വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി; തൃശൂരിലെ സ്വകാര്യ ഫാമിൽ രോഗം സ്ഥിരികരിച്ചു, ജാഗ്രതാ നിര്‍ദേശം

കേരളത്തിൽ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു. തൃശൂർ ചേർപ്പ് ഗ്രാമപഞ്ചായത്തിലെ സ്വകാര്യ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. നിലവിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊല്ലുമെന്നാണ് റിപ്പോർട്ട്. മാത്രമല്ല ഇവയുടെ സംസ്കാരം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വേണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസർ അറിയിച്ചു.
അതേസമയം സമീപപ്രദേശങ്ങളിൽ പന്നിയിറച്ചി വിൽക്കുന്നതിനും വിലക്കുണ്ട്. കൂടാതെ കഴിഞ്ഞ ദിവസം ജില്ലയിൽ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ ചേംബറിൽ യോഗം ചേർന്നിരുന്നു.
നേരത്തെ വയനാട്, കണ്ണൂർ ജില്ലകളിൽ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ തൃശൂർ ജില്ലയിലും നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ചേർപ്പിലെ സ്വകാര്യ ഫാമിൽ പന്നികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഭോപാലിലെ വൈറോളജി ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha






















