിക്കും സിപിഎം ശ്രമിക്കുക.എന്നാല്‍ ജലീലിന്റെ കള്ളകളികള്‍ പൊളിക്കാനായിരിക്കും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുക.
സ്വപ്നക്കെതിരെ ജലീല്‍ രംഗത്തെത്തിയതാണ് അദ്ദേഹത്തിന് വിനയായത്.സ്വപ്നയുടെ പരാമര്‍ശത്തില്‍ ഗൂഢാലോചന ആരോപിച്ച് ജലീല്‍ പോലീസിനെ സമീപിച്ചിരുന്നു. ഇതായിരുന്നു സ്വപ്നയെ പ്രകോപിപ്പിച്ചത്.ജലീല്‍ കന്‍േറാണ്‍മെന്റ് പോലീസിനെ സമീപിച്ചത്തു എടുത്തുചാട്ടമാണെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു.
പിണറായിയുടെ നീക്കങ്ങളൊന്നും സുപ്രീം കോടതിയില്‍ വിജയിക്കില്ലെന്നാണ് നിയമ ലോകം കരുതുന്നത്. ചീഫ് ജസ്റ്റിസിന്റെ ബഞ്ചിലുള്ള ലാവ്‌ലിന്‍ കേസിലും പിണറായി പ്രതിയാണ്. ചുരുക്കത്തില്‍ പിണറായിയെ കുറിച്ച് വളരെ മികച്ച അഭിപ്രായമാണ് ചീഫ് ജസ്റ്റിസിനുള്ളത്. അതു കൊണ്ടു തന്നെ സ്വര്‍ണ്ണക്കടത്ത് കേസ് ബംഗളുരുവിലേക്ക് തന്നെ നീങ്ങുമെന്ന് ഡല്‍ഹിയിലെ നിയമ ലോകം കരുതുന്നു. പിണറായി മാത്രമല്ല അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടെ കാര്യത്തിലും തീരുമാനമാകും.
https://www.facebook.com/Malayalivartha



























