ആളെ കൊല്ലുന്നതും കുടുംബങ്ങളുടെ കണ്ണീർ കാണുന്നതും സിപിഎമ്മുകാർക്ക് പുത്തരിയല്ല; എന്നാൽ നൂറ്റാണ്ടുകൾക്കു മുമ്പ് നടന്നിരുന്ന മൃഗീയ ആചാരങ്ങൾ സിപിഎമ്മിലൂടെ പുനർജ്ജനിക്കുന്നത് സമൂഹത്തിന് ഭീഷണിയാണ്; കേരള മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ഇരട്ട നരബലി നടന്നിരിക്കുന്നു; അതിന്റെ പിന്നിൽ പ്രവർത്തിച്ചത് സിപിഎമ്മിന്റെ പ്രാദേശിക നേതാവാണെന്നത് കേരളത്തെ അതിലേറെ ഭയപ്പെടുത്തുന്നു; പിണറായി വിജയൻ എന്ന ചരിത്രത്തിലെ ഏറ്റവും മോശം ആഭ്യന്തരമന്ത്രിയാണ്; വിമർശനവുമായി കെ സുധാകരൻ

പോലീസ് നടത്തിയ മിസ്സിംഗ് കേസ് അന്വേഷണത്തിനിടെ പുറത്ത് വന്നത് മുമ്പെങ്ങും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത നരബലിയുടെ വാർത്തയായിരുന്നു. വൈദ്യ ദമ്പതികളുടെ സാമ്പത്തിക നേട്ടത്തിനും ഐശ്വര്യത്തിനുമായായിരുന്നു നരബലി നടന്നത്. തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗൽ സിംഗ്, ഭാര്യ ലീല, പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫി എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. കെ .സുധാകരൻ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
കേരള മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ഈ മണ്ണിൽ ഇരട്ട നരബലി നടന്നിരിക്കുന്നു. അതിന്റെ പിന്നിൽ പ്രവർത്തിച്ചത് സിപിഎമ്മിന്റെ പ്രാദേശിക നേതാവാണെന്നത് കേരളത്തെ അതിലേറെ ഭയപ്പെടുത്തുന്നു. പിണറായി വിജയൻ എന്ന ചരിത്രത്തിലെ ഏറ്റവും മോശം ആഭ്യന്തരമന്ത്രിയുടെ കാലത്ത് കേരള പോലീസിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 67000 "മാൻമിസ്സിംഗ് " കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സമാനമായ രീതിയിൽ കൂടുതൽ നരബലികൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്.
ആളെ കൊല്ലുന്നതും അവരുടെ കുടുംബങ്ങളുടെ കണ്ണീർ കാണുന്നതും സിപിഎമ്മുകാർക്ക് പുത്തരിയല്ല. എന്നാൽ നൂറ്റാണ്ടുകൾക്കു മുമ്പ് നടന്നിരുന്ന മൃഗീയ ആചാരങ്ങൾ സിപിഎമ്മിലൂടെ പുനർജ്ജനിക്കുന്നത് സമൂഹത്തിന് ഭീഷണിയാണ്. രണ്ടു സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തി നരബലി എന്ന പ്രാകൃതാചാരം അനുഷ്ഠിച്ച സിപിഎം നേതാവ് കേരളത്തിന് വലിയ അത്ഭുതം ഒന്നുമല്ല .
കൂടെപ്പിറപ്പിനെ പോലൊരാളുടെ ചിത കത്തിത്തീരുംമുമ്പ് കുടുംബത്തെയും കൂട്ടി ഉല്ലാസയാത്രയ്ക്ക് പുറപ്പെടാൻ മടിയില്ലാത്തവർ ഉൾപ്പെടുന്ന മുകൾത്തട്ട് മുതൽ നരബലികളിൽ സന്തോഷം കണ്ടെത്തുന്നവരുൾപ്പെടുന്ന പ്രാദേശിക തലം വരെയുള്ള സിപിഎം നേതാക്കളുടെ മനസ്സ് എത്രത്തോളം ക്രൂരമാണെന്ന് കേരളം തിരിച്ചറിയണം.
ആളുകളുടെ ജീവനെടുക്കുന്നതും ആ കൊലപാതകങ്ങളെ ന്യായീകരിക്കുന്നതും ഒക്കെ ഹരമാക്കിയ സിപിഎം ഈ കേസിൽ നിന്നും സ്വന്തം നേതാക്കളെ രക്ഷിച്ചെടുത്താലും അത്ഭുതപ്പെടാനില്ല. മാൻ മിസ്സിംഗ് കേസുകളിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും പത്തനംതിട്ടയിലെ നരബലിയിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി കേസിൽ ബന്ധപ്പെട്ടിട്ടുള്ള മുഴുവൻ കുറ്റവാളികളെയും നിയമത്തിന്റെ മുന്നിലെത്തിക്കണമെന്നും കെപിസിസി ശക്തമായി ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha



























