നരബലി നടത്തിയ കേസിലെ പ്രധാന പ്രതി പത്തനംതിട്ട ജില്ലയിലെ അറിയപ്പെടുന്ന സിപിഐഎം സംഘാടകൻ; സിപിഐഎം പ്രാദേശിക നേതാവായ ഇദ്ദേഹം കര്‍ഷക സംഘത്തിന്റെ ഭാരവാഹി ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

കേരളത്തെ ഞെട്ടിച്ച നരബലി നടത്തിയ കേസിലെ പ്രധാന പ്രതി ഭഗവൽ സിംഗ് പത്തനംതിട്ട ജില്ലയിലെ അറിയപ്പെടുന്ന സിപിഐഎം സംഘാടകന്‍ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വ്യക്തമാക്കുന്നു. സിപിഐഎം പ്രാദേശിക നേതാവായ ഇദ്ദേഹം കര്‍ഷക സംഘത്തിന്റെ ഭാരവാഹി ആണെന്നും അതുകൊണ്ട് കേസ് ഇല്ലാതായി പോകരുതെന്നും സുരേന്ദ്രന്‍ കോട്ടയത്ത് ആവശ്യപ്പെടുകയുണ്ടായി.
ഇത്തരത്തിൽ അറിയപ്പെടുന്ന സിപിഐഎം പ്രവര്‍ത്തകനാണ് ഇതിന്റെ കണ്ണിയായി വന്നിരിക്കുന്നത്. മാത്രമല്ല മതഭീകരവാദ ശക്തികളുടെ സാന്നിധ്യവും പരിശോധിക്കണം. രാജ്യത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്നതു പോലെ പ്രാകൃതമായ നടപടി അവിടെയും നടന്നിട്ടുണ്ട്. ആസൂത്രണം ചെയ്തവരുടേയും നടപ്പാക്കിയവരുടെയും പശ്ചാത്തലമുള്‍പ്പെടെ പരിശോധിക്കണം. ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയവും സാമൂഹ്യവുമായ ബന്ധങ്ങളുണ്ടെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.
അതേസമയം, ഇതിനുപിന്നാലെ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ഉണ്ടായ ഇരട്ടക്കൊലപാതകമെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു കുഴിച്ചു മൂടി എന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്.
അതോടൊപ്പം തന്നെ രോഗാതുരമായ മനസാക്ഷിയുള്ളവർക്കേ ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടാൻ കഴിയുകയുള്ളൂ. പരിഷ്കൃത സമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ ഇത്തരം ദുരാചാരങ്ങളേയും ആഭിചാരക്രിയകളേയും കാണാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ കടവന്ത്ര പൊലീസിൽ സെപ്തംബർ 26 നു രജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസിന്റെ അന്വേഷണത്തിലാണ് പൊലീസ് ഈ കൊടുംക്രൂരതയുടെ ചുരുളുകൾ അഴിച്ചത് തന്നെ. അന്ധവിശ്വാസത്തിന്റെ ഭാഗമായി നടന്നതാണ് കൊലപാതകങ്ങൾ എന്ന് പ്രതികൾ മൊഴിനൽകിയതായി പൊലീസ് വ്യക്തമാക്കിയിട്ടുമുണ്ട്. പൊലീസിന്റെ ജാഗ്രതയോടെയുള്ള അന്വേഷണത്തിലാണ്, ഒരു മിസ്സിംഗ് കേസിൽ നിന്ന് ഇരട്ടക്കൊലപാതകം നടന്നതായുള്ള കണ്ടെത്തലിൽ എത്തിയിരിക്കുന്നത്.
സമ്പത്തിനു വേണ്ടിയും അന്ധവിശ്വാസങ്ങളെ തൃപ്തിപ്പെടുത്താനും മനുഷ്യരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക എന്നത് കേരളത്തിന് ചിന്തിക്കാൻ പോലുമാകാത്ത കുറ്റകൃത്യമാണ്. ഇത്തരം പ്രവണതകൾക്കെതിരെ നിയമ നടപടികൾക്കൊപ്പം സാമൂഹിക ജാഗ്രതയും ഉണ്ടാകേണ്ടതുണ്ട്. ഇങ്ങനെയുള്ള ദുഷ്പ്രവണതകൾ തിരിച്ചറിയാനും പൊതു ശ്രദ്ധയിൽ കൊണ്ടുവന്ന് അവയ്ക്ക് തടയിടാനും ഓരോരുത്തരും മുന്നോട്ടു വരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഈ കുറ്റകൃത്യത്തിൽ പങ്കാളികളായ എല്ലാവരെയും എത്രയും വേഗം നിയമത്തിനു മുന്നിലെത്തിക്കാനുള്ള പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. കുറ്റവാളികൾക്കെതിരെ അതിശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha



























