പിന്നിലേക്ക് എടുത്ത കാർ തട്ടിയാവാം ഒന്നേകാല്‍ വയസ്സുകാരൻ മരിച്ചതെന്ന് പോലീസ് നിഗമനം; മൃതദേഹ പരിശോധനാ റിപ്പോര്‍ട്ടിനായ് കാത്തിരിക്കുന്നു

ഒന്നേകാല്‍ വയസ്സുകാരൻ കുഞ്ഞു മരിക്കാനിടയായ സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന പോത്തന്‍കോട്ടെ ജൂവലറി കളക്ഷന്‍ ഏജന്റ് വേളാവൂര്‍ സ്വദേശി തൗഫീഖിനെ (29) പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങോട് കിഴക്കുംകര പുത്തന്‍വീട്ടില്‍ അബ്ദുള്‍ റഹിം-ഫസ്‌ന ദമ്പതിമാരുടെ മകന്‍ ഒന്നേകാല്‍ വയസ്സുകാരന്‍ റയ്യാന്‍ ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെ വേങ്ങോട്-അമ്പാലൂര്‍കോണം റോഡിലായിരുന്നു സംഭവം. പോലീസ് പറയുന്നത് തൗഫീഖും സുഹൃത്തും വീട്ടില്‍നിന്ന് പണം പിരിക്കാൻ എത്തി. ഇവർ സഞ്ചരിച്ചിരുന്ന കാർ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടാണ് ഇവര്‍ വീട്ടില്‍ കയറിയത്. പുറത്തിറങ്ങിയ ഇവര്‍ ഗേറ്റ് പാതിയെ അടച്ചിരുന്നുള്ളൂ. പിന്നീട് ഇവര്‍ തൊട്ടടുത്ത വീട്ടിലേക്ക് പോയി.
ഈ സമയം മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന റയ്യാന്‍ റോഡില്‍ ഇറങ്ങി കാറിന് പിന്നില്‍ പിടിച്ചുകൊണ്ട് നിന്നിരിക്കാം. മടങ്ങിയെത്തിയ തൗഫീഖും സുഹൃത്തും ഇതുകാണാതെ കാര്‍ ഓടിച്ചുപോയി. കാര്‍ നീങ്ങിയപ്പോള്‍ റയ്യാന്‍ റോഡിലേക്ക് വീഴുകയോ കാര്‍ പിന്നിലോട്ട് എടുത്തപ്പോള്‍ കാര്‍തട്ടി വീഴുകയും ചെയ്തതാവാം അപകടകാരണമെന്നാണ് പോലീസ് നിഗമനം.
കാര്‍ പോയതിന് ശേഷം ഇതുവഴി വന്ന സമീപവാസിയായ ഓട്ടോക്കാരനാണ് പരിക്കേറ്റു റോഡില്‍ കിടക്കുന്ന കുട്ടിയെ കണ്ടത്. തുടര്‍ന്ന് വീട്ടുകാരെ അറിയിക്കുകയും ചെയ്തു. വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കുട്ടിയുടെ തലയ്ക്ക് പിന്നില്‍ മുറിവുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മരണകാരണം മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ വ്യക്തമാവൂ എന്ന് പോത്തന്‍കോട് എസ്.എച്ച്.ഒ. മിഥുന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















